2014ൽ അധികാരത്തിലേറിയത് മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. യോഗയ്ക്ക് (Yoga) ആഗോളതലത്തിൽ വലിയ പ്രചാരം നൽകിയതിനൊപ്പം അബുദാബിയിൽ ആദ്യത്തെ ഹിന്ദു ക്ഷേത്രത്തിന് തറക്കല്ലിട്ട് കൊണ്ട് മോദി ആഗോളതലത്തിൽ തന്നെ ഇന്ത്യൻ സംസ്കാരത്തിൻെറ ബ്രാൻഡ് അംബാസഡറായാണ് മാറിയത്. 72ാം പിറന്നാൾ ആഘോഷിക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്റെ നേട്ടങ്ങളെ ഒന്നു വിലയിരുത്താം.
യോഗ
യോഗയ്ക്ക് ആഗോളതലത്തിൽ വലിയ പ്രചാരം നൽകിയതിൽ മോദിക്ക് വലിയ പങ്കുണ്ട്. 2014ൽ യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് യുഎന്നിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം എന്ന ആശയം നരേന്ദ്ര മോദി പങ്കുവെച്ചത്. “യോഗ മനസ്സിനെയും ശരീരത്തിനെയും ഏകോപിപ്പിക്കുന്നു. ചിന്തകളെയും പ്രവൃത്തികളെയും നിയന്ത്രിക്കാനും ശരീരത്തിൻെറ സമ്പൂർണ ആരോഗ്യത്തിനും യോഗ നൽകുന്ന ഗുണം ചെറുതല്ല,” മോദി പ്രസംഗത്തിൽ പറഞ്ഞു.
ഉത്തരാർദ്ധഗോളത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദിവസങ്ങളിൽ ഒന്നായ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കണമെന്ന് നിർദ്ദേശിച്ചതും മോദി തന്നെയാണ്. മൂന്ന് മാസത്തിനുള്ളിൽ ഇന്ത്യയുടെ നിർദ്ദേശം പരിഗണിച്ച് യുഎൻ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്.
പശ്ചിമേഷ്യയിലെ ക്ഷേത്രങ്ങൾ
2018ലാണ് മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിട്ടത്. അബുദാബിയിലെ ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിർ നിർമ്മിക്കുന്നത് ബിഎപിഎസ് സ്വാമിനാരായണ സൻസ്തയാണ്. 2015ൽ യുഎഇയിൽ മോദി സന്ദർശനം നടത്തിയപ്പോഴാണ് അവിടുത്തെ സർക്കാർ അബുദാബിയിൽ ക്ഷേത്രം നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടു നൽകാൻ തീരുമാനിച്ചത്.
പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ മാതൃകയിലുള്ള അമ്പലത്തിനാണ് മോദി തറക്കല്ലിട്ടത്. “അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ക്ഷേത്രം ഇരു രാജ്യങ്ങളും തമ്മിലുള്ള മാനുഷിക മൂല്യങ്ങളുടെയും സൗഹാർദത്തിന്റെയും അഭിവൃദ്ധിക്ക് ഗുണകരമായി മാറുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ സംസ്കാരത്തിൻെറ അടയാളമായും ഈ ക്ഷേത്രം മാറും,” എന്ന് മോദി അന്ന് പറഞ്ഞിരുന്നു.
മോദി അധികാരത്തിലെത്തിയതിന് ശേഷം യുഎഇയുമായി ഇത് വരെയും വളരെ നല്ല ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. 2019ലെ സന്ദർശന വേളയിൽ ബഹ്‌റൈനിലെ ശ്രീകൃഷ്ണ ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനർവികസന പദ്ധതിക്കും മോദി തുടക്കമിട്ടിട്ടുണ്ട്. ബിഎപിഎസ് സ്വാമിനാരായണൻ സൻസ്തയുടെ നേതൃത്വത്തിൽ ക്ഷേത്രം നിർമ്മിക്കുന്ന പശ്ചിമേഷ്യയിലെ രണ്ടാമത്തെ രാജ്യമായി ബഹ്റൈൻ മാറിയിട്ടുണ്ട്.
