#ഹിലാരി ഹോപ്പോക്ക്2020ല്‍ കോവിഡ് മഹാമാരിയുടെ തുടക്കത്തില്‍ വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. പല സര്‍വ്വകലാശാലകളും വെര്‍ച്വല്‍ ലേണിംഗിലേക്ക് മാറി. യൂണിവേഴ്സിറ്റി എന്റോള്‍മെന്റ് സംവിധാനങ്ങളിലും അന്താരാഷ്ട്ര യാത്രകളിലും മാറ്റങ്ങള്‍ വന്നു. എന്നിരുന്നാലും, സര്‍വ്വകലാശാലകളും വിദ്യാര്‍ത്ഥികളും പ്രവേശന നടപടികള്‍ തുടരുന്നതിനും പാഠ്യപദ്ധതികൾ മുന്നോട്ട് കൊണ്ടു പോകുന്നതിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. യുഎസില്‍ പഠിക്കുന്ന നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മാഹാമാരി സമയത്തെ തങ്ങളുടെ പഠന അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
വെര്‍ച്വല്‍ ലേണിംഗ്
ഒരു ഫാമിലി ലോ അറ്റോര്‍ണിയായി ഇന്ത്യയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത വ്യക്തിയാണ് കുസുമ നാഗരാജ. കോവിഡ് മഹാമാരി കാരണം തന്റെ ഉന്നത വിദ്യാഭ്യാസ പ്ലാനുകള്‍ അവര്‍ ആദ്യം മാറ്റിവെച്ചിരുന്നു. 2021ല്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനായി ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ചേര്‍ന്നു. വിര്‍ച്വല്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനിടയില്‍ ബംഗളൂരുവില്‍ സമയം ചെലവഴിക്കാനും അവര്‍ക്ക് അവസരം ലഭിച്ചു. "ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് യാത്രാ, വിസ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ വീട്ടില്‍ നിന്ന് പഠനം ആരംഭിച്ചു. തുടക്കത്തില്‍ ചില ക്ലാസുകള്‍ നഷ്ടമായെങ്കിലും, റെക്കോര്‍ഡഡ് ക്ലാസുകൾ പഠനത്തിനായി ഉപയോഗിച്ചു. ഇത് ഏറെ സഹായകരമായി", അവര്‍ പറയുന്നു.
പ്രഥം ജാദവ് ആണ് മറ്റൊരാള്‍. 2020 ല്‍ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ (ISU) ബിസിനസ് അനലിറ്റിക്സില്‍ ബിരുദം ആരംഭിക്കുന്നതിന് മുമ്പ് പ്രഥം മുംബൈയിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലും സെന്റ് ആന്‍ഡ്രൂസ് കോളേജിലുമാണ് പഠനം പൂര്‍ത്തിയാക്കിയത്. വ്യക്തിഗതവും വെര്‍ച്വല്‍ ക്ലാസുകളും അദ്ദേഹത്തിനുണ്ടായിരുന്നു. ലാബുകളും മറ്റ് ചില ക്ലാസുകളും നേരിട്ടുള്ളതായിരുന്നു. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കര്‍ശനമായ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു ഞങ്ങള്‍ ഈ ക്ലാസുകളിലെല്ലാം പങ്കെടുത്തത്. പിന്നീട് ക്ലാസ് മുറികളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പഠിപ്പിക്കാന്‍ തീരുമാനിച്ചു. ഒരു പുതിയ വെര്‍ച്വല്‍ പഠന അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നത് ജാദവിന് ഒരു വെല്ലുവിളിയായിരുന്നു. ഒരേ കോഴ്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുമായി ചങ്ങാത്തം കൂടാന്‍ തനിക്ക് കുറച്ച് സമയം വേണ്ടിവന്നുവെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, അധ്യാപകരോടുള്ള ഇടപെടല്‍ അത്ര വെല്ലുവിളി നിറഞ്ഞത് ആയിരുന്നില്ല. കാരണം ക്ലാസ്സിന് ശേഷമോ അവരുടെ മീറ്റിംഗ് സമയങ്ങളിലോ അവരോട് സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. മഹാമാരി സമയത്ത് സ്റ്റഡി ഗ്രൂപ്പുകളും ഏറെ പ്രയോജനം ചെയ്തു. ഓണ്‍ലൈനായോ ലെബ്രറി സ്റ്റഡി റൂമുകളിലോ വെച്ച് ഞങ്ങള്‍ പഠനം നടത്തിയെന്നും അദ്ദേഹം പറയുന്നു.
