Arrest| കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി വീഴ്ത്തി; ശ്രമിച്ചത് മാല തട്ടിയെടുക്കാൻ
- Published by:Rajesh V
- news18-malayalam
Last Updated:
ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം
ആലപ്പുഴ: കുടിവെള്ളം ചോദിച്ചെത്തിയ പശ്ചിമ ബംഗാൾ (West Bengal) സ്വദേശി ആലപ്പുഴയിൽ വീട്ടമ്മയെയും മകനെയും കുത്തി പരിക്കേൽപ്പിച്ചു. തലവടി പഞ്ചായത്ത് ഏഴാം വാർഡിൽ നീരേറ്റുപുറം കറുകയിൽ വിൻസി കോട്ടേജിൽ അനു ജേക്കബ്ബിന്റെ ഭാര്യ വിൻസിയെയും (50) മകൻ അൻവിനെയുമാണ് (25) കുത്തി പരിക്കേൽപ്പിച്ചത്. മോഷണ ശ്രമത്തിനിടെയാണ് അക്രമം. വീട് കയറി ആക്രമിച്ച് വീട്ടമ്മയെയും മകനേയും കുത്തി പരിക്കേൽപ്പിച്ചതിന്റെ പേരിൽ ബംഗാൾ സ്വദേശി സത്താറിനെ (36) പിന്നാലെ എടത്വാ പൊലീസ് (Edathua) പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു സംഭവം. സത്താർ കുടിവെള്ളം ചോദിച്ചാണ് വീട്ടിലെത്തിയത്. സത്താർ ബഹളം വെച്ചതിനെ തുടർന്ന് വീട്ടുകാർ വാതിൽ അടച്ച് അകത്തു കയറി. കതകിൽ ഇടിച്ചും ചവിട്ടിയും തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വീടിന് മുറ്റത്ത് കെട്ടിയിട്ട നായയുടെ നേരേ അക്രമം നടത്തി. നായുടെ കഴുത്തിൽ കയറിട്ട് മുറുക്കുന്നതുകണ്ട അൻവിൻ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. ഈ സമയം കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അൻവിന്റെ നെഞ്ചിന് താഴെ കുത്തുകയായിരുന്നു. മകനെ കുത്തുന്നതുകണ്ട് ഓടിയെത്തിയ വിൻസിയുടെ നേരെയും സത്താർ തിരിഞ്ഞു. വിൻസിയുടെ കൈയ്യിലാണ് കുത്തേറ്റത്.
advertisement
ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഓടിക്കൂടിയ നാട്ടുകർ സത്താറിനെ തടഞ്ഞു. എടത്വാ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. കുത്തേറ്റ ഇരുവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. കുത്തേറ്റ വിൻസി എടത്വാ ട്രഷറി ഓഫീസ് ജീവനക്കാരിയാണ്. ലഹരി ഉപയോഗിച്ച് സുബോധം നഷ്ടപ്പെട്ടതാകാമെന്നാണ് നാട്ടുകാരുടെ സംശയം. മറ്റ് പലരുമായും ഇയാൾ വാക്കേറ്റം നടത്തിയതായി സൂചനയുണ്ട്. എടത്വാ എസ് ഐ സി പി കോശി, എ എസ് ഐ സജികുമാർ, സീനിയർ സി പി ഒ പ്രദീപ് കുമാർ, സി പി ഒ മാരായ സനീഷ്, കണ്ണൻ, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Location :
First Published :
April 22, 2022 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| കുടിവെള്ളം ചോദിച്ചെത്തിയ ബംഗാൾ സ്വദേശി വീട്ടമ്മയേയും മകനേയും കുത്തി വീഴ്ത്തി; ശ്രമിച്ചത് മാല തട്ടിയെടുക്കാൻ