പ്രസവശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിയുടെ PhD മകൾ ഏറ്റുവാങ്ങും
- Published by:Rajesh V
- news18-malayalam
Last Updated:
യുകെജിയിൽ പഠിക്കുന്ന മകൾ ആൻ റിയ അമ്മയുടെ പിഎച്ച്ഡി ഏറ്റുവാങ്ങാൻ സർവകലാശാലയിലെത്തും
പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്ഡി നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ശനിയാഴ്ച ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർത്ഥിനിയായിരുന്ന പ്രിയാ രാജന് ഗവേഷണ ബിരുദം നൽകാൻ തീരുമാനിച്ചത്.
യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം കെ ജയരാജ് അധ്യക്ഷത വഹിച്ചു. 2018 ഓഗസ്റ്റിൽ പ്രസവ ശസ്ത്രക്രിയക്കിടെയാണ് പ്രിയ മരിച്ചത്. പ്രിയയുടെ പെൺകുഞ്ഞിനെ മാത്രമേ രക്ഷിക്കാനായുള്ളൂ. ഡോ. ബാലു ടി കുഴിവേലിൽ ആയിരുന്നു പ്രിയയുടെ ഗവേഷണ ഗൈഡ്. 2018 ഏപ്രിൽ 28ന് പ്രബന്ധം സർവ്വകലാശാലയ്ക്ക് സമർപ്പിച്ചു. അതേവർഷം ജൂലായ് 21ന് ചേർന്ന സിൻഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ്, ഓഗസ്റ്റിൽ പ്രസവശസ്ത്രക്രിയക്കിടെയാണ് പ്രിയയെ മരണം കീഴടക്കിയത്.
ഗവേഷകയുടെ അഭാവത്തിലും പ്രബന്ധത്തിന് ഡോക്ടറേറ്റ് നൽകാൻ ഡോ. ബാലു ടി കുഴിവേലി നൽകിയ അപേക്ഷ സിൻഡിക്കറ്റ് അംഗീകരിക്കുകയായിരുന്നു. വാചാ പരീക്ഷയും മുഖാമുഖവും ഒഴിവാക്കി ഡോക്ടറേറ്റ് നൽകാനുള്ള അപേക്ഷയിലാണ് വൈസ് ചാൻസലറുടെ നിർദ്ദേശാനുസരണം സിൻഡിക്കേറ്റ് തീരുമാനമെടുത്തത്.
advertisement
തൃശ്ശൂർ ജില്ലയിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ ടി രാജൻ - മേഴ്സി ദമ്പതികളുടെ മകളാണ് പ്രിയ. വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ചിരിയങ്കണ്ടത്ത് വീട്ടിൽ പയസ് സി പോളാണ് പ്രിയയുടെ ഭർത്താവ്. ഇപ്പോൾ യുകെജിയിൽ പഠിക്കുന്ന മകൾ ആൻ റിയ അമ്മയുടെ പിഎച്ച്ഡി ഏറ്റുവാങ്ങാൻ സർവകലാശാലയിലെത്തും.
ഗവേഷകയായ അമ്മയുടെ ഏറെനാളത്തെ സ്വപ്നമാണ് മകൾ ആൻ റിയ ഏറ്റുവാങ്ങാൻ പോകുന്നതെന്നത് നമുക്കോരോരുത്തർക്കും എക്കാലത്തേക്കും പ്രിയതരമായ ഓർമ്മയായിരിക്കും എന്നുറപ്പാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പ്രിയയുടെ പ്രയത്നത്തിനും തിളക്കമാർന്ന നേട്ടത്തിനും അവളുടെ അഭാവത്തിലും നമുക്ക് അഭിവാദനങ്ങൾ നേരാം. ഉചിതമായ തീരുമാനമെടുത്ത കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിനും അഭിനന്ദനങ്ങൾ അർപ്പിക്കാമെന്നും മന്ത്രി കുറിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kozhikode,Kerala
First Published :
January 29, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
പ്രസവശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർത്ഥിനിയുടെ PhD മകൾ ഏറ്റുവാങ്ങും