സിദ്ദിഖ് പന്നൂർ
കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് റാഗിംഗിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമായ മര്‍ദ്ദനമേറ്റത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
താമരശ്ശേരി വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിയും തച്ചംപൊയില്‍ സ്വദേശിയുമായ മുഹമ്മദ് നിഹാലിനെയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്. മറ്റൊരു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് നിഹാല്‍ പറഞ്ഞു.
വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് ബോധം നഷ്ടപ്പെട്ട മുഹമ്മദ് നിഹാലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കീമോക്ക് വിധേയനായ മകന് മർദ്ദനത്തില്‍ സാരമായി പരുക്കേറ്റുവെന്ന് പിതാവ് ഇബ്രാഹീം നസീര്‍ പറഞ്ഞു. ഇനിയോരു വിദ്യാര്‍ത്ഥിക്കും ഇത്തരം അനുഭവം ഇല്ലാതിരിക്കാന്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇടവേള സമയങ്ങളില്‍ വരാന്തയില്‍നില്‍ക്കാനോ പുറത്തിറങ്ങാനോ സീനിയര്‍ വിദ്യാര്‍ഥികള്‍ അനുവദിക്കാറില്ലെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളായ ഏഴോളം വിദ്യാര്‍ത്ഥികളെ പോലീസ് വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി.
വിദേശത്ത് നിന്നെത്തിയ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തിയ ഭാര്യ മരിച്ചു; നാടിനെ നടുക്കിയ കൊലയ്ക്ക് കാരണം സംശയരോഗം
കൊല്ലം: വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് തീകൊളുത്തിയ ഭാര്യ മരിച്ചു. നീണ്ടകര നീലേശ്വരം തോപ്പില്‍ ശരണ്യ ഭവനില്‍ ശരണ്യയാണ് (35) മരിച്ചത്. ഭര്‍ത്താവ് എഴുകോണ്‍ ചീരങ്കാവ് ബിജു ഭവനത്തില്‍ ബിനു (40)സംഭവത്തിനു ശേഷം ചവറ പോലീസില്‍ കീഴടങ്ങി. ഒരാഴ്ച മുമ്പ് അവധിക്ക് നാട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ചികിത്സയിലിരിക്കെ ശരണ്യ മരണത്തിന് കീഴടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പ്രണയിച്ച് വിവാഹിതരായവരാണ് ബിനും ശരണ്യയും. വിദേശത്ത് ജോലി ഉണ്ടായിരുന്ന ബിനു ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. കഴിഞ്ഞ കുറച്ചുകാലമായി ബിനുവിന് ശരണ്യയെ സംശയമായിരുന്നു. ബിനു വിദേശത്ത് നിന്നെത്തിയത് മുതൽ ബിനുവും ശരണ്യയും ഭര്‍ത്താവിന്റെ വീടായ എഴുകോണില്‍ താമസിച്ചു വരികയായിരുന്നു.
എന്നാൽ രണ്ട് ദിവസം മുമ്പ് ബിനുവുമായി വഴക്കിട്ട ശരണ്യ നീണ്ടകരയിലെ വീട്ടിലെത്തിയത്. ശരണ്യയെ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശ്യത്തോട് എഴുകോണില്‍ നിന്ന് ബിനു നീണ്ടകരയിലെത്തിയത്. പെട്രോൾ വാങ്ങി കൈയിൽ കരുതിയാണ് ബിനു എത്തിയത്. അടുക്കളയുടെ സമീപത്ത് ഒളിച്ചിരുന്ന ബിനു, ശരണ്യയുടെ അച്ഛൻ പുറത്തുപോയ തക്കം നോക്കി വീട്ടിൽ കയറുകയായിരുന്നു. അടുക്കളയിൽ പാചകം ചെയ്തുകൊണ്ടുനിൽക്കുകയായിരുന്നു ഈ സമയം ശരണ്യ. അവിടെ വെച്ചും ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. അതിനിടെയാണ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരണ്യയുടെ ദേഹത്തേക്ക് ഒഴിച്ചത്. ഈ സമയം അടുപ്പിൽനിന്ന് തീ ശരണ്യയുടെ ദേഹത്തേക്ക് പടരുകയായിരുന്നു.
Also Read-
വഴിതര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; രക്തം കലര്‍ന്ന ഷര്‍ട്ടുമായി പ്രതി സ്റ്റേഷനില്‍
ശരണ്യയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ 90 ശതമാനത്തോളം പൊള്ളലേറ്റ ശരണ്യ വെള്ളിയാഴ്ച വൈകിട്ട് 6.15ന് മരിച്ചു. ആക്രമണത്തിനിടെ ബിനുവിന്‍റെ കൈയ്ക്കും പൊള്ളലേറ്റു. സംഭവത്തിനുശേഷം വീട്ടിൽനിന്ന് കടന്നുകളഞ്ഞ ബിനു, ചവറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ബിനു-ശരണ്യ ദമ്പതികൾക്ക് നിമിഷ, നിഖിത എന്നിങ്ങനെ രണ്ട് മക്കളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.