ന്യൂഡല്‍ഹി: ടൈം മാനേജ്മെന്റ് അമ്മമാരില്‍ നിന്ന് പഠിക്കണമെന്നും ചില വിദ്യാര്‍ഥികള്‍ അവരുടെ സര്‍ഗാത്മകത കോപ്പിയടിക്ക് ഉപയോഗിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിലെ താല്‍ക്കോത്തറ സ്റ്റേഡിയത്തില്‍ നടക്കുന്ന പരീക്ഷാ പേ ചര്‍ച്ച പരിപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
‘അമ്മയുടെ ടൈം മാനേജ്മെന്റ് കഴിവുകള്‍ വിദ്യാര്‍ത്ഥികള്‍ നിരീക്ഷിക്കണം, പരീക്ഷാ സമയത്ത് നിങ്ങളുടെ പഠനം എങ്ങനെ കൈകാര്യംചെയ്യണമെന്ന് നിങ്ങള്‍ക്ക് ഇതിലൂടെ അറിയാനാകും. അമ്മമാരില്‍നിന്ന് മൈക്രോ മാനേജ്മെന്റും പഠിക്കണം, അവര്‍ എങ്ങനെ ജോലികള്‍ കൈകാര്യം ചെയ്യുന്നുവെന്ന് മനസ്സിലാക്കണം’, മോദി പറഞ്ഞു.
സമൂഹമാധ്യമങ്ങള്‍ നിങ്ങളെ പഠനത്തില്‍ നിന്ന് വ്യതിചലിപ്പിക്കുന്നുണ്ടെങ്കില്‍ പരീക്ഷാ കാലത്ത് ‘ഡിജിറ്റല്‍ ഫാസ്റ്റിങ്’ ശീലമാക്കണം. ഈ സമയം മൊബൈല്‍ ഫോണ്‍, ലോപ്ടോപുകള്‍ എന്നിവ ഉപയോഗിക്കരുതെന്നും മോദി പറഞ്ഞു. വീടുകളില്‍ ഒരു ‘നോ ടെക്നോളജി സോണ്‍’ ഒരുക്കണമെന്ന് മാതാപിതാക്കളോട് അദ്ദേഹം ആവശ്യപ്പെട്ടു. സ്മാര്‍ട് ഫോണുകളില്‍ സമയം ചെലവഴിക്കുന്നതിന് പകരം കുടുംബാംഗങ്ങള്‍ തമ്മില്‍ ഇടപഴകുന്ന രീതി ശീലിക്കണം എന്നും മോദി കൂട്ടിച്ചേര്‍ത്തു.
സ്വയം വിലകുറച്ച് കാണരുത്. അവരവരുടെ കഴിവുകള്‍ അവരവര്‍ തിരിച്ചറിയണം. അത് തിരിച്ചറിയുന്ന ദിവസം നമ്മള് ഏറ്റവും കഴിവുള്ളവരായി മാറും. പ്രയത്നിക്കുന്നവര്‍ക്ക് അതിന്റെ ഫലം കിട്ടുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചില വിദ്യാര്‍ത്ഥികള്‍ അവരുടെ സര്‍ഗാത്മക കഴിവുകളെ പരീക്ഷകളില്‍ കോപ്പിയടിക്കാനും മറ്റുമായി ഉപയോഗിക്കുന്നു, എന്നാല്‍ ആ വിദ്യാര്‍ത്ഥികള്‍ അവരുടെ സമയവും സര്‍ഗാത്മകതയും നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ അവര്‍ വിജയത്തിന്റെ ഉയരങ്ങള്‍ കീഴടക്കുമെന്നും മോദി പറഞ്ഞു.
കാണികളുടെ സമ്മര്‍ദത്തിന് വഴങ്ങാതെ പന്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ബാറ്റ്സ്മാനെപ്പോലെ, ശ്രദ്ധയോടെയും ഉത്സാഹത്തോടെയും പരീക്ഷ എഴുതണം. അപ്പോഴാണ് പ്രതീക്ഷകള്‍ ശക്തിയായി മാറുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.