ആലപ്പുഴ: വ്യക്തികളെ ചാരി നിന്ന് പാർട്ടി പ്രവർത്തനം നടത്തേണ്ട കാലം കഴിഞ്ഞെന്ന് സിപിഎം (CPM) ആലപ്പുഴ (Alappuzha) ജില്ലാ സമ്മേളനം. വിവിധ ഏരിയാ കമ്മറ്റികൾ കേന്ദ്രീകരിച്ച് വിഭാഗിയ പ്രവർത്തനം നടന്നതായി സമ്മേളനത്തിലെ പ്രവർത്തക റിപ്പോർട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികൾക്ക് രൂക്ഷ വിമർശനവും റിപ്പോർട്ടിലുണ്ട്.
ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി മാന്നാർ, ഹരിപ്പാട് ഏരിയാ സമ്മേളനങ്ങളിൽ പ്രകടമായ വിഭാഗിയത അക്കമിട്ട് നിരത്തുന്നതായിരുന്നു പ്രവർത്തക റിപ്പോർട്ട്. ചേരിതിരിവും ഗ്രൂപ്പിസവും രൂക്ഷമായ ജില്ലയിൽ പ്രവർത്തകർക്കും നേതാക്കൾക്കും ഇടയിലെ മാനസിക ഐക്യം തകർന്നതായി പിബി അംഗം എസ് രാമചന്ദ്രൻ പിള്ള വിമർശിച്ചു. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി ആർ നാസറും എസ് ആർ പി യുടെ നിലപാട് ശരിവെച്ചു.
വിവിധ ഏരിയാ കമ്മിറ്റികളിൽ ഉണ്ടായ വിഭാഗിയത പരിശോധിക്കുമെന്ന് സംഘടനാ റിപ്പോർട്ട് പറയുന്നു. വിഭാഗിയതയ്ക്ക് പുറമെ ഹരിപ്പാട് ഏരിയയിലെ പാർട്ടിയുടെ പ്രവർത്തനം ദുർബലമാണെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. അമ്പലപ്പുഴയിലും കായംകുളത്തും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും പരാമർശിക്കപ്പെടുന്നു. സ്വയം വിമർശനത്തോടൊപ്പം തന്നെ ഘടക കക്ഷിയായ സി പി ഐ ക്കും കുട്ടനാട്ടിലെ എൻസിപി സ്ഥാനാർത്ഥി തോമസ് കെ തോമസിനെതിരെയും ആക്ഷേപമുണ്ട്.
ചേർത്തലയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ സി പി ഐ വിട്ടു നിന്നതായും ഒരു വിഭാഗം സ്ഥാനlർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്നും കുറ്റപ്പെടുത്തുന്നു. എൻസിപി സ്ഥാനാർത്ഥി തോമസ് കെ തോമസ് പൊതു സ്വീകാര്യനായിരുന്നില്ല.ഘടകക്ഷിയായ എൻസിപിയുടെ സമർദ്ദത്തിന് മേലാണ് സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്. കുട്ടനാട്ടിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് എൻസിപി പ്രവർത്തകരായുള്ളതെന്നും റിപ്പോർട്ടിലുണ്ട്.
സി പി എം സംസ്ഥാന കമ്മറ്റി അംഗം ജി സുധാകരൻ പതാക ഉയർത്തിയ സമ്മേളം മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. നാളെ അവസാനിക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.