ഇസ്രായേലി സംവിധായകനും ഐഎഫ്ഫ്ഐ ജൂറി തലവനുമായ നാദവ് ലാപിഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് അനുപം ഖേര്‍. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സിനിമയുമായി യാതൊരു പ്രശ്നവുമില്ലെന്നും എന്നാല്‍ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള്‍ ഉരുത്തിരിയുന്നതെന്നും അനുപം ഖേര്‍ പറഞ്ഞു. ചിത്രം പലരുടെയും അഭ്രിപായങ്ങളെ മാറ്റിമറിച്ചുവെന്നും പ്രേക്ഷക പ്രതികരണങ്ങളുടെ ഫലമാണ് ലാപിഡിന്റെ പ്രതികരണത്തിലുള്ളതെന്നും അനുപം ഖേര്‍ കൂട്ടിച്ചേര്‍ത്തു.
‘കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തോട് അവര്‍ക്ക് യാതൊരു പ്രശ്നവുമില്ല. എന്നാല്‍ ചിത്രത്തില്‍ എന്താണ് ചെയ്തിരിക്കുന്നത് എന്നതില്‍ ചിലര്‍ക്ക് എതിരഭിപ്രായം ഉണ്ട്. കശ്മീരി പണ്ഡിറ്റുകള്‍ക്ക് സംഭവിച്ച ദുരന്തത്തെക്കുറിച്ചുള്ള ലക്ഷക്കണക്കിന് പേരുടെ അഭിപ്രായങ്ങളെ മാറ്റിമറിക്കാന്‍ ഈ ചിത്രത്തിന് സാധിച്ചു. ചിത്രം അശ്ലീല പ്രചരണം (വൾഗർ പൊപ്രഗാണ്ടയാണ്) ആണ് നടത്തുന്നത് എന്ന് പറയാന്‍ അദ്ദേഹത്തിന് (നാദവ് ലാപിഡ് ) യാതൊരു അവകാശവുമില്ല. അദ്ദേഹം ഒരു മാനസിക രോഗിയാണെന്നാണ് തോന്നുന്നത്. ടൂള്‍ക്കിറ്റ് ഗ്രൂപ്പില്‍ പെട്ടയാളാണ് ഇദ്ദേഹമെന്നാണ് എനിക്ക് തോന്നുന്നത്,’ അനുപം ഖേര്‍ പറയുന്നു.
ലാപിഡിനെതിരെ കനത്ത വിമര്‍ശനവുമായി കശ്മീര്‍ ഫയല്‍സിന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയും രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അനുപം ഖേറിന്റെ വിമര്‍ശനം.
‘കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപ്പഗന്‍ഡ ചലച്ചിത്രമാണെന്ന വാദം വീണ്ടും വീണ്ടും ഉയര്‍ന്നുവരികയാണ്. അതിനര്‍ത്ഥം വംശഹത്യ ഒരിക്കലും നടന്നിട്ടില്ല എന്നാണോ. ഈ അന്താരാഷ്ട്ര ബുദ്ധിജീവികളെ ഞാന്‍ വെല്ലുവിളിക്കുകയാണ്. ചിത്രത്തിലെ ഒരു സംഭാഷണമോ, ഷോട്ടിലോ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ സിനിമ തന്നെ ഞാന്‍ ഉപേക്ഷിക്കും’, എന്നായിരുന്നു വിവേക് പറഞ്ഞത്.
കശ്മീര്‍ ഫയല്‍സ് ഒരു ‘വള്‍ഗര്‍ പ്രോപ്പഗാണ്ട’ ചിത്രമായി തോന്നിയെന്നായിരുന്നു ജൂറി ചെയര്‍മാനും ഇസ്രായേലി ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ് പറഞ്ഞത്. ‘മത്സര വിഭാഗത്തില്‍ 15-ാമത്തെ ചിത്രമായ ദി കശ്മീര്‍ ഫയല്‍സ് ഞങ്ങളെയെല്ലാം അസ്വസ്ഥരാക്കുകയും ഞെട്ടിക്കുകയും ചെയ്തു. ഇത്തരമൊരു പ്രശസ്തമായ ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ അയക്കേണ്ട ചിത്രമല്ല ഇതെന്ന് ഞങ്ങള്‍ക്ക് തോന്നി. ഈ അഭിപ്രായം നിങ്ങളോട് തുറന്നുപറയാന്‍ എനിക്ക് ഒട്ടും മടിയില്ല. കലയുടെ ഉന്നമനത്തിനു വേണ്ടിയുള്ള ഇത്തരം വിമര്‍ശനാത്മക ചര്‍ച്ചകള്‍ നിങ്ങള്‍ സ്വീകരിക്കണം,” അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
Also Read-‘ആദരിച്ചവരെ അപമാനിച്ച IFFI ജൂറി ചെയർമാൻ മാപ്പു പറയണം’ ഇന്ത്യയിലെ ഇസ്രായേൽ സ്ഥാനപതി
അതേസമയം കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ രൂക്ഷപരാമര്‍ശങ്ങള്‍ നടത്തിയ നാദവ് ലാപിഡിനെതിരെ വിമര്‍ശനങ്ങളുമായി ഇന്ത്യയിലെ ഇസ്രയേല്‍ സ്ഥാനപതി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ലാപിഡ് തന്റെ പദവി ദുരുപയോഗം ചെയ്തതായും ആദരിച്ചവരെ അപമാനിച്ചതായും ഇന്ത്യയിലെ ഇസ്രായേല്‍ സ്ഥാനപതി നേര് ഗിലോണ്‍ പറഞ്ഞു.
എട്ടു മാസങ്ങള്‍ക്കു മുന്‍പാണ് കശ്മീര്‍ ഫയല്‍സ് തിയേറ്ററുകളിലെത്തിയത്. കഴിഞ്ഞയാഴ്ച ചലച്ചിത്രമേളയുടെ ഭാഗമായി കാശ്മീര്‍ ഫയല്‍സ് പ്രദര്‍ശിപ്പിച്ചിരുന്നു. കശ്മീര്‍ താഴ്വരയില് നിന്നുള്ള കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെക്കുറിച്ചുള്ള സിനിമയാണ് ‘ദി കശ്മീര്‍ ഫയല്‍സ്’. മിഥുന് ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്ശന് കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.