കിഴക്കമ്പലത്ത് മർദനമേറ്റ Twenty Twenty പ്രവർത്തകന്റെ നില ഗുരുതരം; ആക്രമണത്തിന് പിന്നിൽ CPM എന്ന് പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
വിളക്കണയ്ക്കൽ സമരത്തിനിടെയായിരുന്നു ദീപുവിന് മർദനമേറ്റത്
കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനെ തുടർന്ന് മർദനമേറ്റ ട്വന്റി ട്വന്റി (Twenty Twenty) പ്രവർത്തകൻ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപു(38) ആണ് ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലുള്ളത്. ഇദ്ദേഹത്തിന്റെ വയറ്റിൽ ഉൾപ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്നു ഡോക്ടർ പറഞ്ഞു. കഴിഞ്ഞ 12നാണ് ദീപുവിന് മർദനമേറ്റത്. സിപിഎം പ്രവർത്തകരാണ് മർദിച്ചതെന്ന് കാട്ടി ദീപുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി.
ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റ് വിളക്കണച്ചു പ്രതിഷേധിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടിൽ പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവർത്തകരായ ഒരുപറ്റം ആളുകൾ ദീപുവിനെ മർദിച്ചുവെന്നാണ് പരാതി. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.
advertisement
ഇതിനിടെ വീടിനു മുന്നിലെത്തിയ അക്രമികൾ, ദീപുവിനു ചികിത്സ നൽകുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്താൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പറയപ്പെടുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ദീപു രക്തം ഛർദിക്കുകയും അത്യാസന നിലയിലാകുകയും ചെയ്തു. പഴങ്ങനാടുള്ള ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകി. വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
advertisement
ഗുരുതരാവസ്ഥയിലായ ദീപുവിനെ പുലർച്ചെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. പട്ടിമറ്റം സ്റ്റേഷനിൽനിന്ന് പൊലീസെത്തിയെങ്കിലും മൊഴി രേഖപ്പെടുത്താൻ സാധിച്ചില്ല. വാർഡ് മെമ്പർ നിഷയാണ് മൊഴി നൽകിയത്. ദീപുവിന്റെ വീട്ടുകാർ പെരുമ്പാവൂര്‍, കുന്നത്തുനാട് സ്റ്റേഷനുകളില്‍ പറാട്ടുവീട് സൈനുദ്ദീന്‍ സലാം, പറാട്ടുബിയാട്ടു വീട് അബ്ദുൽ റഹ്മാന്‍, നെടുങ്ങാടന്‍ വീട് ബഷീര്‍, അസീസ് വലിയപറമ്പില്‍ എന്നിവര്‍ക്കെതിരെ പരാതി നൽകി.
Location :
First Published :
February 15, 2022 7:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിഴക്കമ്പലത്ത് മർദനമേറ്റ Twenty Twenty പ്രവർത്തകന്റെ നില ഗുരുതരം; ആക്രമണത്തിന് പിന്നിൽ CPM എന്ന് പരാതി