തിരുവനന്തപുരം: അമ്പലമുക്കില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൃത്യം നടത്തിയപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടെത്തി. മുട്ടടയിലെ കുളത്തില്‍നിന്നാണ് പ്രതി രാജേന്ദ്രന്റെ ഷര്‍ട്ട് കണ്ടെടുത്തത്. തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതി രാജേന്ദ്രനുമായി പോലീസ് അമ്പലമുക്കിലും മുട്ടടയിലും തെളിവെടുപ്പ് നടത്തിയത്.
അതേസമയം വിനീതയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കുളത്തില്‍ ഉപേക്ഷിച്ചെന്നായിരുന്നു രാജേന്ദ്രന്റെ മൊഴി. കൃത്യം നടത്തിയ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രവും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുക്കുക എന്നതായിരുന്നു പോലീസിന്റെ പ്രധാന ലക്ഷ്യം. എന്നാല്‍ തെരച്ചിലില്‍ കുളത്തില്‍ നിന്ന് പ്രതിയുടെ ചോര പുരണ്ട ഷര്‍ട്ട് മാത്രമാണ് കണ്ടെത്തനായത്.
കത്തി ഉപേക്ഷിച്ചത് കുളത്തിലാണെന്ന് പറഞ്ഞ പ്രതി, പിന്നീട് തനിക്ക് കൃത്യമായി ഓര്‍മയില്ലെന്നും പോലീസിനോട് പറഞ്ഞിരുന്നു. കൃത്യം നടത്തിയശേഷം രക്ഷപ്പെട്ട ഓട്ടോറിക്ഷയില്‍ നിന്ന് കത്തി വലിച്ചെറിഞ്ഞോ അതോ മുട്ടടയിലെ കുളത്തില്‍ ഉപേക്ഷിച്ചതോ എന്നത് ഓര്‍ക്കുന്നില്ലായിരുന്നു രാജേന്ദ്രന്റെ മൊഴി.
ഫെബ്രുവരി ആറാം തീയതി ഞായറാഴ്ചയാണ് അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ വിനീതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളുള്ള ഞായറാഴ്ചയാണ് രാജേന്ദ്രന് മോഷണത്തിനായി തെരഞ്ഞെടുത്തത്. സ്ത്രീകളുടെ മാല പൊട്ടിച്ച് ഓടി രക്ഷപ്പെടണമെന്ന ഉദ്ദേശ്യത്തോടെയാണ് ചായക്കടയിലെ ജോലിക്കുശേഷം ഇയാള്‍ ഇറങ്ങിയത്. അമ്പലമുക്കില്‍ വച്ച് ആദ്യം തനിച്ച് യാത്ര ചെയ്ത ഒരു സ്ത്രീയെ ലക്ഷമിട്ടു.
എന്നാല്‍, തൊട്ടടുത്ത് മറ്റ് ആളുകളെ കണ്ടപ്പോള്‍ ചെടിക്കടയുള്ള റോഡിലേക്ക് നീങ്ങി. കടക്കുള്ളില്‍ കയറി രാജേന്ദ്രന് ജീവനക്കാരിയായ വിനിതയോട് ചെടിച്ചട്ടി ആവശ്യപ്പെട്ടു. ഏതു തരത്തിലുള്ള ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമുണ്ടായില്ല. സംശയം തോന്നിയ വിനീത ബഹളം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍ വായ് പൊത്തിപ്പിടിച്ചു. കഴുത്തിന് കുത്തിക്കൊന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.