മ്യാൻമാറിലെ സൈനിക ആക്രമണത്തിൽ മരിച്ചത് നൂറിലേറെ പേർ; എന്താണ് സംഭവിക്കുന്നത്? ആക്രമണത്തിന് കാരണമെന്ത്?
- Published by:Vishnupriya S
- news18-malayalam
Last Updated:
മ്യാൻമാർ സൈന്യം രാജ്യത്തെ വിമതർക്കതിരെ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലേറേ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ
മ്യാൻമാർ സൈന്യം രാജ്യത്തെ വിമതർക്കതിരെ നടത്തിയ വ്യോമാക്രമണത്തിൽ നൂറിലേറേ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു. സാഗയിങ്ങ് മേഖലയിലെ പാസിഗി ഗ്രാമത്തിനു പുറത്ത് രാജ്യത്തിന്റെ വിമത ഗ്രൂപ്പുകളുടെ ഒരു പ്രാദേശിക ഓഫീസ് തുറക്കുന്നതിനായി തടിച്ചുകൂടിയ ജനക്കൂട്ടത്തിന് നേരെ യുദ്ധവിമാനം ബോംബ് വർഷിച്ചതായി ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. ഏകദേശം അരമണിക്കൂറിനുശേഷം, ഒരു ഹെലികോപ്റ്റർ എത്തി വെടിവെയ്പ് നടത്തിയതായും ഇയാൾ കൂട്ടിച്ചേർത്തു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മൻഡലെയിൽ നിന്ന് ഏകദേശം 110 കിലോമീറ്റർ വടക്കുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്.
എന്തുകൊണ്ടാണ് സൈന്യം ആക്രമണം നടത്തിയത് ?
സര്‍ക്കാര്‍ വിരുദ്ധ സായുധ ഗ്രൂപ്പുകൾക്കെതിരെയാണ് ആക്രമണം നടത്തിയത്. 2021-ലാണ് ഓങ് സാന്‍ സ്യൂചിയുടെ കീഴിലുള്ള ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തത്. അന്നു മുതല്‍ മ്യാന്‍മറില്‍ ആഭ്യന്തരയുദ്ധം ശക്തി പ്രാപിച്ചു. സായുധ സംഘങ്ങളെ അടിച്ചമര്‍ത്തുന്ന സമീപനമാണ് സൈന്യവും മ്യാൻമാർ സര്‍ക്കാരും സ്വീകരിക്കുന്നത്.
തുടക്കത്തിൽ, വലിയ തോതിലുള്ള പ്രതിഷേധങ്ങളും സമരങ്ങളുമാണ് രാജ്യത്ത് അരങ്ങേറിയത്. തെരുവുകളിലെത്തിയ പ്രതിഷേധക്കാർക്കു നേരെ സൈനികരും പോലീസും വെടിയുതിർക്കാൻ തുടങ്ങിയതോടെ പ്രതിപക്ഷ നേതാക്കളും പത്രപ്രവർത്തകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ജയിലിലായി.
advertisement
അതിനുശേഷം, തത്മദവ് (Tatmadaw) എന്ന പേരിൽ അറിയപ്പെടുന്ന മ്യാൻമാർ സൈന്യവും വിമത സൈന്യവും തമ്മിൽ കൂടുതൽ ഏറ്റമുുട്ടലുകൾ ആരംഭിച്ചു. പ്രാദേശിക തലത്തിൽ സായുധ സംഘടനകൾ രൂപീകരിക്കപ്പെട്ടു. ജനാധിപത്യ അനുകൂല സേനയും സായുധ സേനയും സംഘട്ടനങ്ങൾ പതിവായി. ഇത് രാജ്യത്തെ ക്രമസമാധാനം തകർത്തു. രാജ്യത്തിനായി വിപ്ലവകരമായ പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാക്കൾ അവകാശപ്പെടുന്നു.
വിമതരെ ഭീകരർ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. ഗ്രാമങ്ങൾ ഇല്ലാതാക്കിയതിനും കൂട്ടക്കൊലകൾ നടത്തിയതിനും സാധാരണക്കാർക്ക് നേരെയുള്ള വ്യോമാക്രമണം നടത്തിയതിനും അന്താരാഷ്ട്ര സമൂഹം മ്യാൻമാർ സൈന്യത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു. കഴിഞ്ഞ വർഷം, കാച്ചിൻ ഇൻഡിപെൻഡൻസ് ആർമി സംഘടിപ്പിച്ച സംഗീത പരിപാടിക്ക് നേരെയുണ്ടായ സൈനിക വ്യോമാക്രമണത്തിൽ അൻപതോളം പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
advertisement
എതിരാളികളെ അടിച്ചമർത്തുന്നത് തുടരുമെന്ന് കഴിഞ്ഞ മാസം നടന്ന ഒരു സൈനിക പരേഡിൽ സൈനിക നേതാക്കളിലൊരാളായ മിൻ ഓങ് ഹ്ലെയിംഗ് പ്രഖ്യാപിച്ചിരുന്നു. അടിയന്തരാവസ്ഥ ആറുമാസത്തേക്ക് നീട്ടുന്നതായി സൈന്യം കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വോട്ടെടുപ്പിന് പറ്റിയ അന്തരീക്ഷമല്ല എന്നു ചൂണ്ടിക്കാട്ടി, ഓഗസ്റ്റിൽ നടത്തുമെന്ന് വാഗ്ദാനം ചെയ്ത തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തു.
advertisement
അപലപിച്ച് ലോകനേതാക്കൾ
സംഭവമറിഞ്ഞ് താൻ പരിഭ്രാന്തനായെന്ന് യുഎൻ റൈറ്റ്സ് തലവൻ വോൾക്കർ ടർക്ക് പറഞ്ഞു. സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവർ സൈന്യത്തിന്റെ ക്രൂരതക്ക് ഇരകളായെന്നും ഇതിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടു. പൗരൻമാരെ സംരക്ഷിക്കുന്നതിൽ മാൻമാർ സർക്കാർ വീണ്ടും വീണ്ടും പരാജയപ്പെടുകയാണെന്ന് തുർക്കി പ്രതികരിച്ചു. മ്യാൻമാറിൽ സായുധ സേന നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും പറഞ്ഞു. സംഭവത്തിൽ അമേരിക്കയും നടുക്കം രേഖപ്പെടുത്തി. ജർമനിയും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 13, 2023 10:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മ്യാൻമാറിലെ സൈനിക ആക്രമണത്തിൽ മരിച്ചത് നൂറിലേറെ പേർ; എന്താണ് സംഭവിക്കുന്നത്? ആക്രമണത്തിന് കാരണമെന്ത്?