Dileep Case| ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ സൈബർ വിദഗ്ധൻ ഹണിട്രാപ് കേസിലെ പ്രതി; ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കോവിഡ്
Dileep Case| ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ സൈബർ വിദഗ്ധൻ ഹണിട്രാപ് കേസിലെ പ്രതി; ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ കോവിഡ്
2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാളാണ് സായി ശങ്കർ. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്
കൊച്ചി: ദിലീപിന്റെ (Dileep) മൊബൈല്‍ ഫോണിലെ വിവരങ്ങൾ നീക്കിയ സായി ശങ്കർ (Sai Shankar) പഴയ ഹണിട്രാപ്പ് (Honey Trap) കേസിലെ പ്രതി. 2015 ൽ തൃപ്പൂണിത്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യ പ്രതികളിൽ ഒരാളാണ് സായി ശങ്കർ. കേസ് അന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതും നടി ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസ് ആണ്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ സി ഐ ആയിരുന്നു ഇദ്ദേഹം.
സായി ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം കൂടി മുതലാക്കി ആയിരുന്നു പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. കേസിലെ രണ്ടാംപ്രതി ആയിരുന്നു സായി ശങ്കർ. നർക്കോട്ടിക് ഉദ്യോഗസ്ഥർ ചമഞ്ഞ് ഹണിട്രാപ്പ് മുഖേന പണം തട്ടിയ കേസ് ആയിരുന്നു ഇത്. കേസിൽ വിചാരണ നടപടികൾ ആരംഭിക്കാൻ ഇരിക്കെയാണ് പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നത്. പഴയ കേസുമായി ബന്ധപ്പെട്ട് നിയമ സഹായവും മറ്റും ദിലീപ് വാഗ്ദാനം ചെയ്തിട്ടുണ്ടാകാം എന്നാണ് അന്വേഷണ സംഘത്തിൻറെ നിഗമനം.
അതേ സമയം, ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നീക്കിയ സംഭവവുമായി ബന്ധപ്പെട്ട് സായി ശങ്കർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഫോണിലെ വിവരങ്ങൾ മാറ്റിയത് സായി ശങ്കർ ആണെന്നതിന് ക്രൈം ബ്രാഞ്ചിനു കൂടുതൽ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിന് വിളിപ്പിച്ച സായ് ശങ്കർ ഇന്ന് എത്തിയില്ല. കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാൽ ഹാജരാകാൻ ആകില്ലെന്ന് ഇമെയിൽ മുഖാന്തിരമാണ് സായി ശങ്കർ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്.
ഹാജരാകുന്നതിന് 10 ദിവസം വേണമെന്നും ആവശ്യപ്പെട്ടു. ഇയാളുടെ ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരായില്ല. ദിലീപിന്റെ ഫോണിലെ ഡാറ്റകൾ വീണ്ടെടുക്കാൻ ക്രൈം ബ്രാഞ്ച് ശ്രമം തുടങ്ങിയട്ടുണ്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.