ചായ നൽകാഞ്ഞ മരുമകളെ അമ്മായിഅമ്മ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
- Published by:Vishnupriya S
- news18-malayalam
Last Updated:
ഫർസാന രണ്ടുതവണ മരുമകളോട് ചായയുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടായി
ചായ ഉണ്ടാക്കി നല്‍കിയില്ലെന്ന കാരണത്താല്‍ യുവതിയെ ഭർതൃമാതാവ് ക്രൂരമായി കൊലപ്പെടുത്തി. ഹൈദരാബാദിലെ ഹസൻനഗറിൽ വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. അജ്മീര ബീഗം എന്ന 28 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർതൃമാതാവ് ഫർസാന ബീഗത്തെ (53) പോലീസ് അറസ്റ്റ് ചെയ്തു. ചായയുണ്ടാക്കാൻ ഫർസാന ആവശ്യപ്പെട്ടപ്പോൾ അജ്മീര അത് നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഫർസാന രണ്ടുതവണ മരുമകളോട് ചായയുണ്ടാക്കാൻ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാതെ വന്നതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയായിരുന്നു.
അമ്മായിയമ്മയുടെ ആജ്ഞ അനുസരിക്കാൻ താൻ വേലക്കാരിയല്ലെന്നും അജ്മീര ബീഗം പറഞ്ഞു. പിന്നാലെ പ്രകോപിതയായ ഫർസാന, അജ്മീരിയെ മർദ്ദിച്ചു. തുടർന്ന് യുവതി ചായയുണ്ടാക്കാനായി അടുക്കളലേക്ക് പോയെങ്കിലും പിന്നാലെ ചെന്ന ഫർസാന മരുമകളെ നിലത്തേക്ക് തള്ളിയിട്ട് ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വികാരാബാദ് ജില്ലയിലെ മോമിൻപേട്ട് സ്വദേശിയാണ് കൊല്ലപ്പെട്ട അജ്മീര. 2015-ലാണ് ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അബ്ബാസിനെ യുവതി വിവാഹം കഴിച്ചത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.
സംഭവം നടക്കുന്ന സമയത്ത് മുഹമ്മദ് അബ്ബാസും ഫർസാനയുടെ ഭർത്താവ് മുഹമ്മദ് നൂറും മറ്റൊരു മുറിയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഐപിസി 302 വകുപ്പ് പ്രകാരം കൊലകുറ്റത്തിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫർസാന കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മരുമകളെ നിരന്തരം ഫർസാന ഉപദ്രവിക്കാറുണ്ടായിരുന്നു. അജ്മീരയുടെ കൊലപാതകത്തിൽ ഫർസാനയുടെ ഭർത്താവിനും മുഹമ്മദ് അബ്ബാസിനും പങ്കുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് അത്തപൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി. വെങ്കട്ട് റാം റെഡ്ഡി അറിയിച്ചു.
Location :
Hyderabad,Telangana
First Published :
June 29, 2024 10:54 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചായ നൽകാഞ്ഞ മരുമകളെ അമ്മായിഅമ്മ ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി