തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നൽകിയത്. പെൺകുട്ടിയെ മാനസിക സംഘർഷത്തിലേക്ക് നയിച്ച കാരണങ്ങൾ വിശദമായി അന്വേഷിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ബാലരാമപുരത്തെ അല്‍ ആമന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ബീമാപ്പളളി സ്വദേശിനിയ 17 വയസുകാരിയായ അസ്മിയമോളെയാണ് തൂങ്ങി മരിച്ചത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു.
സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ പെരുന്നാളിന് ശേഷം പെണ്‍കുട്ടി സ്ഥാപനത്തെ കുറിച്ച് പരാതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടി ഉമ്മയെ വിളിച്ച് ബാലരാമപുരത്ത് എത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം മകളെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നു എന്ന വിവരമാണ് അറിയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Balaramapuram, Death Case, Madrasa Student