തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍പേര്‍ പരാതിയുമായി രംഗത്തെത്തി. കേസിലെ മുഖ്യപ്രതിയായ ദിവ്യ ജ്യോതി എന്ന ദിവ്യ നായർ (41) ഇന്നലെ അറസ്റ്റിലായിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഇതോടെ തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, തട്ടിപ്പ് കേസില്‍ പ്രതിയായ ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പിയെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
വേളിയിലെ ടൈറ്റാനിയം പ്ലാന്റില്‍ കെമിസ്റ്റായി ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നും ദിവ്യ നായരും സംഘവും കോടികള്‍ തട്ടിയെടുത്തതായാണ് പരാതി. ദിവ്യയുടെ ഭര്‍ത്താവ് രാജേഷ്, ടൈറ്റാനിയം ലീഗല്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ശശികുമാരന്‍ തമ്പി, ഇയാളുടെ സുഹൃത്തുക്കളായ പ്രേംകുമാര്‍, ശ്യാംലാല്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. ഇവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കെതിരേ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ട് പരാതികളിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
പലരിൽ നിന്നായി വാങ്ങിയത് 15 കോടി രൂപ
ദിവ്യയുടെ ഡയറിയില്‍ മാത്രം ഒരു കോടിക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരങ്ങളുണ്ട്. മാത്രമല്ല, 15 കോടിയോളം രൂപ പലരില്‍നിന്നായി വാങ്ങിയതായി ദിവ്യ മൊഴി നല്‍കിയിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് ടൈറ്റാനിയം ജോലി തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്ന് പൊലീസ് വിലയിരുത്തുന്നത്. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും പൊലീസ് സംശയിക്കുന്നു.
മാസം 75,000 രൂപ ശമ്പളത്തിലാണ് ടൈറ്റാനിയത്തില്‍ അസിസ്റ്റന്റ് കെമിസ്റ്റ് തസ്തികയില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്തിരുന്നത്. പലരും ലക്ഷങ്ങളാണ് ഈ ജോലിക്ക് വേണ്ടി നല്‍കിയത്. 2018 മുതല്‍ പ്രതികള്‍ സമാനരീതിയില്‍ തട്ടിപ്പ് ആരംഭിച്ചതായാണ് വിവരം.
ജോലി ഒഴിവ് കാട്ടി പോസ്റ്റ്
ടൈറ്റാനിയത്തില്‍ ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കി ദിവ്യയാണ് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റിട്ടത്. ഇതുകണ്ട് ബന്ധപ്പെടുന്നവര്‍ക്ക് ദിവ്യ ഫോണ്‍നമ്പര്‍ നല്‍കും. തുടര്‍ന്ന് ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. തിരുവനന്തപുരത്തെ പലയിടത്തുംവെച്ച് കൂടിക്കാഴ്ചകളും സംഘടിപ്പിക്കും. ഏറ്റവും അവസാനം ശ്യാംലാല്‍ അടക്കമുള്ളവര്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനെന്ന് പറഞ്ഞ് കാറില്‍ ടൈറ്റാനിയത്തില്‍ എത്തിക്കും. കാറില്‍ കയറിയാലുടന്‍ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യണമെന്നായിരുന്നു പ്രതികളുടെ നിര്‍ദേശം. തുടര്‍ന്ന് ടൈറ്റാനിയത്തില്‍ ശശികുമാരന്‍ തമ്പിയുടെ കാബിനിലേക്കാണ് ഉദ്യോഗാർത്ഥികളെ കൂട്ടിക്കൊണ്ടുപോയിരുന്നത്. ഇവിടെവെച്ച് ഇന്റര്‍വ്യൂ നടത്തുന്നതോടെ ഉദ്യോഗാർത്ഥികളുടെ വിശ്വാസം ആര്‍ജിക്കും. പിന്നാലെ ബാക്കി തുകയും കൈക്കലാക്കും. 15 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്നും അറിയിക്കും. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഉത്തരവൊന്നും ലഭിക്കാതായതോടെയാണ് പലര്‍ക്കും തട്ടിപ്പ് ബോധ്യമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.