സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കോവിഡ് വാക്സിൻ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്സിൻ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്ട്രേറ്റർമാരുമായി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് അവലോകന യോഗം ചേർന്നത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അധ്യക്ഷത വഹിച്ച യോഗത്തിൽ രാജ്യത്തുടനീളമുള്ള വാക്സിനേഷൻ ഡ്രൈവിന്റെ പുരോഗതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവതരിപ്പിച്ചു. ദുർബലരായ ജനവിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കുറിച്ച് യോഗത്തിൽ വിശകലനം നടത്തി. ഒന്നും രണ്ടും വീതം ഡോസുകൾ ലഭിച്ച ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ എന്നിവരുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കുകളും അവലോകനം ചെയ്തു. ഈ വിഭാഗത്തിൽ വാക്സിനേഷൻ വേഗത്തിലാക്കാനുള്ള സാധ്യതകളും വിലയിരുത്തി.
Also Read-Covid Vaccine | ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഇന്ത്യയിലെത്താന്‍ വൈകും
വാക്‌സിൻ പാഴാക്കൽ ഒരു ശതമാനത്തിൽ താഴെയായി നിലനിർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ജാർഖണ്ഡ് (37.3%), ഛത്തീസ്ഗഡ് (30.2%), തമിഴ്‌നാട് (15.5%), ജമ്മു കാശ്മീർ (10.8%), മധ്യപ്രദേശ് (10.7%) എന്നിവിടങ്ങളിൽ വാക്സിൻ പാഴാക്കാൽ വളരെ ഉയർന്ന നിലയിലാണെന്ന് യോഗത്തിൽ വിലയിരുത്തി. വാക്സിൻ പാഴാക്കലിന്റെ ദേശീയ ശരാശരി 6.3% ആണ്.
കോവിൻ സോഫ്റ്റ് വെയറിലെ പരിഷ്കാരങ്ങൾ വാക്സിൻ അഡ്മിനിസ്ട്രേറ്റർമാർക്ക് കൂടുതൽ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുമെന്നും യോഗത്തിൽ വ്യക്തമാക്കി. വാക്സിനേഷന്റെ വേഗത വർദ്ധിപ്പിക്കുന്നതിന് കോവിനിൽ ലഭ്യമായ സൗകര്യങ്ങൾ പൂർണ്ണമായി ഉപയോഗപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു. വിശദവും സമഗ്രവുമായ അവതരണത്തിലൂടെ, അഡീഷണൽ സെക്രട്ടറി (ആരോഗ്യം) വികാസ് ഷീൽ കോവിൻ ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ പുതിയ സവിശേഷതകളും പ്രവർത്തനങ്ങളും വ്യക്തമാക്കി. സ്പുട്നിക് വാക്സിൻ ഇപ്പോൾ കോവിൻ പോർട്ടലിൽ ചേർത്തിട്ടുണ്ടെന്നും യോഗത്തിൽ സംസ്ഥാനങ്ങളെ അറിയിച്ചു. തിരിച്ചറിയൽ രേഖകൾ ഇല്ലാത്ത വ്യക്തികൾക്കായി പ്രത്യേക സെഷനുകളും കോവിന്നിൽ ഉണ്ടാകും.
Also Read-Explained | കോവിഡ് വാക്സിൻ കൈയുടെ മുകൾഭാഗത്ത് കുത്തിവെയ്ക്കുന്നതിന്റെ കാരണമെന്ത്?
ലഭ്യമായ സ്റ്റോക്കുകളിലൂടെയും പ്രതീക്ഷിക്കുന്ന വിതരണത്തിലൂടെയും 2021 ജൂൺ അവസാനം വരെ വാക്സിനേഷൻ വർദ്ധിപ്പിക്കുന്നതിന് ആസൂത്രണം ചെയ്യാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രം നിർദ്ദേശം നൽകി. ജൂൺ 30 വരെ സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്സിൻ ഡോസുകൾ വാങ്ങാനാകുമെന്നും കേന്ദ്രം അറിയിച്ചു. വാക്സിൻ നിർമ്മാതാക്കളുമായി ബന്ധപ്പെടുന്നതിന് രണ്ടോ മൂന്നോ അംഗങ്ങളുടെ ഒരു ടീമിനെ നിയോഗിക്കാനും നിർദ്ദേശിച്ചു.
2021 ജൂൺ 15 വരെ കോവിഡ് -19 വാക്സിൻ കൈകാര്യം ചെയ്യുന്നതിനായി ജില്ല തിരിച്ചുള്ള, കോവിഡ് വാക്സിനേഷൻ സെന്റർ (സിവിസി) പദ്ധതി തയ്യാറാക്കണമെന്നും അത്തരമൊരു പദ്ധതി പ്രചരിപ്പിക്കുന്നതിന് ഒന്നിലധികം മാധ്യമ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കണം. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കുമിടയിലെ മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്നും അവലോകന യോഗത്തിൽ നിർദ്ദേശിച്ചു.
കോവിഡ് വാക്സിനേഷനിൽ സ്വകാര്യമേഖലയിലെ ആശുപത്രികളെ കൂടി പങ്കെടുപ്പിച്ചുള്ള സജീവമായ ശ്രമങ്ങൾ നടത്താനും പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിപ്പിക്കാനും കേന്ദ്ര സർക്കാർ നൽകുന്ന കോവിഡ് വാക്സിനേഷൻ മാർഗ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓഫ്‌ലൈൻ വാക്സിൻ രജിസ്ട്രേഷൻ അനുവദിക്കരുതെന്ന് സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. എല്ലാ രജിസ്ട്രേഷനുകളും ഓൺലൈനായിരിക്കണം. ഷെഡ്യൂൾ പ്രസിദ്ധീകരിക്കുന്നതിന് ഒരു ദിവസത്തിൽ സമയപരിധി (ഉദാഹരണത്തിന് രാവിലെ 8 നും 9 നും ഇടയിൽ, രാത്രി 9 മുതൽ രാത്രി 10 വരെ എന്നിങ്ങനെ) നിശ്ചയിക്കാനും സംസ്ഥാനങ്ങളോട് അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid, Covid vaccine, Sanjeevani, Vaccination