ബംഗളൂരൂ: നവജാത ശിശുവിനെ ആശുപത്രി ജനാലയിൽ തൂക്കിക്കൊന്ന നിലയിൽ കണ്ടെത്തി. കര്‍ണാടകയിലെ ചിക്കബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി സര്‍ക്കാര്‍ ആശുപത്രിയുടെ ശുചിമുറിയിയിലെ ജനാല കമ്പിയിൽ തൂങ്ങിയ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ സംഭവം നടന്ന ആശുപത്രിയിൽ പ്രസവിച്ച കുഞ്ഞ് അല്ല മരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവം നടക്കുമ്പോൾ പ്രസവിച്ച ആറു സ്ത്രീകളും അവരുടെ കുഞ്ഞുങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത് അവരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിക്ക് പുറത്തുനിന്ന് എത്തിയ സ്ത്രീയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം ശുചിമുറിയിൽ കെട്ടിത്തൂക്കിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആശുപത്രി വാർഡിലെ സിസിടിവി ദൃശ്യങ്ങളില്‍, ചുരിദാര്‍ ധരിച്ച ഒരു സ്ത്രീ നവജാതശിശുവിനെ ശുചിമുറിയിലേക്ക് കൊണ്ടുപോകുന്നത് കാണാം. യുവതി പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം ഷാൾ ഉപയോഗിച്ച് ശുചിമുറിയിലെ ജനാല കമ്പിയിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പൊലീസ് അനുമാനം. സംഭവത്തിൽ ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐപിസി) സെക്ഷന്‍ 302 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തെക്കുറിച്ച് എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചിക്കബല്ലാപൂര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍ ലത മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ദിവസം ഈ ആശുപത്രിയിൽ ആറ് പ്രസവങ്ങള്‍ നടത്തിയെന്നും എല്ലാ അമ്മമാരും കുഞ്ഞുങ്ങളും സുരക്ഷിതരാണെന്നും ചിന്താമണി സര്‍ക്കാര്‍ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ് പറഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞിന്റെ പൊക്കിള്‍കൊടി മുറിക്കാത്തതിനാല്‍ കുഞ്ഞിനെ വീട്ടില്‍ പ്രസവിച്ചതാകാമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Also Read-
സെക്സ് ടോയ്സ് മോഷ്ടിച്ചു; ദൃശ്യം സിസിടിവി ക്യാമറയിൽ; ഒപ്പം താമസിക്കുന്ന യുവതി കുടുങ്ങി
മറ്റൊരു സംഭവത്തിൽ കുഴിത്തുറയിൽ എസ് ഐ യുടെ വീടിനു നേരെ ആക്രമണം ഉണ്ടായി. വീടിന് മുന്നിൽ നിര്‍ത്തിയിരുന്ന കാറും ബൈക്കും അക്രമികൾ കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്ക്കോട് ആയിരുന്നു സംഭവം. തമിഴ്നാട് സ്പെഷ്യല്‍ എസ് ഐ സലിന്‍കുമാറിന്‍റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും ആണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ് ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിന്റ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സെലിന്‍ കുമാര്‍.
സെലിൻകുമാറും ഭാര്യയും രണ്ടു മക്കളും വീട്ടിൽ ഉള്ളപ്പോൾ തന്നെയാണ് ആക്രമണം ഉണ്ടായത്.
വീടിനു മുന്നില്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കുഴിത്തുറയില്‍നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്‍റെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു. എന്നാല്‍ ബൈക്കും കാറും പൂര്‍ണമായും കത്തി നശിച്ചു.
കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഭദ്രി നാരായണന്‍, പകല് ഡിവൈഎസ്പി ഗണേശന്‍ ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് അക്രമം നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ ചില കടകളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ ഇവരുടെ മുഖവും ബൈക്കിന്‍റെ നമ്പരും ദൃശ്യങ്ങളിൽ വ്യക്തമല്ല. എസ്.ഐയുടെ വീട്ടിലെ സിസിടിവി ക്യാമറകൾ തകർത്ശേഷമാണ് അക്രമികൾ വാഹനങ്ങൾക്ക് തീവെച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.