ചൈനയെ നേരിടാന്‍ ഇന്ത്യ അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് എങ്ങനെ?
- Published by:Vishnupriya S
- news18-malayalam
Last Updated:
അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കാരണമെന്ത്?
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ എയര്‍ഫീല്‍ഡിന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തറക്കല്ലിട്ടെന്ന വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ലഡാക്കിലാണ് പുതിയ എയര്‍ഫീല്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്നത്. അതോടൊപ്പം ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ നിര്‍മ്മിച്ച 90 അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ജമ്മുവിൽ അദ്ദേഹം ഉദ്ഘാടനം ചെയ്തിരുന്നു. 2,941 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.
ബിഷ്ണ-കൗല്‍പൂര്‍-ഫൂല്‍പൂര്‍ റോഡില്‍ നിര്‍മ്മിച്ച 422.9 മീറ്റര്‍ ദൈര്‍ഘ്യമുള്ള ദേവക് പാലം, അരുണാചല്‍ പ്രദേശിലെ നെച്ചിഫു തുരങ്കം, സെല തുരങ്കം എന്നിവയാണ് രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തത്. എങ്ങനെയാണ് ഇന്ത്യ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്? എന്താണ് ഈ വികസനത്തിന് പിന്നിലുള്ള അടിസ്ഥാന കാരണം?
ലഡാക്കിലെ എയര്‍ഫീല്‍ഡ്
ഏകദേശം 13,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ന്യോമ എയര്‍ഫീല്‍ഡ് (Nyoma Airfield), ചൈനീസ് അതിർത്തിയിലുള്ള നിയന്ത്രണ രേഖയിൽ നിന്നും46 കിലോമീറ്റര്‍ അകലെയാണ്. കിഴക്കന്‍ ലഡാക്കിലെ ന്യോമയില്‍ 218 കോടി രൂപ മുതല്‍മുടക്കില്‍ എയര്‍ഫീല്‍ഡ് നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍. നിലവിലുള്ള ന്യോമ ലാന്‍ഡിംഗ് ഗ്രൗണ്ട് സൈനികരുടേയും യുദ്ധസന്നാഹത്തിന് ആവശ്യമായ വസ്തുക്കളുടെയും ഗതാഗതത്തിനായാണ് ഉപയോഗിക്കുന്നത്. മണ്ണ് കൊണ്ട് നിര്‍മ്മിച്ച റണ്‍വേയാണ് ന്യോമ അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ട്(എഎല്‍ജി). ചിനൂക്ക്, സി-130ജെ പോലുള്ള പ്രത്യേക വിമാനങ്ങള്‍ക്ക് മാത്രമെ ഇവിടെയിറങ്ങാന്‍ സാധിക്കുകയുള്ളുവെന്നാണ് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1962ലാണ് എഎല്‍ജി നിര്‍മ്മിച്ചത്.
advertisement
ഇവിടെ 2.7 കിലോമീറ്ററില്‍ കോണ്‍ക്രീറ്റ് റണ്‍വേയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുമെന്നാണ് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹാംഗര്‍, ക്രാഷ് ബേ അക്കോമഡേഷന്‍ ഷെല്‍ട്ടര്‍ എന്നിവയും ഇവിടെ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പുതിയ റണ്‍വേ പണി പൂര്‍ത്തിയാകുന്നതോടെ വലിയ വിമാനങ്ങള്‍ക്കും ഇവിടെയിറങ്ങാന്‍ സാധിക്കുമെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ഉയരത്തിലെ യുദ്ധ വിമാനത്താവളമാകും ന്യോമയിലേതെന്ന് ബിആര്‍ഒ ലഫ്റ്റ്‌നെന്റ് ജനറല്‍ രാജീവ് ചൗധരി പറഞ്ഞു. മാത്രമല്ല ചൈനീന് അതിര്‍ത്തിയ്ക്കടുത്തുള്ള എയര്‍ഫീല്‍ഡ് കൂടിയായിരിക്കുമിത്. 2025ഓടെ എയര്‍ഫീല്‍ഡ് പണി പൂര്‍ത്തിയാക്കാനാണ് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ ശ്രമിക്കുന്നത്.
