Covid 19 | ഒമിക്രോൺ, കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; അടിയന്തിര മുന്നൊരുക്കം നടത്തണമെന്ന് ഐ.എം.എ
- Published by:Sarath Mohanan
 - news18-malayalam
 
Last Updated:
മൂന്നാം തരംഗം ആരംഭിച്ചു കഴിഞ്ഞു. വളരെവേഗം ധാരാളം ആളുകള്‍ കോവിഡ് ബാധിതരാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ഡോക്ടർമാരുടെ സംഘടനയായ ഐഎംഎ(IMA) മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആരോഗ്യവകുപ്പ് അടിയന്തര മുന്നറിയിപ്പ് നടത്തണം. ജനിതക വ്യതിയാനം സംഭവിച്ച കോവിഡ് വകഭേദം, ഒമിക്രോണ്‍(Omicron), കോവിഡ്(Covid) മൂന്നാം തരംഗമായി നമ്മുടെ സംസ്ഥാനത്ത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
മുന്നൊരുക്കം സംബന്ധിച്ച് നിർദ്ദേശങ്ങളും ഐഎംഎ മുന്നോട്ട് വയ്ക്കുന്നു. രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗ ചികിത്സ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാവശ്യമായ മുന്നൊരക്കങ്ങള്‍ ചെയ്യണം. അതിനുള്ള സമയമാണ് ഇപ്പോൾ.  സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും കുറവ് എത്രയും വേഗം പരിഹരിക്കണം. അതിവേഗ വ്യാപനശേഷിയുള്ള വൈറസ് ആയതിനാല്‍ വളരെവേഗം ധാരാളം ആളുകള്‍ കോവിഡ് ബാധിതരാകാന്‍ സാധ്യതയുണ്ട്. ആശുപത്രി ചികിത്സ വേണ്ട രോഗികളുടെ എണ്ണവും ആനുപാതികമായി കൂടുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
നിര്‍ത്തലാക്കപ്പെട്ട കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (CFLTC) പുനഃസ്ഥാപിക്കണം.  കൂടുതല്‍ ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കോവിഡ് ബാധിതരാകുമെന്നതിനാല്‍ തന്നെ കോവിഡ് ബ്രിഗേഡ് പുനഃസ്ഥാപിക്കണം.  മുന്‍ കാലങ്ങളില്‍ നിന്നു വ്യത്യസ്ഥമായി കോവിഡ് രോഗ ചികിത്സയോടൊപ്പം തന്നെ നോണ്‍ കോവിഡ് രോഗ ചികിത്സയും മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകാന്‍ വേണ്ട സംവിധാനങ്ങളും ഒരുക്കണം. ജീവിത ശൈലീ രോഗചികിത്സയിലും മറ്റു കോവിഡ് ഇതര രോഗചികിത്സയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന ജാഗ്രത കുറവ് ആരോഗ്യ പരിപാലന രംഗത്തു വലിയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഐഎംഎ അറിയിച്ചു.
advertisement
ഒമിക്രോണ്‍ വ്യാപനം കൂടുതലുള്ള വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന പൗരന്മാര്‍ക്കുള്ള ക്വാറന്റയിന്‍ നിബന്ധന തുടരണം. പി.ജി. വിദ്യാര്‍ത്ഥികളെ കോവിഡ് ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കി അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിവിധ പി.ജി. വിഷയങ്ങള്‍ പഠിക്കാന്‍ സഹായകമായ നിലപാടുകളുണ്ടാകണം. ഒപ്പം കോവിഡ് ചികിത്സയ്ക്കായി പ്രത്യേകം ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിച്ച് പ്രതിസന്ധി പരിഹരിക്കണം.
ആഴ്ചകളായി തുടരുന്ന സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണം. കോവിഡ് മൂന്നാം തരംഗം ആസന്നമായിരിക്കുന്ന ഈ സമയത്ത് കോവിഡ് മുന്നണി പോരാളികളെ അവഗണിക്കുന്നത് ആരോഗ്യ പരിപാലന മേഖലയില്‍ വന്‍ പ്രതിസന്ധികള്‍ക്കിടയാക്കുമെന്നും ഐഎംഎ മുന്നറിയിപ്പ് നൽകുന്നു.
advertisement
കോവിഡ് ചികിത്സാ രംഗത്തു സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം. കൂടുതല്‍ ആശുപത്രി കിടക്കകള്‍, ഓക്‌സിജന്‍ ലഭ്യത, ഐ.സി.യു. കിടക്കകള്‍ എന്നിവ ഉറപ്പാക്കണം.പ്രകടമായ ലക്ഷണങ്ങളില്ലാത്ത ആളുകള്‍ക്ക് കൃത്യമായ ഗൃഹവാസ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്തു നല്‍കേണ്ടതും ക്വാറന്റയിന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ഗൗരവമല്ലാത്ത രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ടെസ്റ്റുകള്‍ക്കു വിധേയരായില്ലെങ്കില്‍ കൂടി സ്വയം ഐസ്വലേഷനില്‍ പ്രവേശിക്കേണ്ടതാണ്.
രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാത്തവരുടെ കുത്തിവെയ്പ് എത്രയും വേഗം  പൂര്‍ത്തിയാക്കണം. 15 വയസ്റ്റിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് നാലാഴ്ച ഇടവേളയിലുള്ള രണ്ടു കുത്തിവെയ്പുകള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണം. രോഗവ്യാപനം കൂടുതല്‍ ബാധിക്കാന്‍ സാദ്ധ്യതയുള്ള നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അറുപതു കഴിഞ്ഞ അനുബന്ധ ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ക്കും ഒരു ഡോസ് കോവിഡ് വാക്‌സിന്‍ കൂടി നല്‍കണം. കോവിഡ് പ്രതിരോധ കുത്തിവെയ്പുകള്‍ തീവ്രരോഗം ഉണ്ടാകാതെ സംരക്ഷിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കുന്നു എന്നുറപ്പു വരുത്തണം.
advertisement
നിലവാരമുള്ള മാസ്‌കു ധരിക്കുക, സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ വൃത്തിയാക്കുക എന്നിവ നിര്‍ബന്ധമായും പാലിക്കണം. സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ അടച്ചിടലിലേക്കു പോകേണ്ട സാഹചര്യമില്ല. രണ്ടാഴ്ചത്തെ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്തു മാത്രമേ ഭാവിയില്‍ കരുതല്‍ നിയന്ത്രണങ്ങളെപ്പറ്റി തീരുമാനിക്കേണ്ടതുള്ളു എന്നും ഐഎംഎ നിർദ്ദേശിക്കുന്നു.
Location :
First Published :
January 12, 2022 6:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഒമിക്രോൺ, കോവിഡ് കേസുകൾ കുത്തനെ ഉയർന്നു; അടിയന്തിര മുന്നൊരുക്കം നടത്തണമെന്ന് ഐ.എം.എ


