യുവതിയെ കുത്തിവച്ച് കൊല്ലാൻ അനുഷ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ; വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം
പത്തനംതിട്ട: പ്രസവിച്ചു കിടന്ന യുവതിയെ നഴ്സിന്റെ വേഷത്തിൽ എത്തി കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയായ സ്നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിനോട് പറഞ്ഞു. അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിന് ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം. കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അരുണിന്റെ സഹപാഠിയുടെ സഹോദരിയാണ് അനുഷ. രണ്ടുതവണ വിവാഹിതയായ ഇവർ അരുണുമായി അടുപ്പത്തിലായിരുന്നു. സംഭവത്തിൽ ഭർത്താവ് അരുണിന് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്യും.
advertisement
വൈകിട്ട് മൂന്നുമണിയോടെ നഴ്സിന്റെ ഓവർകോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്പ്പെടുക്കാൻ നിർബന്ധിക്കുകയായിരുന്നു. ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവയ്പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല.
മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റുകയും തടഞ്ഞുവെക്കുകയുമായിരുന്നു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അനുഷ ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ്. ഞരമ്പിലൂടെ വായു കടത്തിവിട്ടാൽ മരണം സംഭവിക്കാമെന്ന് കരുതിയാണ് കാലിയായ സിറിഞ്ച് ഉപയോഗിച്ച് കുത്തിവയ്ക്കാൻ ശ്രമിച്ചതെന്ന് കരുതുന്നതായി പൊലീസ് പറയുന്നു.
Location :
Thiruvalla,Pathanamthitta,Kerala
First Published :
Aug 05, 2023 9:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയെ കുത്തിവച്ച് കൊല്ലാൻ അനുഷ ശ്രമിച്ചത് അരുണിനൊപ്പം ജീവിക്കാൻ; വാട്സാപ് സന്ദേശം പൊലീസ് കണ്ടെത്തി