ജാദവിനെപ്പോലെ, ശിവ്ന സക്സേനയ്ക്കും വെര്‍ച്വല്‍ ക്ലാസുകളുമായി പൊരുത്തപ്പെടുന്നത് വലിയ വെല്ലുവിളിയായിരുന്നു. 2021-ലാണ് ശിവ്ന സെന്‍ട്രല്‍ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ പബ്ലിക് ഹെല്‍ത്തില്‍ ബിരുദ പഠനം ആരംഭിച്ചത്. "വെര്‍ച്വല്‍ ക്ലാസ് റൂം അനുഭവം പുതിയതായിരുന്നു, എന്നാല്‍ സൂം പോലുള്ള പ്ലാറ്റ്ഫോമുകള് ഉള്ളതിനാല്‍ പഠിക്കാന്‍ എളുപ്പമായിരുന്നു," അവര്‍ പറയുന്നു. 'ചര്‍ച്ചകള്‍ക്കും പവര്‍പോയിന്റ് അവതരണങ്ങള്‍ക്കുമായി ബ്രേക്ക്ഔട്ട് റൂമുകളില്‍ പ്രൊഫസര്‍മാര്‍ ക്ലാസ്സുകള്‍ നടത്തി, അത് എനിക്ക് വളരെ ഉപകാരപ്രദമായി. എന്റെ കോഴ്സ് വര്‍ക്കിനെക്കുറിച്ച് എനിക്ക് സംശയം തോന്നിയപ്പോഴെല്ലാം, ഞാന്‍ എന്റെ പ്രൊഫസര്‍മാരെ ഇമെയില്‍ വഴി ബന്ധപ്പെട്ടു. അവരില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തുവെന്ന് ശിവ്ന പറയുന്നു. അസൈന്മെന്റുകള് തയ്യാറാക്കുന്നതിനായി അധ്യാപകര്‍ തങ്ങളെ വര്‍ക്ക് ഗ്രൂപ്പുകളാക്കി തിരിച്ചിരുന്നു. ഇത് വളരെയധികം സഹായകരമായിരുന്നുവെന്നും അവര്‍ പറയുന്നു. ക്ലാസുകളിലെ മറ്റ് വിദ്യാര്‍ത്ഥികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഇത് കാരണമായെന്നും ശിവ്ന പറഞ്ഞു.
2020-ല്‍ യുഎസില്‍ കോവിഡ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ സമയത്ത് സോണല്‍ സൂസെയ്ന് സൗത്ത് ഫ്ലോറിഡ യൂണിവേഴ്സിറ്റിയില്‍ സെല്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി പഠിക്കുകയായിരുന്നു. ഇതോടെ സൂസെയ്ന്റെ ബാച്ചിലേഴ്സ് ബിരുദം പാതിവഴിയിലായി. എന്നാല്‍, പ്രൊഫസര്‍മാരും ടീച്ചിംഗ് അസിസ്റ്റന്റുമാരും കോഴ്സ് വര്‍ക്കുകളോടും സമയപരിധികള്ക്കനുസരിച്ചുള്ള സമീപനം സ്വീകരിച്ചുവെന്നും സോണല്‍ പറയുന്നു. ക്ലാസുകള്‍ ഷെഡ്യൂള്‍ അനുസരിച്ച് തുടരുന്നതും പുതിയ വെര്‍ച്വല്‍ പഠന അന്തരീക്ഷവുമായി വിദ്യാര്‍ത്ഥികള്‍ പൊരുത്തപ്പെടുന്നതിനെ കുറിച്ചും സര്‍വ്വകലാശാലകള്‍ ചിന്തിക്കാന്‍ തുടങ്ങി. പഠനാനുഭവം സുഖകരമാക്കാന്‍ അവര്‍ നൂതനമായ വഴികള്‍ കൊണ്ടുവന്നുവെന്ന് സൂസെയ്ന് പറയുന്നു.
