രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു
കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്.
അതേസമയം പരാതിയിൽ ധൃതി പിടിച്ച് നീക്കം വേണ്ടെന്ന നിലപാടിലാണ് പൊലീസ്. കേസിൽ പ്രാഥമിക അന്വേഷണം തുടങ്ങി. വിഷയത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
advertisement
ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നിൽ കണ്ടാണ് രാഹുല്‍ കോടതിയെ സമീപിച്ചത്. എറണാകുളം സെൻട്രൽ പോലീസിലാണ് ഹണി റോസ് പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയും രാഹുലിനെതിരെ പരാതി നൽകിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ രാഹുൽ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നുവെന്നാണ് ഹണി റോസിന്‍റെ പരാതി. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുൽ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി. ഇത് ചൂണ്ടികാണിച്ചാണ് നടി ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്.
advertisement
പൊതുബോധം തനിക്കെതിരാക്കാനാണ് ശ്രമമെന്നും വലിയ ഗൂഢാലോചന ഇതിന്‍റെ ഭാഗമായുണ്ടെന്നും ഇക്കാര്യങ്ങളെല്ലാം പരിശോധിക്കണമെന്നുമാണ് ഹണി റോസിന്‍റെ ആവശ്യം. രാഹുല്‍ ഈശ്വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളടക്കം പരാതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
Location :
Kochi [Cochin],Ernakulam,Kerala
First Published :
January 13, 2025 7:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രാഹുൽ ഈശ്വറിന് തിരിച്ചടി; ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു