കള്ളപ്പണം വെളുപ്പിച്ച കേസ്: മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
- Published by:Rajesh V
- news18-malayalam
Last Updated:
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മാധ്യമസ്ഥാപനത്തിന്റെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു. 10 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരായ കേസ്. നോട്ട് നിരോധനത്തിന് തൊട്ടുപിന്നാലെ നടന്ന ഇടപാടിൽ പാലാരിവട്ടം പാലം കോഴപ്പണവും ഉണ്ടെന്നും ആരോപണമുയർന്നിരുന്നു.
നോട്ട് നിരോധനകാലത്ത് ഇബ്രാഹിം കുഞ്ഞിന്‍റെ നിയന്ത്രണത്തിലുള്ള മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയുടെ രണ്ട് അക്കൗണ്ടുകൾ വഴി പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. പാലാരിവട്ടം പാലം നിർമാണ അഴിമതിയിൽ നിന്ന് ലഭിച്ചതാണ് ഈ തുകയെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹൈക്കോടതിയെ സമീപിച്ചിത്. ഹൈക്കോടതി നിർദേശപ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചത്.
advertisement
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സും എന്‍ഫോഴ്‌സ്‌മെന്റും നടത്തുന്ന അന്വേഷണങ്ങള്‍ തുടരാമെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ വിജിലന്‍സ് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കേ തന്നെ സ്വാധീനിക്കാന്‍ ഇബ്രാഹിം കുഞ്ഞ് ശ്രമിച്ചെന്നും ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ വി.കെ ഇബ്രാഹിം കുഞ്ഞിനും ചന്ദ്രിക ദിനപത്രം ഡയറക്ടര്‍ സമീറിനും എതിരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം. ഇബ്രാഹിം കുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടന്നും എല്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
Location :
First Published :
October 28, 2020 12:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കള്ളപ്പണം വെളുപ്പിച്ച കേസ്: മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു