ശബരിമല തീർത്ഥാടകരുടെ തലയെണ്ണി കൈക്കൂലി; ഒരു ഭക്തൻ നൽകേണ്ടത് 100 രൂപ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4000 രൂപയും കണ്ടെടുത്തു
ഇടുക്കി: ശബരിമല തീർത്ഥാടകരിൽ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ. കുമളിയിലെ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കെ ജി മനോജ്, അസിസ്റ്റന്റ് ഹരികൃഷ്ണൻ എന്നിവരാണ് വിജിലൻസിന്റെ പിടിയിലായത്. അതിർത്തി കടന്നെത്തുന്ന ശബരിമല തീർത്ഥാടകരെ കടത്തിവിടണമെങ്കിൽ ഇവർക്ക് കൈക്കൂലി നൽകണമായിരുന്നു. ആളൊന്നിന് 100 രൂപ വീതമാണ് ഇവർ തീർത്ഥാടകരിൽ നിന്നും വാങ്ങിയിരുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന അയ്യപ്പഭക്തന്മാരിൽ നിന്നും കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നെന്ന് വിജിലൻസിന് പരാതി ലഭിച്ചിരുന്നു. തുടർന്ന് അയ്യപ്പഭക്തന്മാരുടെ വാഹനത്തിൽ വേഷം മാറി വിജിലൻസ് ഉദ്യോഗസ്ഥർ ചെക്ക്‌പോസ്റ്റിൽ എത്തി പരിശോധന നടത്തുകയായിരുന്നു. ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 4000 രൂപയും കണ്ടെടുത്തു.
ആദ്യം 500 രൂപ കൊടുത്തപ്പോൾ പത്ത് പേരുള്ള വണ്ടിയിൽ ഒരാൾക്ക് 100 രൂപ വീതം 1000 രൂപ നൽകാൻ മനോജ് നിർബന്ധം പിടിക്കുകയായിരുന്നു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് 4000 രൂപ കണ്ടെത്തിയത്. ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. വിജിലൻസ് സംഘം എത്തി 10 മിനിറ്റുകൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്.
advertisement
Also Read- പോത്ത് മോഷണക്കേസിൽ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എസ്ഐ നോട്ട് വിഴുങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു
ഡ്യൂട്ടി സമയത്ത് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മനോജ് മദ്യപിച്ചിരുന്നതായും വിജിലൻസ് കണ്ടെത്തി. വിജിലൻസ് പിടികൂടുമ്പോൾ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കൽ പരിശോധന റിപ്പോർട്ട് അടക്കമാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വിജിലൻസിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും ചുമതലയിൽ നിന്ന് മാറ്റിയിട്ടുണ്ട്. ഇവർക്കെതിരെ തുടർനടപടികൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കും.
Location :
First Published :
December 19, 2022 4:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ശബരിമല തീർത്ഥാടകരുടെ തലയെണ്ണി കൈക്കൂലി; ഒരു ഭക്തൻ നൽകേണ്ടത് 100 രൂപ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റിൽ