ഖത്തർ അമീർ മെസിയെ 'ബിഷ്ത്' അണിയിച്ചത് എന്തുകൊണ്ട്?
- Published by:Naseeba TC
- news18-malayalam
Last Updated:
സ്വർണകരയുള്ള നീളൻ മേലങ്കി ധരിച്ച് ലോക കിരീടം ഉയർത്തി നിൽക്കുന്ന മെസി
ആരാധകർ സ്വപ്നം കണ്ടതുപോലെ സാക്ഷാൽ ലയണൽ മെസി അർജന്റീനയ്ക്കു വേണ്ടി ലോകകിരീടം ഉയർത്തി. 36 വർഷത്തെ ആത്മാർത്ഥമായ കാത്തിരിപ്പിന്റെ രാജകീയമായ പര്യവസാനമായിരുന്നു ഖത്തറിലെ ഇന്നലത്തെ രാവ്. ലോകകപ്പ് സ്വീകരിക്കാനെത്തിയ ലയണൽ മെസിയെ ഖത്തർ അമീർ ഒരു വസ്ത്രം അണിയിച്ചു, ബിഷ്ത്. സ്വർണകരയുള്ള കറുത്ത ഉടുപ്പ് ധരിച്ച് കിരീടം ഉയർത്തി നിൽക്കുന്ന മെസിയുടെ ചിത്രമായിരിക്കും 2022 ലോകകപ്പിനെ കുറിച്ചുള്ള ആദ്യത്തെ ഓർമ.
എന്താണ് ബിഷ്ത്? ഖത്തർ അമീർ തമീം ബിൻ അഹമ്മദ് അൽ താനി ധരിപ്പിച്ച പരമ്പരാഗത അറബ് വേഷത്തിന്റെ പ്രത്യേകത എന്താണ്?
അറബികളുടെ പരമ്പരാഗത വസ്ത്രമായ വെളുത്ത നീളം കൂടിയ ‘തൗബ്’ ന് മുകളിലായി ധരിക്കുന്ന നീണ്ട മേലങ്കിയാണ് ബിഷ്ത്. അറബികളുടെ ചിറകെന്നാണ് സ്വർണനൂലുകളിൽ നിർമിച്ച ഈ വേഷം വിശേഷിപ്പിക്കപ്പെടുന്നത്. ഔദ്യോഗികമായ ചടങ്ങുകൾക്കും ഈദ് പോലുള്ള ആഘോഷങ്ങൾക്കും ബിഷ്ത് ധരിച്ച അറബ് ഭരണാധികാരികളെ വാർത്തകളിൽ കാണാം.
Also Read- കേരളത്തിലെ ആരാധകർക്ക് നന്ദി പറഞ്ഞ് അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ
ഗവർണർമാർ, മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, രാഷ്ട്രീയ നേതാക്കൾ, മത നേതാക്കൾ, വെള്ളിയാഴ്ച പ്രാർഥനകളിൽ പള്ളികളിലെ ഇമാമുമാർ തുടങ്ങി രാജ്യത്തെ പൗര പ്രമുഖരാണ് ഈ വസ്ത്രം ധരിക്കുക. നൂറ്റാണ്ടുകളായി അറേബ്യയിൽ ആദരവിന്റേയും അംഗീകാരത്തിന്റേയും അടയാളമാണ് ബിഷ്ത്. ഈ വസ്ത്രമാണ് ഖത്തർ അമീർ ഫുട്ബോളിന്റെ മിശിഹയെ അണിയിച്ചത്.
advertisement
advertisement
Also Read- ഖത്തർ ലോകകപ്പിൽ നിന്ന് ഫിഫയുടെ വരുമാനം; സംപ്രേക്ഷണ അവകാശം, ടിക്കറ്റ് വിൽപ്പന എന്നിവയിൽ നിന്ന് നേടിയത് എത്ര?
രാജകുടുംബാംഗങ്ങളും വിശിഷ്ട വ്യക്തികളും ധരിക്കുന്ന വേഷമാണ് ബിഷ്തെന്ന് എക്സെറ്റർ സർവകലാശാലയിലെ ഇസ്ലാമിക് സ്റ്റഡീസ് അധ്യാപകനായ മുസ്തഫ ബെയ്ഗ് പറയുന്നു. വിശിഷ്ട വ്യക്തികൾക്ക് മാത്രം ലഭിക്കുന്ന വസ്ത്രം. ഖത്തർ അമീർ മെസിയുടെ തോളിൽ ബിഷ്ത് അണിയിച്ചതിലൂടെ അദ്ദേഹത്തെ ആദരിക്കുകയാണ് ചെയ്തത്. സാംസ്കാരിക സ്വാഗതവും സാംസ്കാരിക സ്വീകാര്യതയുമാണ് ഇത് അർത്ഥമാക്കുന്നതെന്നും മുസ്തഫ ബെയ്ഗ് ചൂണ്ടിക്കാട്ടുന്നു. പ്രത്യേക അവസരങ്ങളിൽ മാത്രം ധരിക്കുന്ന ഖത്തറിന്റെ ദേശീയ വസ്ത്രത്തിന്റെ സൂചകമാണ് ഇതെന്നും അദ്ദേഹം പറയുന്നു.
advertisement
ഔദ്യോഗിക ചടങ്ങുകളിൽ ധരിക്കുന്ന ബിഷ്ത് മെസിയെ അണിയിച്ചത് അദ്ദേഹത്തോടുള്ള ആദരസൂചകമാണെന്ന് ഖത്തറിലെ ലോകകപ്പ് സംഘാടക സമിതി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയും വ്യക്തമാക്കി.
മുസ്ലീം-അറബ് സംസ്കാരം എന്താണെന്ന് ലോകത്തിന് മുന്നിൽ കാണിക്കാനുള്ള അവസരമായിരുന്നു ഈ ലോകകപ്പ്. ഇത് ഖത്തറിന്റെ മാത്രം കാര്യമല്ല, അറബ് ലോകത്തിന്റെ മുഴുവൻ സംസ്കാരമാണെന്നും തവാദി പറയുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2022 8:37 PM IST