കൊച്ചിയിലെ മോഡലുകളുടെ കാറപകടത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്; ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു
- Published by:Naveen
- news18-malayalam
Last Updated:
ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാറപകടം അമിതവേഗത കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്.
കൊച്ചി: മുൻ മിസ് കേരള അടക്കമുള്ള മോഡലുകളുടെ കാറപകട മരണത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് (Police). കേസിൽ ചാർജ് ഷീറ്റ് ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. അതേസമയം മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 (Number 18 Hotel) ഹോട്ടലുടമ (Hotel owner) റോയ് വയലാറ്റിനെ ചോദ്യം ചെയ്ത് വിട്ടയച്ചു.
ഏറെ ദുരൂഹതകളും ചോദ്യങ്ങളും ഉയർന്ന കാറപകടം (Car Accident) അമിതവേഗത കൊണ്ടു മാത്രം സംഭവിച്ചതാണെന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തുന്നത്. അപകടം സംബന്ധിച്ച നിർണായകമായ ചോദ്യം ചെയ്യലും സിസിടിവി ദൃശ്യങ്ങളുടെ പരിശോധനകൾക്കും ശേഷമാണ് സംഭവത്തിൽ ദുരൂഹതകൾ ഇല്ലെന്ന് പൊലീസ് പറയുന്നത്. മോഡലുകൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റിനെ മണിക്കൂറുകളാണ് ചോദ്യം ചെയ്തത്. കാണാതായ ഡിവിആറുകളുമായാണ് റോയ് ഹാജരായത്. എന്നാൽ ഇതിൽ ദുരൂഹമായി ഒന്നുമില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമെങ്കിൽ റോയിയെ ചോദ്യം ചെയ്യാൻ വീണ്ടും വിളിപ്പിക്കുമെന്നും കേസുമായി ബന്ധപ്പെട്ട് മറ്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പറയുന്നു.
advertisement
ഹോട്ടൽ ഉടമ റോയ് വയലാറ്റിന് മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയിരുന്നു. നേരത്തെ രണ്ടു തവണ വിളിച്ചിട്ടും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് നോട്ടീസ് നൽകിയത്. എന്നാൽ അസൗകര്യം അറിയിച്ചതിനെ തുടർന്ന് വീണ്ടും ഹാജരാകാൻ പോലീസ് നിർദ്ദേശം നൽകുകയായിരുന്നു. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിലെ സിസി ടിവി ദൃശ്യം റോയിയുടെ നിർദ്ദേശപ്രകാരം മാറ്റി എന്നായിരുന്നു ജീവനക്കാരുടെ മൊഴി. റോയിയുടെ വീട്ടിലും നേരത്തെ പോലീസ് പരിശോധന നടത്തിയിരുന്നു.
advertisement
പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഡിവിആർ ഒളിപ്പിച്ചതെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്. ഔഡി കാർ പിന്തുടർന്നതിൽ ദുരൂഹതയില്ലെന്നാണ് പോലീസിൻറെ അന്വേഷണത്തിൽ തെളിഞ്ഞിരിക്കുന്നത്.
Also read- Palarivattom Accident| പാലാരിവട്ടം അപകടത്തിൽ മരണം മൂന്നായി; അൻസിക്കും അഞ്ജനയ്ക്കും പിന്നാലെ മുഹമ്മദ് ആഷിഖും യാത്രയായി
അപകടത്തിൽ മരിച്ച അൻസി കബീറിന്റെ പിതാവ് അബ്ദുൽ കബീറു൦ ബന്ധുക്കളു൦ കൊച്ചിയിലെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കണ്ടിരുന്നു. മരണത്തിലെ ദുരൂഹത നീക്കണം എന്നായിരുന്നു ഇവരുടെ ആവശ്യം.
advertisement
അതേസമയം അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്മാന്റെ മോശം ആരോഗ്യ സ്ഥിതി കണക്കിലെടുക്ക് കോടതി ജാമ്യം അനുവദിച്ചു. ഇയാളെ ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും മൂന്നു മണിക്കൂർ മാത്രമാണ് കോടതി അനുവദിച്ചത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് വിധേയനാകാനുള്ള ആരോഗ്യസ്ഥിതി പ്രതിക്കില്ലെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനമെടുത്തത്.
ചികിത്സയിൽ കഴിയവേ അനുമതി ഇല്ലാതെ പ്രതിയുടെ രക്തസാമ്പിൾ പരിശോധിച്ചത് ശരിയായില്ലെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.ബൈക്ക് യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രതി അബ്ദുൽ റഹ്മാന്റെ വാദം.
Location :
First Published :
Nov 17, 2021 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിലെ മോഡലുകളുടെ കാറപകടത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്; ഹോട്ടലുടമയെ ചോദ്യം ചെയ്ത് വിട്ടയച്ചു










