കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന ; ബെംഗളൂരുവില്‍ ആശങ്ക ഉയർത്തി വീണ്ടും കോവിഡ് വ്യാപനം
- Published by:Rajesh V
- news18-malayalam
Last Updated:
ഒരു പ്രദേശത്ത് അഞ്ചോ അതിൽ അധികമോ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടെ കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു.
ശരത് ശർമ കാളഗാരു
ബെംഗളൂരു: കഴിഞ്ഞ കുറച്ചുദിവസങ്ങളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞതോടെ ആശ്വാസത്തിലായിരുന്നു കർണാടകം. എന്നാൽ ഇപ്പോൾ ആശങ്ക ഉയർത്തി തലസ്ഥാനമായ ബെംഗളൂരുവിൽ വീണ്ടും കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തിങ്കളാഴ്ച ബെംഗളൂരു- ചെന്നൈ റോഡിലെ ബൊമ്മനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിലെ 103 താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സർക്കാർ പുതിയ ഉത്തരവിറക്കി. കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. ഒരു പ്രദേശത്ത് അഞ്ചോ അതിൽ അധികമോ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടെ കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. അപ്പാർട്ട്മെന്റിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെറാഡൂണിലേക്ക് യാത്ര പോകുന്നതിന് മുൻപായി ഈ അപ്പാർട്ട്മെന്റിലെ ഒരു കുടുംബം പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
advertisement
തുടർന്ന് അധികൃതർ അപ്പാർട്ട്മെന്റിലെ 1052 പേരെ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും ക്വറന്റീനിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങളുള്ള ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. ''എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരെ ക്വറന്റീനിലേക്ക് മാറ്റി. രോഗ ലക്ഷണമുള്ളവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും.''- ബൃഹത് ബെംഗളൂരു മഹാനഗര പാലിക കമ്മീഷണർ മഞ്ജുനാഥ് പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
advertisement
കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാംപിളുകൾ നിംഹാൻസ് അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ 96 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. എട്ടുപേർ 60 വയസിന് താഴെയുള്ളവരും.
Also Read- ഭാര്യ അതിർത്തി കടന്നു; ഭർത്താവിന് 3 ലക്ഷം രൂപയോളം പിഴ; മലയാളി ദമ്പതികളെ ചതിച്ചത് സിം കാർഡ്
advertisement
ഫെബ്രുവരി 14ന് ബെംഗളൂരുവിലെ കാവൽ ഭൈരാസാന്ദ്രയിലെ നഴ്സിങ് കോളജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ സന്ദർശനത്തിനിടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇതിനുശേഷം കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരിയാണെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമേ കർണാടകത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇവർക്ക് ദിവസവും അവശ്യസാധനങ്ങളെത്തിക്കുന്നവരെയും അധികൃതർ നിരീക്ഷിച്ചുവരികയാണ്.
കോവിഡ് വ്യാപനത്തിനിടയിലും സ്കൂളുകൾ തുറക്കുന്നു
പുതിയതായി കോവിഡ് പടർന്നുപിടിക്കുമ്പോഴും ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള ക്ലാസുകൾ ഫെബ്രുവരി 22ന് പുനഃരാരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്. കുട്ടികളുടെ സ്കൂളിലേക്ക് അയക്കുന്നതിൽ ആശങ്കയുണ്ടെന്ന് രണ്ട് കുട്ടികളുടെ പിതാവും ജയനഗർ സ്വദേശിയുമായ കെ ജി പ്രശാന്ത് പറഞ്ഞു. ''ഒരു കുട്ടിക്ക് രോഗം ഉണ്ടെങ്കിൽ എന്താകും സംഭവിക്കുക? മുഴുവൻ ക്ലാസിലെയും സ്കൂളിലെയും കുട്ടികളിലേക്ക് രോഗം പകരില്ലേ?. ക്ലാസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നാണ് സർക്കാരിനോട് പറയാനുള്ളത്. കുറച്ചു ദിവസം കൂടി കാത്തിരിക്കണം''- അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
Location :
First Published :
February 17, 2021 12:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കേരളത്തിൽ നിന്ന് വരുന്നവർക്ക് കർശന പരിശോധന ; ബെംഗളൂരുവില്‍ ആശങ്ക ഉയർത്തി വീണ്ടും കോവിഡ് വ്യാപനം


