തിരുവനന്തപുരം: തീരമേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലത്തീൻ സഭ നടത്തുന്ന സമരത്തെ തുടർന്ന് വിഴിഞ്ഞം അദാനി തുറമുഖ നിർമാണം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. സമരം ഇന്നും ശക്തമായി തുടരും. തുറമുഖ നിർമ്മാണത്തിന്റെ കവാടത്തിലാണ് അനിശ്ചിതകാല രാപ്പകൽ സമരം നടക്കുന്നത്. ഉപരോധം ശക്തമായതോടെയാണ് നിർമാണം നിർത്തിവെച്ചത്. സമരത്തിൻറെ നാലാം ഘട്ടമായിട്ടാണ് തുറമുഖം ഉപരോധിച്ചത്. കരിദിനം പ്രഖ്യാപിച്ച് രാവിലെ പള്ളികളിൽ ഇന്നലെ കരിങ്കൊടിയുയർത്തി.
ഇന്നും തുറമുഖ നിർമ്മാണ തൊഴിലാളികളെ കടത്തിവിടില്ലെന്നാണ് സമരക്കാർ അറിയിച്ചിരിക്കുന്നത്. സമരക്കാരെ അനുനയിപ്പിക്കാൻ സർക്കാർ അനുനയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഫലം കണ്ടിട്ടില്ല. സമരക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്ന് സർക്കാർ അറിയിച്ചെങ്കിലും സമരം നിർത്തിവെച്ച് ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ലത്തീൻ സഭ. കഴിഞ്ഞ ദിവസം വിവിധ രൂപതകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളാണ് തുറമുഖ കവാടം ഉപരോധിച്ചത്.
Also Read- പള്ളികളിൽ കരിങ്കൊടി കെട്ടി; തീരദേശത്തെ പ്രശ്നങ്ങൾ ഉന്നയിച്ച് ലത്തീൻ അതിരൂപതയുട തുറമുഖ ഉപരോധ സമരം
ലത്തീൻ സഭയുടെ ആവശ്യങ്ങൾ
രൂക്ഷമായ കടലേറ്റവും തീരം കടൽ എടുക്കുന്നതു മൂലവും നിരവധി പേരാണ് ഭവനരഹിതരായത്. വിഴിഞ്ഞം അദാനി തുറമുഖ നിർമ്മാണം ആരംഭിച്ചതാണ് ഇപ്പോഴത്തെ രൂക്ഷമായ അവസ്ഥയ്ക്ക് കാരണമെന്ന് മത്സ്യത്തൊഴിലാളികളും ലത്തീൻ രൂപതയും പറയുന്നത്.
ഉടൻ നടപ്പാക്കാനുള്ള ഏഴ് ആവശ്യങ്ങളാണ് അതിരൂപത സർക്കാരിന് മുന്നിൽ മുന്നോട്ടുവെക്കുന്നത്.
1. വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് താത്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക ഒഴിവാക്കി താമസ സൗകര്യം ഒരുക്കണം.
2. വീടും സ്ഥലവും നഷ്ടപ്പട്ടവർക്ക് തതുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കണം.
3. തീരശോഷണത്തിന്റെ കാരണം അറിയാൻ തുറമുഖ നിർമാണം നിർത്തിവെച്ച് ശാസ്ത്രീയ പഠനം നടത്തുക. പഠനത്തിനുള്ള സംഘത്തിൽ തങ്ങൾ പറയുന്ന വിദഗ്ധരേയും നാട്ടുകാരേയും ഉൾപ്പെടുത്തണം.
4. മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡൽ സബ്സിഡി നൽകണം.
5. കാലാവസ്ഥാ മുന്നറിയിപ്പ് മൂലം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്ക് മിനിമം വേതനം നൽകണം.
6. മുതലപ്പൊഴിയിൽ ഡ്രഡ്ജിങ് ഉൾപ്പെടെ നടത്തി തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകാൻ യോഗ്യമാക്കണം.
7. തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം.
ലത്തീൻ സഭയുടെ നേതൃത്വത്തിൽ സമരം രൂക്ഷമായതോടെ അനുരഞ്ജന നീക്കത്തിനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചു. മന്ത്രി തല ഉപസമിതി രൂപീകരിച്ച് പുനർ ഗേഹം പദ്ധതി പ്രകാരം വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കും എന്നാണ് സർക്കാരിന്റെ വാഗ്ദാനം. കൂടാതെ ചർച്ചയ്ക്ക് തയ്യാറാണെന്നും സർക്കാർ അറിയിച്ചു. എന്നാൽ സമരം നിർത്തിവെച്ചുള്ള ചർച്ച ലത്തീൻ സഭ തള്ളി.
22ന് നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിനാൽ, സമരം അങ്ങോട്ടേക്കും വ്യാപിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Latin archbishop, Latin Church, Vizhinjam Port, Vizhinjam seaport project