45,000 ചതുരശ്ര അടി സ്ഥലത്താണ് മൂന്ന് നിലകളുള്ള ഈ ക്ഷേത്ര സമുച്ചയം നിർമ്മിക്കുന്നത്. നിരവധി ഭക്തരെ ഒരേസമയം ഇവിടെ ഉൾക്കൊള്ളാൻ സാധിക്കുമെന്നും തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റി പ്രസിഡന്റ് ബോബ് താക്കർ പറഞ്ഞു. പൂജാരിമാർക്ക് ഇവിടെ പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രത്തിനോട് ചേർന്ന് ഒരു വിജ്ഞാന കേന്ദ്രവും മ്യൂസിയവും ഉണ്ടായിരിക്കുമെന്ന് താക്കർ ന്യൂസ് ഓഫ് ബഹ്‌റൈനിനോട് പറഞ്ഞു.
“ക്ഷേത്രത്തിന്റെ 200-ാം വാർഷിക ആഘോഷ സമയത്ത് ഇന്ത്യൻ പ്രധാനമന്ത്രി സന്ദർശനം നടത്തിയത് ഞങ്ങൾക്ക് വലിയ ഭാഗ്യമായി മാറി,” തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയിലെ മറ്റൊരു പ്രധാന പ്രതിനിധിയായ ഭഗവാൻ അസർപോട്ട പറഞ്ഞു.
സമ്മാനങ്ങളായി സാംസ്കാരികമുദ്രകൾ
ഇന്ത്യൻ സംസ്കാരത്തിന്റെയും കലയുടെയും മുദ്രകളായ വസ്തുക്കൾ സമ്മാനങ്ങളായി നൽകുന്ന രീതിക്ക് തുടക്കമിട്ടതും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ജൂലൈയിൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ക്യുയുഎഡി നേതാക്കളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ആദ്യമായി ഇന്ത്യൻ സാംസ്കാരികത്തനിമയുള്ള വസ്തുക്കൾ സമ്മാനമായി നൽകിയത്. സഞ്ജി ആർട്ട്, റോഗൻ പെയിന്റിങ്, പട്ടമടൈ പട്ട്, ഗോണ്ട് കല എന്നിവയെല്ലാമായിരുന്നു പ്രധാനമന്ത്രിയുടെ സമ്മാനങ്ങളിൽ ഇടം പിടിച്ചത്.
ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡയ്ക്ക് മുകളിൽ റോഗൻ പെയിന്റിങ് ചെയ്തിട്ടുള്ള കൈ കൊണ്ട് നിർമ്മിച്ച മനോഹരമായ ഒരു പെട്ടിയാണ് മോദി സമ്മാനമായി നൽകിയത്. തുണിയിൽ പെയിൻറ് ചെയ്യുന്ന ഒരു പ്രത്യേക ആർട്ട് ഫോമാണ് റോഗൻ പെയിൻറിങ്. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ഇത് കാര്യമായി ചെയ്യുന്നത്. 'റോഗൻ' എന്ന വാക്ക് പേർഷ്യൻ ഭാഷയിൽ നിന്നാണ് വന്നത്. വാർണിഷ് അല്ലെങ്കിൽ ഓയിൽ എന്നാണ് ഇതിൻെറ അർഥം. വളരെയധികം അധ്വാനവും വൈദഗ്ധ്യവും വേണ്ട ജോലിയാണ് റോഗൻ പെയിൻറിങ് ചെയ്യുകയെന്നത്.
നൂറുകണക്കിന് വർഷങ്ങളുടെ പഴക്കം ഈ കലാരീതിക്ക് ഉണ്ട്. നിലവിൽ ഗുജറാത്തിലെ ഒരേയൊരു കുടുംബം മാത്രമാണ് പരമ്പരാഗതമായി റോഗൻ പെയിന്റിങ് ചെയ്യുന്നത്. കുഷ്യൻ കവറുകൾ, കുർത്തകൾ, കർട്ടനുകൾ, ടേബിൾ ഷീറ്റുകൾ, വാൾ ഹാംഗിംഗുകൾ എന്നിവയിലെല്ലാം പെയിന്റിങ് ചെയ്യാറുണ്ട്. മരത്തിൽ മനോഹരമായ കൊത്തുപണി ചെയ്യുന്നതും ഇത്തരത്തിലുള്ള വ്യത്യസ്തമായ പെയിന്റിങ് രീതിയുമൊക്കെ ഇന്ത്യൻ സംസ്കാരത്തിൻെറ ഭാഗമാണ്.
