അനുഷ സോണി
കാസർഗോഡ് ജില്ലയിലെ മുസ്ലീംദമ്പതികളായ അഡ്വ. ഷുക്കൂറും ഡോ. ഷീനയും സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വീണ്ടും വിവാഹിതരായ വാർത്ത ഏറെ ചർച്ചയായിരുന്നു. രണ്ട് പതിറ്റാണ്ട് മുമ്പ് പരമ്പരാഗത നിക്കാഹിലൂടെയാണ് ഇരുവരും വിവാഹിതരായിരുന്നത്.
മുസ്ലിം പിന്തുടർച്ചാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് മാറി മുഴുവൻ സ്വത്തുക്കളും തങ്ങളുടെ പെൺമക്കൾക്ക് നൽകാനാണ് ദമ്പതികൾ തീരുമാനിച്ചിരിക്കുന്നത്. ഈ ദമ്പതികൾക്ക് ആൺമക്കളില്ല.
പരമ്പരാഗത പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മാതാപിതാക്കളുടെ സ്വത്തിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ നൽകുകയുള്ളൂ. ബാക്കി ഭാഗം അനന്തരാവകാശികളായ ആണുങ്ങളിലേക്ക് പോകും.
Also Read- മൂന്ന് പെൺമക്കളുടെ സാന്നിധ്യത്തിൽ ഒരിക്കൽ കൂടി വിവാഹിതരായി ഷുക്കൂർ വക്കീലും ഷീനയും
അതേസമയം ഈ ദമ്പതികൾ വീണ്ടും വിവാഹിതരായി എന്ന് പറയുന്നതല്ല വാസ്തവം. തങ്ങളുടെ വിവാഹം സ്‌പെഷ്യൽ മ്യാരേജ് ആക്ടിലെ വകുപ്പ് 15 പ്രകാരം രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. ഇതോടെ ഇവരുടെ വിവാഹത്തെ മതനിഷ്പക്ഷ സിവിൽ നിയമങ്ങളുടെ കുടക്കീഴിൽ ഉൾപ്പെടുത്താൻ കഴിയും. സിവിൽ നിയമത്തിന് കീഴിൽ വന്നാൽ പിന്തുടർച്ചാവകാശവുമായി ബന്ധപ്പെട്ട എല്ലാ മതേതര നിയമങ്ങളും ഇവർക്ക് ബാധകമാകും.
രണ്ടാമതായി മുസ്ലിം വ്യക്തിനിയമപ്രകാരം മാതാപിതാക്കൾക്ക് തങ്ങളുടെ സ്വത്ത് പെൺമക്കൾക്ക് നൽകാൻ കഴിയില്ലെന്ന് പറയുന്നത് ശരിയല്ല. ഈ നിയമമനുസരിച്ച് മാതാപിതാക്കൾക്ക് അവരുടെ ജീവിതക്കാലത്ത് തന്നെ തങ്ങളുടെ സ്വത്ത് ”ഹിബ” അല്ലെങ്കിൽ സമ്മാനമായി പെൺമക്കൾക്ക് കൊടുക്കാവുന്നതാണ്. ഇക്കാര്യത്തിൽ മുസ്ലിം വ്യക്തിനിയമത്തിൽ ധാരാളം വഴികളും പരിഹാരങ്ങളും പറയുന്നുണ്ട്.
ഈ ദമ്പതികളുടെ അഭിപ്രായത്തിൽ പിന്തുടർച്ചവകാശം ആൺമക്കൾക്കും പെൺമക്കൾക്കും ഒരുപോലെയാണ്. അത് അങ്ങനെ തന്നെ കാണാൻ കഴിയണം. അതേസമയം മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും ഈ സംഭവം കാരണമായിട്ടുണ്ട്.
Also Read- ‘വിശ്വാസികൾ പ്രതിരോധിക്കും’; ഷുക്കൂർ വക്കീലിനെതിരെ ഭീഷണിയുമായി ഫത്വ കൗൺസിൽ
പുരുഷമേധാവിത്വ സമൂഹത്തിൽ സ്ത്രീകളുടെ പിന്തുടർച്ചവകാശത്തിന് വേണ്ട രീതിയിൽ പ്രാധാന്യം ലഭിച്ചിരുന്നില്ല. എല്ലാ മതത്തിലും ഇതേസ്ഥിതി തന്നെയായിരുന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് ഹിന്ദു സ്ത്രീകൾക്ക് സ്വത്തിനുമേലുള്ള അവകാശം ലഭിച്ചത്. നിരവധി നിയമപോരാട്ടങ്ങൾക്ക് ഒടുവിലായിരുന്നു ഇത്.
പതിനെട്ടാം നൂറ്റാണ്ട് വരെ ഇംഗ്ലീഷ് കോമൺ ലോയിൽ സ്ത്രീ എന്നത് പുരുഷന്റെ അല്ലെങ്കിൽ ഭർത്താവിന്റെ ഉടമസ്ഥതയിൽ ഉള്ള വസ്തു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവർക്ക് സ്വത്തവകാശം ഇല്ലായിരുന്നു. 2004വരെ പൂർവ്വിക സ്വത്തിലോ കാർഷിക ഭൂമിയിലോ അവകാശമില്ലായിരുന്നു. 2005ലെ ഭേദഗതിയാണ് സ്ത്രീകൾക്കും തുല്യ അവകാശമുണ്ടെന്ന നിയമം കൊണ്ടുവന്നത്.
2022ൽ ഗോത്ര വിഭാഗങ്ങളിലെ സ്ത്രീകളുടെ അവകാശത്തെ ചൂണ്ടിക്കാട്ടി കൊണ്ടുവന്ന നിരീക്ഷണവും ഈയവസരത്തിൽ പ്രാധാന്യമർഹിക്കുന്നു. ഹിന്ദു പിന്തുടർച്ചവകാശ നിയമപ്രകാരം ഗോത്രവർഗ്ഗത്തിലെ പുരുഷൻമാരുടേതിന് സമാനമായ അവകാശം ആ വിഭാഗത്തിലെ സ്ത്രീകൾക്ക് എന്ത് കൊണ്ട് ലഭിക്കുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു.
അതേസമയം മുസ്ലിം സ്ത്രീകൾക്ക് തങ്ങളുടെ ഭർത്താവിന്റെയോ പിതാവിന്റെയോ സ്വത്തിൽ അവകാശമുണ്ടെന്ന നിയമം ആയിരത്തിലേറെ വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. പുരുഷൻമാരുടേതിന് സമാനമായി സ്വത്ത് ലഭിക്കുന്നില്ലെങ്കിലും. സ്വത്തിന്റെ ഒരു ഭാഗം സ്ത്രീകൾക്ക് നൽകുന്നുണ്ട്. ഭാര്യയെയോ മകളെയോ സ്വത്തവകാശത്തിൽ നിന്ന് പൂർണ്ണമായി പിന്തള്ളാൻ കഴിയില്ല. അവരും അംഗീകരിക്കപ്പെട്ട അവകാശികളാണ്. അതിനാൽ വ്യക്തിനിയമങ്ങളുടെ ശരിയായ വ്യഖ്യാനമാണ് ഈയവസരത്തിൽ ആവശ്യം. കൂടാതെ വ്യക്തിനിയമങ്ങളിലെ അഴിച്ചുപണി കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.