advertisement

ഏപ്രിൽ 1 മുതലുള്ള മാറ്റങ്ങൾ‌: ആദായ നികുതി നിയമം, ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ; ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാട്

Last Updated:

ഏപ്രിൽ 1 മുതൽ ആദായ നികുതി നിയമത്തിൽ മാറ്റം, ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ ചട്ടം പുതുക്കി, ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാട് നിർബന്ധമാകുന്നു

എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
ഏപ്രില്‍ ഒന്നുമുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. വലിയ മാറ്റങ്ങളാണ് വരുന്നത്.പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരുന്നതാണ് ഇക്കൂട്ടത്തിലെ ഏറ്റവും വലുത്.
പുതിയ ആദായനികുതി നിയമം
1961 ലെ ആദായനികുതി നിയമത്തിനു പകരം പുതിയ ആദായനികുതി നിയമം പ്രാബല്യത്തിലാകും. നികുതിദായകർക്ക് ആശയക്കുഴപ്പമുണ്ടാക്കിയിരുന്ന സാമ്പത്തിക വർഷം (FY), അസസ്‌മെന്റ് വർഷം (AY), പ്രീവിയസ് ഇയർ (PY) എന്നീ പ്രയോഗങ്ങൾ പുതിയ നിയമത്തിലുണ്ടാകില്ല. ഇവയ്ക്കെല്ലാം പകരം ടാക്സ് ഇയർ (നികുതി വർഷം–TY) എന്ന ഒറ്റ പ്രയോഗമേ ഉണ്ടാകൂ. നികുതി ബാധകമായ നിലവിലെ ‘സാമ്പത്തികവർഷം’ (FY) തന്നെയായിരിക്കും ‘ടാക്സ് ഇയർ’ (TY).
പുതുക്കിയ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി നീട്ടും. നിലവിൽ ഡിസംബർ 31 വരെയാണ് സമയം. ഇനി മാർച്ച് 31 വരെ ചെറിയ ലേറ്റ് ഫീ നൽകി ഫയൽ ചെയ്യാം. ഐടിആർ–1, 2 ഫോമുകൾ നൽകുന്നവർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി ജൂലൈ 31 ആയി തുടരും. നോൺ–ഓഡിറ്റ് ബിസിനസുകൾക്കും ട്രസ്റ്റുകൾക്കും ഓഗസ്റ്റ് 31 വരെ സമയം ലഭിക്കും.
advertisement
2013 ലെ ഭൂമിയേറ്റേടുക്കൽ നിയമം (RFCTLARR) അനുസരിച്ച് സർക്കാർ പദ്ധതികൾക്ക് ഭൂമിയേറ്റെടുക്കുന്നതു വഴി ലഭിക്കുന്ന വരുമാനത്തിന് ആദായനികുതി ബാധകമാകില്ല. നിയമത്തിലെ 46–ാം വകുപ്പ് പ്രകാരം സ്വകാര്യ കമ്പനികൾ വഴിയോ പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെയോ ഏറ്റെടുക്കുന്ന ഭൂമിക്ക് ഇതു ബാധകമല്ല.
പാൻ നൽകുന്നതിൽ ഇളവ്
20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകൾക്കു മാത്രമേ പാൻ നൽകേണ്ടതുള്ളൂ. നിലവിൽ 10 ലക്ഷം രൂപയ്ക്കു മേലുള്ള ഇടപാടുകൾക്ക് പാൻ നിർബന്ധമായിരുന്നു. 5 ലക്ഷം രൂപയ്ക്കു മുകളിൽ വിലയുള്ള വാഹനം വാങ്ങിയാൽ മാത്രം പാൻ നമ്പർ നൽകിയാൽ മതിയാകും. ഹോട്ടൽ/റസ്റ്ററന്റ് ബിൽ, കൺവൻഷൻ സെന്റർ/ബാങ്ക്വറ്റ് ഹാൾ ചെലവ്, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയവയ്ക്ക് 50,000 രൂപയായിരുന്ന പരിധി ഒരു ലക്ഷം രൂപയാകും. ബാങ്കുകളിലെയും പോസ്റ്റ് ഓഫിസിലെയും നിക്ഷേപങ്ങളാണെങ്കിൽ നിലവിൽ പ്രതിദിനം 50,000 രൂപ നിക്ഷേപിച്ചാൽ പാൻ വേണം. ഇനി ഒരു സാമ്പത്തികവർഷത്തെ മൊത്തം നിക്ഷേപം 10 ലക്ഷം രൂപയ്ക്കു മുകളിലായാൽ മാത്രം പാൻ നൽകിയാൽ മതി.