അമേരിക്കൻ പ്രസിഡൻറിന് മോദിയുടെ മനോഹര സമ്മാനം
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നരേന്ദ്ര മോദി സമ്മാനമായി നൽകിയത് സഞ്ജി ആർട്ട് പാനലാണ്. ഉത്തർ പ്രദേശിലാണ് പ്രധാനമായും സഞ്ജി പെയിന്റിങ് ചെയ്യുന്നവരുള്ളത്. ഇത് ശ്രീകൃഷ്ണ ആരാധനയും ഭക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദേശമായ വൃന്ദാവനത്തിൽ നിന്നാണ് ഈ കലാരൂപം ഉത്ഭവിച്ചതെന്നും പറയപ്പെടുന്നുണ്ട്.
കടലാസിൽ ഡിസൈനുകൾ വെട്ടിയാണ് ഈ പെയിന്റിങ് ചെയ്യുന്നത്. ശ്രീകൃഷ്ണന്റെ കഥകളിൽ നിന്നുള്ള രൂപങ്ങളാണ് വരച്ച് ചേർക്കുക. നേർത്ത കടലാസുകളാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. മധുരയിലെ നാടോടി കലാരൂപമാണിതെന്ന് എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്തെ പ്രാചീനക്ഷേത്രങ്ങളിൽ ഇപ്പോഴും പഴയ സഞ്ജി പെയിന്റിങ്ങുകൾ അവശേഷിക്കുന്നുണ്ട്.
ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്ക് ഗോണ്ട് ആർട്ട് സമ്മാനം
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള കൂടിക്കാഴ്ചയിൽ മോദി സമ്മാനിച്ചത് ഗോണ്ട് ആർട്ട് പെയിന്റിംഗാണ്. മധ്യ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ഏകദേശം നാല് ദശലക്ഷം ആളുകളുള്ള ഒരു സമൂഹത്തിൽ നിന്നാണ് ഗോണ്ട് പെയിന്റിങ്ങിന്റെ ഉത്ഭവമെന്ന് എഎൻഐ റിപ്പോർട്ട് പറയുന്നു. ഇതിന് പർദ്ദൻ പെയിന്റിംഗ് അല്ലെങ്കിൽ 'ജംഗാർഹ് കാലം' എന്നും പേരുകളുണ്ട്. ഗോണ്ടുകൾക്ക് 1400 വർഷത്തെ ചരിത്രമുണ്ടെന്നാണ് കരുതുന്നത്.
ഇന്ത്യയിൽ വളരെയധികം ആരാധകരുള്ള ഒരു ഗോത്ര പെയിന്‌റിങ് രീതിയാണ് ഗോണ്ട് ആർട്ട്. 'പച്ചപ്പുള്ള കുന്ന്' എന്ന അർത്ഥം വരുന്ന 'കോണ്ട്' എന്ന പ്രയോഗത്തിൽ നിന്നാണ് 'ഗോണ്ട്' എന്ന വാക്ക് വന്നത്. ഓസ്‌ട്രേലിയയിലെ ആദിവാസി കലയുമായി ഗോണ്ട് ആർട്ടിന് നല്ല സാമ്യമുണ്ട്. ഗോണ്ട് പെയിന്റിങ്ങിൽ വളരെ വ്യത്യസ്തമായ സ്വന്തം കഥകൾ തന്നെയാണ് ചിത്രീകരിക്കുന്നത്. ഓസ്ട്രേലിയൻ ആദിവാസി പെയിന്റിങ്ങുകൾക്കും അവരുടേതായ കഥകളുണ്ട്. ഇങ്ങനെ രാജ്യാതിർത്തികൾക്ക് അപ്പുറത്തേക്ക് ഇന്ത്യയിലെ പരമ്പരാഗത കലാരൂപങ്ങളെ പ്രചരിപ്പിക്കുന്നതിൽ പ്രധാനമന്ത്രി വലിയ താൽപര്യം കാണിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Narendra modi, Narendra Modi Birthday, Narendra Modi Prime minister, Pm modi, Prime minister narendra modi