പുതിയ കോവിഡ് നിയന്ത്രണങ്ങളോട് പൊരുത്തപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയാണ് നാഗരാജ. മഹാമാരി സമയത്ത് സ്വന്തം വീട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗ, പാചകം, ബേക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാനും നാഗരാജ തയ്യാറായി. ഗെയിമുകള്‍ കളിക്കാനും കരോക്കെ പാടാനും മീറ്റിലും മറ്റ് പരിപാടികളിലും പങ്കെടുക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വകലാശാലകള്‍ വെര്‍ച്വല്‍ ഇവന്റുകള്‍ വാഗ്ദാനം ചെയ്തിരുന്നു. അതിനാല്‍ തന്റെ സഹ വിദ്യാര്‍ത്ഥികളുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞുവെന്നും നാഗരാജ പറയുന്നു. പിന്നീട് യുഎസിലേക്ക് വന്നപ്പോള്‍ ഇന്‍-പേഴ്സണ്‍ പിയര്‍ ഇവന്റുകള്‍ ഷെഡ്യൂള്‍ ചെയ്തു.
മഹാമാരിയെ തുടര്‍ന്നുണ്ടായ സാമൂഹികവും മാനസികവും ശാരീരികവും പാരിസ്ഥിതികവുമായ വശങ്ങള് ജീവിതനിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് മനസ്സിലാക്കിയ സക്സേന തന്റെ സര്‍വകലാശാലയിലെ ക്ലബ്ബുകളിലും അക്കാദമിക് പരിപാടികളിലും പങ്കെടുക്കാനും ശ്രമം നടത്തി. "അന്താരാഷ്ട്ര പ്രോഗ്രാം ഉപദേശകരുടെ ടീമിനും പബ്ലിക് ഹെല്‍ത്ത് ഫാക്കല്‍റ്റിയിലെ മാസ്റ്റേഴ്സിനും നന്ദി, എന്റെ വിദ്യാഭ്യാസ അനുഭവം വളരെ പോസിറ്റീവ് ആയിരുന്നു," നാഗരാജ പറയുന്നു.
കാമ്പസിലെ പരിപാടികളില്‍ പങ്കെടുക്കുന്നതിലും ഇന്‍ട്രാമ്യൂറല്‍ ഗെയിമുകളില്‍ പങ്കെടുക്കുന്നതിലും അത്ലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിലും ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റ്സ് ഓഫ് ഇന്ത്യ അസോസിയേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നതിലും സൂസെന് സജീവമായിരുന്നു.
കാമ്പസ് ജീവിതത്തിനപ്പുറം, നിരവധി അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനായി സൂസനെ പോലുള്ള വിദ്യാര്‍ത്ഥികള്‍ ഒരു ഫുഡ് ബാങ്ക് ആരംഭിച്ചു. "പലര്‍ക്കും ജോലി നഷ്ടപ്പെട്ടു, വാടക കൊടുക്കാനോ പലചരക്ക് സാധനങ്ങള്‍ വാങ്ങാനോ കഴിയാതെ വന്നു. ഭക്ഷണം, പലചരക്ക് സാധനങ്ങള്‍ എന്നിവ ശേഖരിക്കാന്‍ ഞങ്ങള്‍ ടാംപാ ബേയിലെ ഇന്ത്യന്‍ കുടുംബങ്ങളുമായി സഹകരിച്ചിരുന്നു," അവര്‍ പറയുന്നു. ഞങ്ങള്‍ ഗിഫ്റ്റ് കാര്‍ഡുകളിലായി 5,000 ഡോളര്‍ വീതം വിതരണം ചെയ്തു. വിവിധ സംഘടനകളുടെ പ്രതിനിധികളും വിദ്യാര്‍ത്ഥികളുമായി ആശയവിനിമയം നടത്താന്‍ വഴിയൊരുക്കി. ഞങ്ങളുടെ പരിശ്രമത്തിലൂടെ 200-ലധികം വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിഞ്ഞുവെന്നും സൂസെയ്ന് പറഞ്ഞു. കോവിഡ്-19 മഹാമാരി സമയത്ത് നിരവധി വിദ്യാര്‍ത്ഥികള്‍ തടസ്സങ്ങളും വെല്ലുവിളികളും അനുഭവിച്ചപ്പോള്‍, സര്‍വകലാശാലകള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
(ഹിലരി ഹോപ്പോക്ക് കാലിഫോര്‍ണിയയിലെ ഒറിന്‍ഡ ആസ്ഥാനമായുള്ള ഒരു ഫ്രീലാന്‍സ് എഴുത്തുകാരിയും മുന്‍ പത്ര പ്രസാധകയും റിപ്പോര്‍ട്ടറുമാണ്)
Courtesy: SPAN Magazine, U.S. Embassy, New Delhi ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.