യൂറോപ്പ് എങ്ങനെയാണ് സ്വന്തം ചന്ദ്രനെ സൃഷ്ടിക്കുന്നത്? ലൂണ ഫസിലിറ്റി എന്നാല്‍ എന്ത്?
- Published by:Sarika N
- news18-malayalam
Last Updated:
ഇറ്റലിയിലെ മൗണ്ട് എറ്റ്‌നയിലെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള മണ്ണ്, ജര്‍മനിയിലെ ഈഫല്‍ പ്രദേശത്തു നിന്നുള്ള മണ്ണ്, നോര്‍വേയില്‍ നിന്നുള്ള പാറകള്‍ എന്നിവയില്‍ നിന്നാണ് റിഗോലിത്ത് തയ്യാറാക്കിയിരിക്കുന്നത്
ഭൂമിയില്‍ ചന്ദ്രനെ പുനഃനിര്‍മിക്കാന്‍ കഴിയുമോ? യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും(ഇഎസ്‌എ) ജര്‍മ്മന്‍ എയറോസ്‌പേസ് സെന്ററും ഈ ചോദ്യത്തിന് ഉത്തരം നല്‍കാനുള്ള ശ്രമത്തിലാണ്. ജർമ്മനിയിലെ കോളഗന് സമീപം സ്ഥിതി ചെയ്യുന്ന യൂറോപ്യന്‍ അസ്‌ട്രോണറ്റ് സെന്ററിലെ ലൂണ ഫസിലിറ്റിയില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിനേക്കാള്‍ വലിപ്പമുള്ള പ്രതലത്തില്‍ ചന്ദ്രനിലേത് പോലെയുള്ള 900 ടണ്‍ ഗ്രൗണ്ട്-അപ് അഗ്നിപര്‍വ്വത പാറകളുടെ ശേഖരമാണ് തയ്യാറാക്കിയിരിക്കുന്നത്. സീലിംഗില്‍ ഘടിപ്പിച്ച ചലിക്കുന്ന ട്രോളികള്‍ ഉപയോഗിച്ച് ചന്ദ്രനിലെ കുറഞ്ഞ ഗുരുത്വാകര്‍ഷണ അന്തരീക്ഷം ഇവിടെ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ചന്ദ്രനിലുള്ള ഭൂരിഭാഗം കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ഇഎസ്എയുടെ ബഹിരാകാശയാത്രികനായ അലക്‌സണ്ടാര്‍ ഗെര്‍സ്റ്റ് പറഞ്ഞു. '''ചന്ദ്രന്റെ അന്തരീക്ഷത്തിലുള്ള ഭൂരിഭാഗം കാര്യങ്ങളും ഇവിടെ ഉണ്ട്. പൊടികള്‍, പാറകള്‍ എന്നിവയാല്‍ നിറഞ്ഞതാണ് ചന്ദ്രനിലെ ഉപരിതലമെന്ന് അദ്ദേഹം പറഞ്ഞു. ചലനത്തെയും കാഴ്ച ശക്തിയെയും പരിമിതപ്പെടുത്തുന്ന സ്‌പേസ് സ്യൂട്ടുകളായിരിക്കും തങ്ങള്‍ ധരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് ഇഎസ്എയുടെ ചാന്ദ്രദൗത്യം?
ലൂണ(ലൂണാര്‍ അനലോഗ്) എന്നാണ് ഈ സൗകര്യത്തിന് നല്‍കിയിരിക്കുന്ന പേര്. ഇവിടെ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചന്ദ്രന്റെ ഉപരിതലത്തില്‍ കാണുന്ന പാറ(regolith) വിരിച്ചിട്ടുണ്ട്. ഇസിഎ, നാസ, മറ്റ് ബഹിരാകാശ ഏജന്‍സികള്‍ എന്നിവയുടെ ഭാഗമായ ബഹിരാകാശ യാത്രികര്‍ക്ക് ചന്ദ്രനിലെ അത്തരം സാഹചര്യങ്ങളിലൂടെ സഞ്ചരിക്കാന്‍ പരിശീലനം നല്‍കുന്ന 700 ചതുരശ്ര മീറ്റര്‍ വലുപ്പമുള്ള ഹാളും ഒരുക്കിയിട്ടുണ്ട്. ''ഞങ്ങള്‍ക്ക് ഏകദേശം 900 ടണ്‍ റെഗോലിത്ത് മെറ്റീരിയല്‍ ഉണ്ട്. ഉപരിതലത്തിലെ റിഗോലിത്ത് നിറഞ്ഞ അന്തരീക്ഷത്തില്‍ ചലിക്കുന്നതിന് പരിശീലനം നല്‍കാനുള്ള സൗകര്യം ഇവിടെയുണ്ട്,'' യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ലൂണ ഫസിലിറ്റി എഞ്ചിനീയറും മൂണ്‍ സ്ട്രാറ്റജി ലീഡുമായ ജ്യൂര്‍ഗന്‍ ഷലട്ട്‌സ് പറഞ്ഞു.
