വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ അവസാനസന്ദേശം; വൈറലായ 'ഡോ.അയിഷ'യുടെ പോസ്റ്റ് വ്യാജം
വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോക്ടറുടെ അവസാനസന്ദേശം; വൈറലായ 'ഡോ.അയിഷ'യുടെ പോസ്റ്റ് വ്യാജം
എന്നാൽ ഈ അക്കൗണ്ടും ഈ സന്ദേശവും വ്യാജമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചില മാധ്യമങ്ങൾ അടക്കം നടത്തിയ പരിശോധനയിൽ ഈ കുറിപ്പിനൊപ്പമുള്ള ചിത്രം ഒരു വെബ്സൈറ്റിൽ 2017ൽ പ്രസിദ്ധീകരിച്ചതാണെന്ന് കണ്ടെത്തി
കോവിഡ് ബാധിച്ച് വെന്‍റിലേറ്ററിലേക്ക് മാറ്റുന്നതിന് മുമ്പ് ഡോ.അയിഷ ഒരു അവസാന സന്ദേശം പങ്കു വച്ചിരുന്നു.. കോവിഡ് എന്ന വൈറസ് മാരകമാണെന്ന കുറിപ്പിനൊപ്പം ആശുപത്രിക്കിടക്കയിൽ ചിരിച്ചു കൊണ്ട് കിടക്കുന്ന അയിഷയുടെ ഈ സന്ദേശം വൈറലാകാൻ അധികം സമയവും വേണ്ടി വന്നില്ല. കോവിഡ് എന്ന മഹാമാരിക്കെതിരെ പോരാടി ജീവൻ വെടിഞ്ഞ അയിഷ എന്ന യുവഡോക്ടറുടെ കണ്ണു നിറയ്ക്കുന്ന സന്ദേശം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ അടക്കം പങ്കുവയ്ക്കുകയും ചെയ്തു.
'കോവിഡ് 19നെതിരെ ഇനിയും പിടിച്ചുനിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. അധികം വൈകാതെ തന്നെ വെന്‍റിലേറ്ററിലേക്ക് മാറ്റും.. എന്നെ ഓർക്കുക.. നിങ്ങൾക്ക് വേണ്ടിയുള്ള എന്‍റെ ഈ പുഞ്ചിരിയും.. നിങ്ങളുടെ സൗഹൃദത്തിന് നന്ദി.. എല്ലാവരെയും മിസ് ചെയ്യും.. ഈ വൈറസ് മാരകമാണ്.. എല്ലാവരും സുരക്ഷിതരായിരിക്കുക.. ഒരുപാട് സ്നേഹം.. വിട..' ജൂലൈ 31ന് വൈകിട്ട് 5.12ന് പോസ്റ്റ് ചെയ്ത അയിഷയുടെ അവസാന കുറിപ്പ് ഇങ്ങനെയായിരുന്നു.
എന്നാൽ ഈ അക്കൗണ്ടും ഈ സന്ദേശവും വ്യാജമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. ചില മാധ്യമങ്ങൾ അടക്കം നടത്തിയ പരിശോധനയിൽ ഈ കുറിപ്പിനൊപ്പമുള്ള ചിത്രം ഒരു വെബ്സൈറ്റിൽ 2017ൽ പ്രസിദ്ധീകരിച്ചതാണെന്ന് കണ്ടെത്തി. ഇതേ അക്കൗണ്ടിലെ മറ്റ് ചില സന്ദേശങ്ങളും സംശയങ്ങൾക്ക് ആക്കം കൂട്ടി. ഇതോടെ അയിഷയ്ക്ക് ആദരം അർപ്പിച്ച സോഷ്യൽ മീഡിയ തന്നെ വ്യാജ അക്കൗണ്ടിനെതിരെ രംഗത്തെത്തി. മഹാമാരിയുടെ ഈ കാലഘട്ടത്തിലും ഇത്തരം വ്യാജപ്രചരണങ്ങൾ പടച്ചു വിടുന്നവരാണ് യഥാർഥ രോഗികൾ എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നു.
അക്കൗണ്ട് വ്യാജമാണെന്ന് വ്യക്തമായ സാഹചര്യത്തിൽ അയിഷയുടെ സന്ദേശം നേരത്തെ പങ്കു വച്ച ഐഎംഎ വൈസ് പ്രസിഡന്‍റ് ഡോ.സുൾഫി നൂഹ് തെറ്റുതിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ഡോ:ഐഷ, കോവിഡ് ചികിത്സയ്ക്കിടയിൽ മരണപ്പെട്ടുവെന്ന വാർത്ത വ്യാജമാണെന്ന് പിന്നീടാണ് മനസ്സിലായത്. തെറ്റായ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഏതോ ഒരു വിരുതൻ പടച്ചുവിട്ട വാർത്തയാണെന്ന് പിന്നീട് മനസിലായി.അതിൽ ആദ്യം തന്നെ നിർവ്യാജം ഖേദം രേഖപ്പെടുത്തുന്നു. എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
ഇതിനൊപ്പം രാജ്യത്ത് കോവിഡ് ബാധിച്ച് ഇതുവരെ മരിച്ച ഡോക്ടർമാരുടെ കണക്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.