advertisement
പരിഷ്കരിച്ച സ്വർണപ്പണയ ചട്ടം
സ്വർണപ്പണയം സംബന്ധിച്ച റിസർവ് ബാങ്കിന്റെ പരിഷ്കരിച്ച ചട്ടം പ്രാബല്യത്തിലാകും. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പണയം വച്ച സ്വർണത്തിന്റെ മൂല്യത്തിന്റെ 85% വരെ വായ്പയായി ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 80 ശതമാനവും 5 ലക്ഷത്തിനു മുകളിൽ 75% എന്ന പരിധിയും ബാധകമാകും. മൂല്യം കണക്കാക്കുമ്പോൾ മുതലിനൊപ്പം കാലാവധി പൂർത്തിയാകുമ്പോൾ അടയ്ക്കേണ്ട പലിശയും കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോൾ വായ്പയായി ലഭിക്കുന്ന തുകയിൽ കുറവുണ്ടാകാം.
advertisement
സീറോ ബാലൻസ് അക്കൗണ്ട്
അടിസ്ഥാന സേവിങ്സ് അക്കൗണ്ടുകൾക്ക് (സീറോ ബാലൻസ്) ഇന്റർനെറ്റ്/മൊബൈൽ ബാങ്കിങ് അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാകും. വാർഷിക ഫീസ് ഇല്ലാതെയുള്ള എടിഎം കാർഡ്, പ്രതിവർഷം 25 ലീഫുള്ള ചെക്ക് ബുക്ക്, പാസ്ബുക്ക്, ഇമെയിൽ സ്റ്റേറ്റ്മെന്റ്, ബാങ്ക് ബ്രാഞ്ചിലും എടിഎമ്മുകളിലും പണം നിക്ഷേപിക്കാനുള്ള സൗകര്യം, പരിധിയില്ലാത്ത നിക്ഷേപ അവസരം തുടങ്ങിയവയും ഇത്തരം അക്കൗണ്ടുകൾക്ക് ലഭ്യമാണ്. 4 തവണ സൗജന്യമായി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാം.
മരിച്ചവരുടെ അക്കൗണ്ടുകൾ:ചട്ടം മാറും
സഹകരണ ബാങ്കുകളിൽ 5 ലക്ഷം രൂപയിൽ താഴെയും മറ്റു ബാങ്കുകളിൽ 15 ലക്ഷം രൂപയിൽ താഴെയുമാണ് മരിച്ച വ്യക്തിയുടെ ബാലൻസ് എങ്കിൽ നോമിനിയോ ജോയിന്റ് അക്കൗണ്ട് ഹോൾഡറോ ഇല്ലെങ്കിൽ പോലും പലവിധ രേഖകൾ നൽകാതെ നിയമപരമായി അവകാശികൾക്ക് തുക ക്ലെയിം ചെയ്യാം. ഈ പരിധിക്ക് മുകളിലാണെങ്കിലാണ് അധികരേഖകൾ നൽകേണ്ടത്. കൃത്യമായ രേഖകൾ നൽകിയാൽ 15 ദിവസത്തിനകം ക്ലെയിം തീർപ്പാക്കണം.
advertisement
എംഎസ്എംഇ വായ്പ
സൂക്ഷ്മ, ചെറുകിട–ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ)ക്കുള്ള ഈടുരഹിത വായ്പ പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷമായി ഉയരും. ഇത് ബാങ്കുകൾക്ക് 25 ലക്ഷം വരെയായി ഉയർത്താനുമാകും.
ടു–ഫാക്ടർ ഒതന്റിക്കേഷൻ
എല്ലാ ഡിജിറ്റൽ പണമിടപാടുകൾക്കും ടു–ഫാക്ടർ ഒതന്റിക്കേഷൻ (2എഫ്എ) നിർബന്ധമാകും. ഒടിപിക്ക് പുറമേ പിൻ, സോഫ്റ്റ്‌വെയർ ടോക്കൺ, ഫിംഗർപ്രിന്റ് അടക്കമുള്ള ബയോമെട്രിക്സ് തുടങ്ങിയവയും 2എഫ്എ സംവിധാനത്തിന് ഉപയോഗിക്കാം.
