കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി അഭിനന്ദിച്ച 'ചെല്ലാനം മോഡൽ' കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും
- Published by:Asha Sulfiker
- news18-malayalam
Last Updated:
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് നിന്നത്. വാർഡ് തലത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെയും ആശാ പ്രവർത്തകരുടെയും പ്രവർത്തനം നിയന്ത്രണ ശ്രമങ്ങൾക്ക് മുതൽക്കൂട്ടായി
കൊച്ചി: ചെല്ലാനത്ത് നടപ്പാക്കിയ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. 45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ നടത്തിയത് ഉൾപ്പെടെ ബഹുതല ഇടപെടലിലൂടെയാണ് ഇവിടെ കോവിഡ് വ്യാപനം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്തത്. ഈ ശ്രമങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേകം എടുത്തു പറഞ്ഞ് പ്രശംസിക്കുകയും ചെയ്തിരുന്നു .
രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രിക്കാൻ നാട്ടുകാരും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് നിന്നത്. വാർഡ് തലത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമിൻ്റെയും ആശാ പ്രവർത്തകരുടെയും പ്രവർത്തനം നിയന്ത്രണ ശ്രമങ്ങൾക്ക് മുതൽക്കൂട്ടായി. കൃത്യമായ പ്രവർത്തനങ്ങളും പിഴവില്ലാത്ത സംഘാടനവും ആണ് ഈ നേട്ടത്തിന് പിന്നിൽ. കിടപ്പുരോഗികൾക്ക് വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകി. തൊഴിലുറപ്പ് തൊഴിലാളികൾക്കും വ്യാപാരികൾക്കും പ്രത്യേക പരിശോധന ക്യാമ്പുകൾ നടത്തി .
Also Read-ട്രിപ്പിൾ ലോക്ക്ഡൗൺ ചിറ്റാട്ടുകര പഞ്ചായത്തിൽ മാത്രം; എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങൾ അറിയാം
advertisement
കോവിഡ് വ്യാപനത്തിൻറെ ആദ്യഘട്ടത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കേസുകൾ ഉണ്ടായിരുന്നത് ചെല്ലാനത്ത് ആയിരുന്നു . അന്ന് ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഉണ്ടായ ആദ്യ പ്രദേശങ്ങളിലൊന്നും ചെല്ലാനമായിരുന്നു. കടലാക്രമണവും രൂക്ഷമായ സാഹചര്യത്തിൽ ആയിരുന്നു രോഗം പടർന്നുപിടിച്ചത്. പക്ഷേ പോലീസിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും ശക്തമായ ഇടപെടലിലൂടെ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു.
മത്സ്യത്തൊഴിലാളികൾ ഏറെയുള്ള പ്രദേശത്തായിരുന്നു രോഗവ്യാപനം തുടങ്ങിയത്. ഇത് കൃത്യമായി മനസ്സിലാക്കി നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയൊരളവുവരെ ആശങ്ക ആദ്യഘട്ടത്തിൽ പരിഹരിച്ചിരുന്നു. കോവിഡ് വ്യാപനത്തിൻ്റെ രണ്ടാംവരവിൽ വലിയ കേസുകൾ ഒന്നും ചെല്ലാനത്ത് റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ ന്യൂന മർദ്ദത്തിൽ ശക്തമായ കടലാക്രമണം ഉണ്ടായ ദിവസങ്ങളിൽ ചെല്ലാനത്ത് നിരവധി ദുരിതാശ്വാസ ക്യാമ്പുകളും മറ്റും അടിയന്തരമായി തുറക്കേണ്ടി വന്നിരുന്നു . രോഗികളായവരും നിരീക്ഷണത്തിൽ കഴിഞ്ഞവരും വീടുവിട്ട് ഇറങ്ങേണ്ടി വന്നിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയായിരുന്നു പിന്നീട് പരിശോധന നടത്താൻ തീരുമാനിച്ചത്.
advertisement
ടി പി ആർ 70 ശതമാനത്തിനും മുകളിലേക്ക് എത്തിയപ്പോൾ അടിയന്തര ഇടപെടലുകൾ നടത്താൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയായിരുന്നു . തുടർന്ന് രോഗികളെയും നിരീക്ഷണത്തിലുള്ളവരെയും മാറ്റിപ്പാർപ്പിക്കുകയും രോഗമില്ലാത്തവർക്കും കിടപ്പു രോഗികൾക്കും അടിയന്തരമായി വാക്സിനേഷൻ നൽകാൻ തീരുമാനിക്കുകയും ചെയ്തു . ഇതിനായി പ്രത്യേകം മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതേ തുടർന്നാണ് ഇപ്പോൾ രോഗവ്യാപനം നിയന്ത്രിക്കാനും ടി പി ആർ 16 ശതമാനത്തിലേക്ക് എത്തിക്കാനും കഴിഞ്ഞത്.
ചെല്ലാനത്ത് നടപ്പിലാക്കിയ ഈ കോവിഡ് പ്രതിരോധ മാതൃക ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും തൊഴിൽ വകുപ്പിന്റെയും സഹകരണത്തോടെ ജില്ലയിലെ അതിഥിത്തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകുവാൻ നടപടി സ്വീകരിക്കും.
advertisement
സമ്പൂർണ ലോക്ഡൗൺ രോഗവ്യാപന തോതനുസരിച്ചുള്ള പ്രാദേശിക നിയന്ത്രണങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിൽ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് രോഗവ്യാപന തോതനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഇതുപ്രകാരം ഗുരുതര രോഗവ്യാപന സാഹചര്യമുള്ളതായി കണക്കാക്കുന്ന ചിറ്റാറ്റുകര പഞ്ചായത്തിൽ മാത്രമാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടരുക. കൂടുതൽ രോഗവ്യാപന സാധ്യതയുള്ള വിഭാഗത്തിൽ ജില്ലയിൽ 14 പഞ്ചായത്തുകളാണ് ഉള്ളത്. ഇവിടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് എല്ലാ ദിവസവും പ്രവർത്തനനുമതി ഉള്ളത്.
Location :
First Published :
June 17, 2021 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
കോവിഡ് പ്രതിരോധം; മുഖ്യമന്ത്രി അഭിനന്ദിച്ച 'ചെല്ലാനം മോഡൽ' കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും