മോഹൻലാലിന്റെ വീടിനു മുന്നിൽ നിന്നുള്ള തുടക്കം; നിർമാതാവ് സുരേഷ് കുമാർ ക്ലാപ് ബോയ് ആയ സിനിമയ്ക്ക് എന്ത് സംഭവിച്ചു?
- Published by:meera_57
- news18-malayalam
Last Updated:
എണ്ണം പറഞ്ഞ സിനിമകളിൽ നായകനായ മോഹൻലാൽ പക്ഷേ, ആദ്യമായി ബിഗ് സ്‌ക്രീനിൽ വരുന്നത് വില്ലനായാണ്
തിരുവനന്തപുരം മുടവൻമുഗൾ 'ഹിൽവ്യൂ' വീട്ടിലെ നിയമകാര്യ സെക്രട്ടറി വിശ്വനാഥൻ നായരുടെയും പത്നി ശാന്തകുമാരിയുടെയും ഇളയമകൻ മോഹൻലാൽ (Mohanlal) ഒരു സിനിമാ നടനാകും എന്ന് കുടുംബം ഒരിക്കലും പ്രതീക്ഷിച്ച കാര്യമല്ല. മകന് സിനിമയോട് കമ്പം ഉണ്ടായതും, പിതാവ് അത് നിരുത്സാഹപ്പെടുത്താതെ പഠനം പൂർത്തിയാക്കിയ ശേഷം ആയിക്കോളൂ എന്ന നിർദേശം മുന്നോട്ടുവയ്ക്കുകയായിരുന്നു. തന്റെ മകൻ സിനിമയിലേക്ക് വരുന്നുവെന്ന വിശേഷം നാട്ടുകാരനായ നടൻ പൂജപ്പുര രവിയോട് അദ്ദേഹം പറയുമ്പോൾ, അദ്ദേഹം കരുതിയത് ആ മകൻ മോഹൻലാലിന്റെ മൂത്തസഹോദരൻ പ്യാരിലാൽ ആയിരിക്കും എന്നായിരുന്നു
advertisement
അങ്ങനെ നാട്ടുകാർക്ക് സ്വീകാര്യരായ കുടുംബത്തിൽ നിന്നും ഒരാൾ സിനിമയിലേക്ക്. എണ്ണം പറഞ്ഞ സിനിമകളിൽ നായകനായ മോഹൻലാൽ പക്ഷേ, ആദ്യമായി ബിഗ് സ്‌ക്രീനിൽ വരുന്നത് വില്ലനായാണ്. ശങ്കറും മോഹൻലാലും ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിൽ നടി പൂർണിമ ജയറാം (പൂർണിമ ഭാഗ്യരാജ്) ആയിരുന്നു നായിക. തീരെപ്രായം കുറഞ്ഞവർ നായികാ നായകന്മാരായ ചിത്രം. 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ആ ചിത്രത്തിനും മുൻപേ മോഹൻലാലും കൂട്ടുകാരും ചേർന്ന് ഒരു സിനിമയിൽ പ്രവർത്തിച്ചിരുന്നു. ആ കൂട്ടുകാർ പിൽക്കാലത്ത് അറിയപ്പെടുന്ന സംവിധായകനായ പ്രിയദർശനും നിർമാതാവ് സുരേഷ് കുമാറുമായി മാറി
advertisement
മോഹൻലാലിന്റെ ആ കന്നിചിത്രമായിരുന്നു 'തിരനോട്ടം'. ഈ സിനിമയിലെത്തുമ്പോൾ മോഹൻലാൽ ഒരു കോളേജ് വിദ്യാർത്ഥിയായിരുന്നു. പ്രായം വെറും 18 വയസും. ഈ സിനിമയ്ക്ക് ഒരു സംവിധായകനും നിർമാതാവും ഉണ്ടായിരുന്നു എങ്കിലും, പ്രിയദർശൻ അസിസ്റ്റന്റ് ഡയറക്‌ടറും, സുരേഷ് കുമാർ ക്ലാപ് ബോയ് ആയും പ്രവർത്തിച്ച ചിത്രമായിരുന്നു. ഈ മൂവർ സംഘമാവട്ടെ, സ്കൂൾ കാലം മുതൽ ഒന്നിച്ചു പഠിച്ചവരും. നടൻ മണിയൻപിള്ള രാജു, ഗായകൻ എം.ജി. ശ്രീകുമാർ എന്നിവർ ഇതേ സുഹൃദ്സംഘത്തിലെ മറ്റു രണ്ടുപേരാണ്