വിദേശ വിദ്യാഭ്യാസം, ചികിത്സ: ടിസിഎസ് കുറയും
വിദ്യാഭ്യാസ, ചികിത്സ ചെലവുകൾക്കായി വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നിലവിലെ ടിസിഎസ് 5 ശതമാനമായിരുന്നത് 2 ശതമാനമായി കുറയും. ഇതിനു പുറമേ വിദേശ ടൂർ പാക്കേജുകളുടെ ടിഎസിഎസും കുറയും. 10 ലക്ഷം രൂപ വരെ 5 ശതമാനവും അതിനു മുകളിൽ 20 ശതമാനവുമാണ് നിലവിൽ. ഇത് 2 ശതമാനമായി കുറയും. വിദേശ വിദ്യാഭ്യാസം, ചികിത്സ, ടൂറുകൾക്ക് എന്നിവയ്ക്ക് ആദ്യം തന്നെ അധിക തുക കണ്ടെത്തേണ്ടി വരുന്ന അവസ്ഥ ഇതോടെ ഒഴിവാകും. പാൻ നൽകിയാൽ ടിസിഎസിന്റെ മുഴുവൻ തുകയും പിന്നീട് ടാക്സ് ക്രെഡിറ്റ് ആയി ലഭിക്കും.
advertisement
തപാൽ ഇൻഷുറൻസ്
തപാൽ വഴി ഇന്ത്യയ്ക്കുള്ളിൽ അയയ്ക്കുന്ന ഉരുപ്പടികൾക്ക് ബാധകമായ ഇൻഷുറൻസ് പരിധി ഒരു ലക്ഷം രൂപയായിരുന്നത് 5 ലക്ഷമാക്കും.
200 രൂപ വരെയുള്ള വസ്തുക്കൾക്ക് 4 രൂപയാണ് സ്പീഡ് പോസ്റ്റിൽ ഇൻഷുറൻസ് ചാർജ്. അതിനുമുകളിൽ വരുന്ന ഓരോ 200 രൂപയ്ക്കും 1.5 ശതമാനം വീതം അടയ്ക്കണം. സ്പീഡ് പോസ്റ്റ് അല്ലെങ്കിൽ നിരക്കിൽ മാറ്റമുണ്ട്.
ടോൾ പ്ലാസകൾ ഡിജിറ്റൽ 
ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാടുകൾ മാത്രമേ അനുവദിക്കൂ. പണം വാങ്ങുന്നത് അവസാനിപ്പിക്കും. ഫാസ്ടാഗ്, യുപിഐ എന്നിവ വഴി മാത്രമാകും ടോൾ പിരിവ്.
advertisement
ട്രെയിൻ ടിക്കറ്റ് കാൻസലേഷൻ
ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറോ അതിൽ കുറവോ ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ തുക മുഴുവൻ നഷ്ടമാകും. നിലവിൽ, പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപു വരെ റദ്ദാക്കുന്ന ടിക്കറ്റുകൾക്കു തുക തിരികെ ലഭിച്ചിരുന്നു. കയറുന്ന സ്റ്റേഷൻ (ബോർഡിങ് പോയിന്റ്) മാറ്റാനുള്ള സൗകര്യം ട്രെയിൻ പുറപ്പെടുന്നതിനു 30 മിനിറ്റ് മുൻപു വരെ ലഭിക്കും. ഇതുവരെ ചാർട്ട് തയാറാക്കുന്നതിനു മുൻപു വരെ മാത്രമേ കയറുന്ന സ്റ്റേഷൻ മാറ്റാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പരമാവധി തുക തിരികെ ലഭിക്കാൻ 72 മണിക്കൂർ മുൻപു റദ്ദാക്കണമെന്നാണ് പുതിയ വ്യവസ്ഥ. 72നും 24 മണിക്കൂറിനും ഇടയിലാണെങ്കിൽ 25 ശതമാനവും 24നും 8 മണിക്കൂറിനും ഇടയിലാണെങ്കിൽ 50 ശതമാനവും തുക ഇനി കുറയും.
നികുതിയിലെ മാറ്റങ്ങൾ
മോട്ടർ വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ നൽകുന്ന നഷ്ടപരിഹാരത്തിന്മേലുള്ള പലിശയ്ക്ക് ഇനി നികുതി ഈടാക്കില്ല. ഇതിന്മേലുള്ള ടിഡിഎസും ഒഴിവാക്കി.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഏപ്രിൽ 1 മുതലുള്ള മാറ്റങ്ങൾ‌: ആദായ നികുതി നിയമം, ട്രെയിൻ ടിക്കറ്റ് റദ്ദാക്കൽ; ടോൾ പ്ലാസകളിൽ ഡിജിറ്റൽ ഇടപാട്
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement