ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബയസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി രേഷ്മ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും രേഷ്മ വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
വിശദമായ അന്വേഷണത്തില്‍ പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പെണ്‍കുട്ടിയെ കണ്ടതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിക്കൊപ്പം ഒരു ബന്ധു ഉണ്ടായിരുന്നുവെന്നും സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പവര്‍ഹൗസിന് സമീപത്തെ കാടുപിടിച്ച് കിടക്കുന്ന ഭാഗത്തുനിന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് അന്വഷണം ആരംഭിച്ചു. ഇയാളുമായുള്ള സൗഹൃദം നേരത്തെ ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഇതിനിടെ, കുമളിയിൽ നിന്നും ഞെട്ടിക്കുന്ന മറ്റൊരു സംഭവം ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം താമസിച്ചിരുന്ന യുവതിയെ സുഹൃത്തായ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കുമളി താമരകണ്ടത്ത് വാടകക്ക് താമസിക്കുന്ന റസിയ എന്ന ഉമാ മഹേശ്വരിയാണ് മരിച്ചത്. പ്രതി വാഗമൺ കോട്ടമല സ്വദേശി ഈശ്വരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ച റസിയയും ഈശ്വരനും എട്ടു മാസം മുൻപാണ് ഒന്നിച്ചു താമസം ആരംഭിച്ചത്. റസിയയ്ക്കൊപ്പം ആദ്യ ബന്ധത്തിലെ മകനും ഉണ്ടായിരുന്നു. അടുത്ത നാളുകളിലായി റസിയയുടെ മകനെ ഈശ്വരൻ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇത് സംബന്ധിച്ച് കുട്ടി ചൈൽഡ് ലൈനിൽ പരാതിപ്പെട്ടു. ചൈൽഡ് ലൈനിൽ നിന്ന് അന്വേഷണം ഉണ്ടായതിന്‍റെ പേരിൽ റസിയയും ഈശ്വരനും തെറ്റിപ്പിരിഞ്ഞു.
തുടർന്നു റസിയ മറ്റൊരു വീട്ടിലേക്ക് താമസം മാറി. എന്നാൽ ഇന്നലെ രാവിലെ റസിയ താമസിക്കുന്ന സ്ഥലത്തെത്തിയ ഈശ്വരൻ ഇവരെ കുത്തി പരുക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെട്ടു. തുടർന്നു റസിയയെ കുമളിയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി. വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൃത്യം നടത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രതി ഈശ്വരനെ വാഗമണിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കുറ്റം സമ്മതിച്ചിട്ടുണ്ട്. കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്താണ് ഈശ്വരനെതിരെ പൊലീസ് കേസെടുത്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.