advertisement
'തിരനോട്ടം' മോഹൻലാലിന്റെ ആദ്യ സിനിമയാണ്. ചിത്രത്തിന്റെ ആദ്യ ഷോട്ട് മോഹൻലാലിന്റെ മുടവന്മുകളിലെ 'ഹിൽ വ്യൂ' വീടിനു മുന്നിൽ വച്ചായിരുന്നു. 1978 സെപ്റ്റംബർ മൂന്നിന് രാവിലെ പതിനൊന്നരയ്ക്ക് വീടിനു മുന്നിൽ വച്ചുള്ള ആ രംഗം ചിത്രീകരിക്കപ്പെട്ടു. മാനസിക വൈകല്യമുള്ള കുട്ടപ്പൻ എന്ന വീട്ടുജോലിക്കാരന്റെ വേഷമായിരുന്നു ഈ സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ചത്. ചിത്രം പൂർത്തിയാവുകയും, സെൻസർ ചെയ്യുകയും ഉണ്ടായി. എന്നിട്ടും അത് തിയേറ്ററിലെത്താതെ പോയി. പിന്നീട് ചിത്രം വെളിച്ചം കാണുന്നത് കാൽ നൂറ്റാണ്ടിനപ്പുറം
advertisement
ഇന്ന് ഈ സിനിമയുടെ പ്രിന്റ് ഒരു ടി.വി. ചാനലിലാണ്. 25 വർഷങ്ങൾക്ക് ശേഷം 'തിരനോട്ടം' ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തു. തിരനോട്ടത്തിനു ശേഷം ഒരു തമിഴ് സിനിമ ചെയ്യാനായിരുന്നു പ്ലാൻ എങ്കിലും, അപ്പോഴേക്കും ഫാസിൽ സംവിധാനം ചെയ്ത 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' (1980) സിനിമയിലേക്ക് നടൻ മോഹൻലാൽ ഓഡിഷൻ വഴി തെരഞ്ഞെടുക്കപ്പെട്ടു. അതോടു കൂടി വില്ലനായുള്ള മോഹൻലാലിന്റെ ആ വേഷത്തിന് അവസരമൊരുങ്ങി
advertisement
അശോക് കുമാർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് അന്തരിച്ച നിർമാതാവ് ശശീന്ദ്രൻ എന്ന പാച്ചല്ലൂർ ശശി ആയിരുന്നു. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കെ.പി. ഗോപകുമാർ ഇന്ന് ജീവിച്ചിരിപ്പില്ല. ആദ്യ ഷോട്ടിൽ പേരറിയാത്ത ഒരു ആൺകുട്ടി കൂടി ഉണ്ടായിരുന്നു. അതാരെന്നറിയാൻ മോഹൻലാൽ കൗതുകം പ്രകടിപ്പിച്ചിരുന്നു. 2014ൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരംഭിച്ച ആ അന്വേഷണം ചെന്നവസാനിച്ചത്, ആ കുട്ടി അപ്പോൾ ജീവനോടെയില്ലായിരുന്നു എന്ന കണ്ടെത്തലിലായിരുന്നു. ഫ്രീലാൻസ് സംവിധായകൻ പ്രസാദ് നൂറനാട് ആയിരുന്നു ആ കുട്ടി ആരെന്ന അന്വേഷണം നടത്തിയത്








