കൊച്ചി: നടന്‍ ധർമജന്‍ ബോള്‍ഗാട്ടിക്കെതിരെ (Dharmajan Bolgatty) സാമ്പത്തിക വഞ്ചനാ കേസ് (Cheating case). ധർമജന്റെ ഉടമസ്ഥതയിലുള്ള ധർമൂസ് ഫിഷ് ഹബ്ബിന്റെ (Dharmoos Fish Hub) ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചെന്നാണ് പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. ധർമജന്‍ ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പലപ്പോഴായി ധർമജനുള്‍പ്പെടെയുള്ള പ്രതികള്‍ 43 ലക്ഷം രൂപ വാങ്ങി മീന്‍ എത്തിച്ചു കൊടുത്തില്ലെന്നാണ് പരാതി.
ആസിഫ് അലിയാര്‍ എന്നയാളാണ് പരാതിക്കാരന്‍. ധർമൂസ് ഫിഷ് ഹബ്ബിന്റെ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും പണം വാങ്ങി വഞ്ചിച്ചെന്ന് പരാതിയില്‍ പറയുന്നത്. 2019 നവംബര്‍ 16 നാണ് ഫ്രാഞ്ചൈസി തുടങ്ങിയത്. മാര്‍ച്ച് മാസത്തോടെ മത്സ്യ വിതരണം നിര്‍ത്തി. പിന്നീട് പണം തിരികെ തന്നില്ല. വിശ്വാസ വഞ്ചന കാണിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ഐപിസി 406, 402, 36 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
വാരാപ്പുഴ വലിയപറമ്പിൽ ധർമജൻ ബോൾഗാട്ടി, മുളവുകാട് സ്വദേശികളായ പള്ളത്തു പറമ്പിൽ കിഷോർ കുമാർ, താജ് കടേപ്പറമ്പിൽ, ലിജേഷ്, ഷിജിൽ, ജോസ്, ഗ്രാൻഡി, ഫിജോൾ, ജയൻ, നിബിൻ, ഫെബിൻ എന്നിവർക്കെതിരെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കൊല്ലത്ത് ബാർ ജീവനക്കാർ സംഘം ചേർന്ന് മർദിച്ച ഇതരസംസ്ഥാന തൊഴിലാളി മരിച്ചു
കൊല്ലം കുണ്ടറയിലെ ബാറില്‍വച്ച് ജീവനക്കാരുടെ മര്‍ദനമേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. മഹാരാഷ്ട്ര സ്വദേശിയായ പര്‍വിന്‍ രാജു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് ഇയാൾക്ക് മർദ്ദനമേറ്റത്. ബാർ അടക്കാനുള്ള സമയമായിട്ടും പുറത്തേക്ക് പോകാൻ മദ്യലഹരിയിലായിരുന്ന ഇയാൾ തയാറായില്ലെന്നാണ് വിവരം. തുടർന്നു നടന്ന തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
സാരമായി പരുക്കേറ്റതിനെ തുടർന്ന് കുണ്ടറയിലെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ പർവിൻ മരിച്ചു. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതികളെ തിരിച്ചറിഞ്ഞതായി കുണ്ടറ പൊലീസ് അറിയിച്ചു. ബാർ ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ചിലരും മർദനത്തിൽ പങ്കാളികളായെന്നാണ് പൊലീസ് നൽകുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cheating Case, Dharmajan bolgatty