advertisement
ഇറ്റലിയിലെ മൗണ്ട് എറ്റ്‌നയിലെ അഗ്നിപര്‍വതത്തില്‍ നിന്നുള്ള മണ്ണ്, ജര്‍മനിയിലെ ഈഫല്‍ പ്രദേശത്തു നിന്നുള്ള മണ്ണ്, നോര്‍വേയില്‍ നിന്നുള്ള പാറകള്‍ എന്നിവയില്‍ നിന്നാണ് റിഗോലിത്ത് തയ്യാറാക്കിയിരിക്കുന്നത്.ജര്‍മ്മനിയുടെ മത്തിയാസ് മൗററും ഫ്രാന്‍സിന്റെ തോമസ് പെസ്‌ക്വറ്റും സാമ്പിളുകള്‍ എങ്ങനെയാണ് ശേഖരിക്കുന്നതെന്നും യഥാര്‍ത്ഥ ചന്ദ്രനിലെ ഒരു ഗര്‍ത്തം പര്യവേഷണം ചെയ്യുന്നത് എങ്ങനെയെന്നും വിവരിച്ചു തന്നു.
ബഹിരാകാശയാത്രികരുടെ സ്‌പേസ് സ്യൂട്ടുകളുടെ പുറംഭാഗത്ത് കേബിളുകള്‍ ഘടിപ്പിക്കും. അവര്‍ നടക്കുമ്പോള്‍ ഇത് പിന്നിലേക്ക് വലിക്കും. ചാടുമ്പോള്‍ താത്കാലികമായി ഇത് നിര്‍ത്തുകയും ചെയ്യും.ചന്ദ്രനിലെ ചെറിയതോതിലുള്ള ഗുരുത്വാകര്‍ഷണബലം അനുഭവിക്കാനും അനുകരിക്കാനുമായി ബഹിരാകാശ യാത്രികർ പാരാബോളിക് വിമാനങ്ങളും നീന്തല്‍ കുളങ്ങളും ഉപയോഗിച്ചതായി ഡച്ച് വെല്ല റിപ്പോര്‍ട്ടു ചെയ്തു. വളരെ ഉയരത്തില്‍ നിന്ന് 45 ഡിഗ്രി ചെരിവില്‍ കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ട് ഗുരുത്വാകര്‍ഷണബലം നഷ്ടപ്പെടുന്നത് പുനഃസൃഷ്ടിക്കാന്‍ പാരാബോളിക് ഫ്‌ളൈറ്റുകള്‍ പുനര്‍നിര്‍മിച്ച ജെറ്റ് വിമാനങ്ങള്‍ ഉപയോഗിക്കുന്നു. ബഹിരാകാശ സഞ്ചാരികള്‍ക്കായി പരിശീലനം നടത്താന്‍ നീന്തല്‍ കുളങ്ങളും പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
advertisement
സീബെംഗെബിര്‍ജ് പര്‍വതനിരയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത അഗ്നിപര്‍വതത്തിലെ പാറ കൊണ്ടാണ് ചന്ദ്രനിലെ മണ്ണ് കൃത്രിമമായി നിര്‍മിച്ചെടുത്തിരിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹിരാകാശ യാത്രയ്ക്കായി നിലവില്‍ ഇഎസ്എ നാസയെയാണ് ആശ്രയിക്കുന്നത്. നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായി ചന്ദ്രനിലേക്ക് പറക്കാന്‍ പോകുന്ന ഓറിയോണ്‍ ക്രൂ ക്യാപ്‌സ്യൂളിനായുള്ള സര്‍വീസ് മൊഡ്യൂള്‍ നിര്‍മിക്കുന്നത് ഇഎസ്എയാണ്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
October 10, 2024 7:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
യൂറോപ്പ് എങ്ങനെയാണ് സ്വന്തം ചന്ദ്രനെ സൃഷ്ടിക്കുന്നത്? ലൂണ ഫസിലിറ്റി എന്നാല്‍ എന്ത്?