ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവിനെ പിന്തുണച്ചു കൊണ്ടുള്ള രജനീകാന്തിന്റെ വീഡിയോ നീക്കം ചെയ്ത് ട്വിറ്റർ. കൊറോണ വ്യാപനത്തെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന ട്വീറ്റ്, ട്വിറ്റര്‍ നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം ചെയ്തത്.
'വീടുകളിൽ തന്നെ കഴിയുന്നതോടെ വൈറസ് മൂന്നാം ഘട്ടമായ സമൂഹ വ്യാപനത്തിലേക്ക് കടക്കുന്നത് പ്രതിരോധിക്കാൻ കഴിയും.. ഇതിനു വേണ്ടിയാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ ഇറ്റാലിയൻ സര്‍ക്കാര്‍ ഇതുപോലെ കര്‍ഫ്യുവിന് ആഹ്വാനം ചെയ്തിരുന്നു എന്നാൽ ജനങ്ങൾ അത് ചെവിക്കൊണ്ടില്ല.. അതുകൊണ്ട് തന്നെ കൊറോണ എന്ന മഹാമാരിയിൽ നിരവധി ജീവനുകളാണ് അവിടെ പൊലിഞ്ഞത്. സമാന സാഹചര്യം ഇന്ത്യയിലും ഉണ്ടാകരുത്.. ' എന്നായിരുന്നു താരം വീഡിയോയിൽ പറഞ്ഞത്.
വൈറസ് വ്യാപനം തടയാൻ 14 മണിക്കൂറോളം സാമൂഹിക അകലം പാലിക്കുന്നത് നല്ലതാണ്. ഇത് വൈറസിന്റെ സാമൂഹിക വ്യാപനത്തെ ചെറുക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനകളിൽ വസ്തുതാ പരമായ തെറ്റുകളുണ്ടെന്ന് കാട്ടി ട്വിറ്റർ വീഡിയോ നീക്കം ചെയ്യുകയായിരുന്നു.
ഒരു വ്യക്തി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ പുറത്തേക്ക് വരുന്ന ഡ്രോപ്ലെറ്റില്‍ നിന്നുള്ള അണുബാധ ദിവസങ്ങളോളം ഉപരിതലത്തിൽ തങ്ങി നിൽക്കും. ഈ ഉപരിതലത്തിലോ വസ്തുവിലോ സ്പർശിച്ച ശേഷം സ്വന്തം വായിലോ മൂക്കിലോ ചിലപ്പോള്‍ കണ്ണിലോ സ്പർശിക്കുന്നവർക്ക് അണുബാധയുണ്ടായേക്കാം എന്നാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ശാസ്ത്രജ്ഞർ പറയുന്നത്.
അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്തത് പോലെ രാവിലെ 7 മണി മുതൽ രാത്രി 9 മണി വരെ വീടിനുള്ളിൽ തന്നെ തുടരണമെന്നാവശ്യപ്പെട്ട് ഒരു ട്വീറ്റും രജനീകാന്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് നീക്കം ചെയ്തിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.