പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ 5 വയസുകാരനായ അനന്തരവനെ ബലികൊടുത്തയാൾ അറസ്റ്റിൽ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭാര്യയെ തിരികെ കൊണ്ടുവരാനും വരുതിക്കു നിർത്താനുമായി ഒരു തന്ത്രിയുടെ നിർദേശപ്രകാരമാണ് അനന്തരവനെ ബലികൊടുത്തതെന്ന് പൊലീസ് പറയുന്നു
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാനും നിയന്ത്രിച്ച് നിറുത്താനുമായി 5 വയസുകാരനായ അനന്തരവനെ ബലികൊടുത്തയാൾ അറസ്റ്റിൽ. രാജസ്ഥാനിലെ സരായ് കലൻ ഗ്രാമത്തിൽ നിന്നുള്ള മനോജ് പ്രജാപത് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്.തുടർച്ചയായി വഴക്കുകൾ ഉണ്ടായതിനെത്തുടർന്ന് ഇയാളുടെ ഭാര്യ പിണങ്ങി സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ പോയിരുന്നു.ഭാര്യയെ തിരികെ കൊണ്ടുവരാനും വരുതിക്കു നിർത്താനുമായി ഒരു തന്ത്രിയുടെ നിർദേശപ്രകാരമാണ് അനന്തരവനെ ബലികൊടുത്തതെന്ന് പൊലീസ് പറയുന്നു.ജൂൺ 19നാണ് സംഭവം നടന്നത് . അന്നേ ദിവസം അർദ്ധരാത്രിയിൽ ഒരു ചടങ്ങിനായി തന്റെ അനന്തരവനെ ബലിയർപ്പിക്കാനും, രക്തവും 12,000 രൂപയും കൊണ്ടുവരാനുമാണ് മനോജ് പ്രജാപതിനോട് തന്ത്രി നിർദേശിച്ചത്. വേർപിരിഞ്ഞ ഭാര്യയെ തിരികെ കൊണ്ടുവരാൻ കാളി ദേവി ഒരു യാഗം ആവശ്യപ്പെട്ടതായി പ്രജാപതിനോട് പറഞ്ഞെന്ന് അറസ്റ്റിലായ 38 കാരനായ തന്ത്രി സുനിൽ പൊലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
തന്ത്രിയുടെ നിർദേശം കേട്ട മനോജ് പ്രജാപത് ഭാര്യയുടെ സഹോദരിയുടെ അഞ്ച് വയസ്സുള്ള മകനായ ലോകേഷിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. പ്രജാപത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കുട്ടിയെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബം ലോക്കൽ പോലീസിൽ വിവരമറിയിച്ചു. ഏറെ നേരത്തെ തിരച്ചിലിനുശേഷം, കുട്ടിയുടെ വീടിനടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന് സമീപം പോലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു.ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിനുള്ളിലെ വൈക്കോൽ കൂനയിലാണ് ലോകേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് മനോജ് ലോകേഷിനെ ഒരു ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുനിലിന്റെ ആവശ്യപ്രകാരം പ്രജാപത് കുത്തിവയ്പ്പിലൂടെ കുട്ടിയുടെ രക്തം പുറത്തെടുത്തുവെന്നും, ഈ രക്തം വിവാഹമോചിതയായ ഭാര്യയെ തിരികെ കൊണ്ടുവരാനുള്ള ആഭിചാരത്തിനുപയോഗിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
advertisement
തുടക്കത്തിൽ മനോജ് പോലീസിന്റെ അന്വേഷണത്തെ വഴിതെറ്റിക്കാൻ ശ്രമിച്ചു.എന്നാൽ, കുട്ടിയുമായി അവസാനം കണ്ട വ്യക്തി പ്രജാപത് ആണെന്നും അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിക്കുന്നതായും പോലീസിന് സംശയം തോന്നിയതിനെത്തുടർന്ന് ഇയാളെ ചോദ്യം ചെയ്തു.ചോദ്യം ചെയ്യലിൽ തന്റെ പ്രവൃത്തികളെക്കുറിച്ചും കൊലപാതകത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ചും പ്രജാപത് പോലീസിനോട് സമ്മതിക്കുകയായിരുന്നു.തുടർന്ന് പ്രജാപതിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പ്രജാപതിന്റെ മൊഴി പ്രകാരം തൊട്ടടുത്ത ദിവസം തന്ത്രി സുനിലിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
Location :
Rajasthan
First Published :
July 23, 2025 10:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ 5 വയസുകാരനായ അനന്തരവനെ ബലികൊടുത്തയാൾ അറസ്റ്റിൽ