advertisement
ബിആര്‍ഒ പ്രോജക്ടുകള്‍
10 അതിര്‍ത്തി സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, വടക്കന്‍ സംസ്ഥാനങ്ങള്‍, വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായി 22 റോഡുകള്‍, 63 പാലങ്ങള്‍, ഒരു തുരങ്കം, രണ്ട് എയര്‍സ്ട്രിപ്പ്, രണ്ട് ഹെലിപാഡുകള്‍ എന്നിവയാണ് ബിആര്‍ഒയുടെ പ്രധാന പ്രോജക്ടില്‍ ഉള്‍പ്പെടുന്നത്.ഉദ്ഘാടനം ചെയ്ത 89 പദ്ധതികളില്‍ 36 എണ്ണം അരുണാചല്‍ പ്രദേശിലും 25 എണ്ണം ലഡാക്കിലും 11 എണ്ണം ജമ്മുകശ്മീരിലും 5 എണ്ണം മിസോറാമിലുമാണ്. ഹിമാചല്‍ പ്രദേശില്‍ 3 പ്രോജക്ടുകളാണുള്ളത്. സിക്കിം, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി രണ്ട് പ്രോജക്ടുകളുമുണ്ട്. നാഗാലാന്‍ഡ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഒരു പ്രോജക്ട് വീതവും ഉണ്ട്.തന്ത്രപ്രധാന മേഖലകളിലുള്ള പല പദ്ധതികളും അതിവേഗത്തിലാണ് ബിആര്‍ഒ പൂര്‍ത്തിയാക്കിയത്. അത്യാധുനിക സാങ്കേതിക വിദ്യയും പ്രോജക്ടുകള്‍ക്കായി ഉപയോഗിച്ചിരുന്നു.
advertisement
അരുണാചല്‍ പ്രദേശിലെ ബലിപാറ-ചര്‍ദുവാര്‍ -തവാംഗ് റോഡില്‍ ബിആര്‍ഒയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച 500 മീറ്റര്‍ നെച്ചിഫൂ തുരങ്കം തവാംഗ് മേഖലയിലേക്കുള്ള കണക്ടിവിറ്റി കൂടുതല്‍ സുഗമമാക്കുമെന്നാണ് വിലയിരുത്തല്‍.13000 അടിയ്ക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇരട്ടവരി തുരങ്കമാണ് അരുണാചല്‍ പ്രദേശില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്ന സെല തുരങ്കം. തവാംഗിന് മുന്നോട്ടുള്ള മേഖലകളിലേക്ക് സൈനികരെയും ആയുധങ്ങളെയും വിന്യസിക്കാന്‍ ഈ തുരക്കം സൗകര്യപ്രദമാണെന്നാണ് കരുതുന്നത്. മറ്റൊരു തന്ത്രപ്രധാനമായ പ്രദേശമാണ് ദേവക് പാലം. സൈനിക വിന്യാസത്തിനും സാമുഹിക-സാമ്പത്തിക വികനസനത്തിനും ഈ പാലം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
അതിര്‍ത്തിയിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് കാരണമെന്ത്?
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വികസന പദ്ധതികള്‍ പുരോഗമിക്കുന്നത്. ചൈനീസ് അതിർത്തിയിലുള്ള നിയന്ത്രണ രേഖയിൽ ദൈര്‍ഘ്യമേറിയ റണ്‍വേകളും ഹാര്‍ഡ്‌നെസ് ഷെല്‍ട്ടറുകളും ചൈന നിര്‍മ്മിച്ചിട്ടുണ്ട്. 2020ല്‍ ഇന്ത്യ-ചൈന ഏറ്റമുട്ടല്‍ നടന്ന ഗാല്‍വാന്‍ പ്രദേശത്തും പാങ്കോംഗ് സോയ്ക്ക് സമീപമുള്ള പ്രദേശത്തും ചൈന പുതിയ ഹെലിപോര്‍ട്ടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചൈനയുടെ ഈ അധിനിവേശ രീതിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 11000 കോടി രൂപയുടെ 295 പദ്ധതികളാണ് ബിആര്‍ഒയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. അതിര്‍ത്തി സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കാനും ഈ വികസനത്തിലൂടെ സാധിക്കുന്നു എന്നും അരുണാചല്‍ പ്രദേശിലെ ഹൂരി പോലുള്ള പ്രദേശങ്ങള്‍ ഇത്തരത്തില്‍ ബന്ധിപ്പിക്കാനായെന്നും ബിആര്‍ഒ വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മാത്രം 2,897 കോടി രൂപ ചെലവില്‍ 103 ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍ ബിആര്‍ഒ പൂര്‍ത്തിയാക്കിരുന്നു. 2021 ല്‍ 2,229 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 102 പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്തു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
September 13, 2023 9:11 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചൈനയെ നേരിടാന്‍ ഇന്ത്യ അതിര്‍ത്തിയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുന്നത് എങ്ങനെ?