കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന്റെ നിയമസാധുത, നിയമനിര്‍മ്മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ വിയോജിപ്പ് രേഖപ്പെടുത്തിയ സുപ്രീം കോടതി ജസ്റ്റിസ് ആണ് ബി.വി. നാഗരത്ന. ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപ്പെടുത്തിയതിലൂടെ വാര്‍ത്തകളിലിടം നേടിയിരിക്കുകയാണ് ജസ്റ്റിസ് ബി.വി. നാഗരത്ന. നാഗരത്ന എന്ന ജസ്റ്റിസിനെപ്പറ്റി കൂടുതലറിയാം.
ആരാണ് ജസ്റ്റിസ് ബി.വി നാഗരത്ന ?
1962 ഒക്ടോബര്‍ 30 ന് ജനിച്ച ജസ്റ്റിസ് നാഗരത്ന മുന്‍ ചീഫ് ജസ്റ്റിസ് ഇ.എസ് വെങ്കിട്ടരാമയ്യയുടെ മകളാണ്. 1987ല്‍ ബാംഗ്ലൂരില്‍ നിന്നാണ് അഭിഭാഷകയായി എന്റോള്‍ ചെയ്തത്. പിന്നീട് ഭരണഘടന, ഇന്‍ഷുറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്.
2008 ഫെബ്രുവരി 18ന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതയായി. 2010 ഫെബ്രുവരി 17ന് സ്ഥിരം ജഡ്ജിയാകുകയും ചെയ്തു. പിന്നീട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 2027 ഒക്ടോബര്‍ 27വരെയാണ് നാഗരത്ന സുപ്രീം കോടതി ജഡ്ജി സ്ഥാനത്ത് ഉണ്ടാവുക. കൂടാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യത്തെ വനിത എന്ന പദവിയും ഇക്കാലയളവില്‍ നാഗരത്നയ്ക്ക് ലഭിക്കും.
2021ലാണ് നാഗരത്ന സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ടത്. 2027 സെപ്റ്റംബറിലായിരിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി ലഭിക്കുക. ഏകദേശം 36 ദിവസം മാത്രമായിരിക്കും ഇവര്‍ അധികാരത്തിലുണ്ടാകുക. ഇതോടെ സുപ്രീം കോടതി ചരിത്രത്തില്‍ ഏറ്റവും കുറച്ച് കാലം ചീഫ് ജസ്റ്റിസ് പദവി വഹിക്കുന്ന മൂന്നാമത്തെ വ്യക്തിയാകും ബി.വി. നാഗരത്ന. നാഗരത്നയുടെ പിതാവായ ഇ.എസ്. വെങ്കിട്ടരാമയ്യയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാളാണ്. 1989ലായിരുന്നു ഇ.എസ്. വെങ്കിട്ടരാമയ്യ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി സേവനമനുഷ്ഠിച്ചത്. ഏകദേശം 6 മാസമായിരുന്നു ഇദ്ദേഹം അധികാരത്തിലിരുന്നത്.
നിയമനിര്‍മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി ബി.വി. നാഗരത്ന
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് ബി.വി. നാഗരത്ന ഉള്‍പ്പെട്ട ബെഞ്ച് നിയമനിര്‍മ്മാതാക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ വിധിന്യായം പുറപ്പെടുവിച്ചത്. എന്നാല്‍ നിയമനിര്‍മാതാക്കളുടെ നിരുത്തരവാദപരമായ ചില പരാമര്‍ശങ്ങള്‍ ജനങ്ങളെ ബാധിക്കാമെന്നാണ് വിഷയത്തോടുള്ള ജസ്റ്റിസ് നാഗരത്നയുടെ അഭിപ്രായം.
വിദ്വേഷ പ്രസംഗത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പരാമര്‍ശം. ഇവ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുമെന്നും ജസ്റ്റിസ് പറഞ്ഞു.
നോട്ട് നിരോധനത്തെപ്പറ്റി ജസ്റ്റിസ് നാഗരത്ന
നോട്ട് നിരോധനത്തിന്റെ നിയമസാധുത പരിശോധിച്ച ഹര്‍ജിയില്‍ വിയോജിപ്പ് പുറപ്പെടുവിച്ചാണ് നാഗരത്ന രംഗത്തെത്തിയത്. 2016 നവംബര്‍ 8 നാണ് 500 ന്റെയും, 1000 ന്റെയും നോട്ടുകള്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച നോട്ട് നിരോധനം നിയമവിരുദ്ധമാണെന്നാണ് ജസ്റ്റിസ് വിലയിരുത്തിയത്.
നോട്ടുനിരോധനം കേന്ദ്രത്തിന് ഒരു നിയമനിര്‍മാണത്തിലൂടെയോ ഓര്‍ഡിനന്‍സിലൂടെയോ നടപ്പിലാക്കാമായിരുന്നുവെന്നും ഈ വിഷയത്തില്‍ ആര്‍ബിഐ സ്വതന്ത്ര മനസോടെ ആയിരിക്കില്ല സമ്മതം നല്‍കിയിട്ടുണ്ടാകുകയെന്നും ജസ്റ്റിസ് നാഗരത്ന വിധിന്യായത്തില്‍ പറഞ്ഞു.
നിയമത്തിന് വിരുദ്ധമായ അധികാരപ്രയോഗമാണ് നോട്ട് നിരോധനത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയതെന്നും അതുകൊണ്ട് തന്നെ 2016ലെ ഓര്‍ഡിനന്‍സും 2017ലെ നിയവും നിയമവിരുദ്ധമാണെന്നും നാഗരത്ന പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.