കെ.ജി ജോര്‍ജും തിലകനും; സൗഹൃദത്തിലെ അപൂര്‍വത മരണത്തിലും
- Published by:Arun krishna
- news18-malayalam
Last Updated:
തിലകന്‍ വിടപറഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു സെപ്റ്റംബര്‍ 24ന ്കെ.ജി ജോര്‍ജും ലോകത്തോട് വിടപറഞ്ഞു.
സിനിമയും സൗഹൃദവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളെ പോലെ കൊണ്ടുനടന്ന അപൂര്‍വ ബന്ധത്തിന്‍റെ പേരുകളാണ് കെ.ജി ജോര്‍ജും തിലകനും. ജോര്‍ജിന് തിലകന്‍ ‘ തിലകന്‍ ആശാന്‍’ ആണ്, തിലകന് ആകട്ടെ ജോര്‍ജ് ആണ് ആശാന്‍. അങ്ങനെ ശിഷ്യന്‍ ആര്, ഗുരു ആര് എന്ന് അറിയാത്ത ബന്ധമായിരുന്നു ജീവിതത്തില്‍ ഉടനീളം ഇരുവരും വച്ചുപുലര്‍ത്തിയിരുന്നത്. യാദൃശ്ചികമെന്നോണം തിലകന്‍ വിടപറഞ്ഞ് 10 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള മറ്റൊരു സെപ്റ്റംബര്‍ 24ന ്കെ.ജി ജോര്‍ജും ലോകത്തോട് വിടപറഞ്ഞു.
ചങ്ങനാശേരി ഗീതയുടെ നാടക ക്യാമ്പില്‍ കണ്ടുമുട്ടിയ സിനിമ മോഹിയായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സംവിധാനത്തില്‍ സ്വര്‍ണമെഡല്‍ വാങ്ങിയ ചുറുചുറുക്കുള്ള കെ.ജി ജോര്‍ജിന് അന്നേ തിലകന്‍ ആശാന്‍ ആണ്. പിജെ ആന്‍റണിയുടെ പെരിയാര്‍, ഉദയായുടെ ഗന്ധര്‍വ ക്ഷേത്രം എന്നി സിനിമകളില്‍ ചെറിയ വേഷം ചെയ്ത ശേഷം തറവാട്ടുകാര്യങ്ങളും നോക്കി മുന്നോട്ട് പോയിരുന്ന തിലകനെ തേടി മുണ്ടക്കയത്ത് നിന്ന് ഒരു കത്തുവന്നു. തിലകന്‍റെ ബാല്യകാല സുഹൃത്തായ അപ്പൂട്ടി ഒരു സിനിമയെടുക്കുന്നു, കെ.ജി ജോര്‍ജ് എന്നയാളാണ് സംവിധാനം, അതില്‍ തിലകന്‍ ഒരു വേഷം ചെയ്യണം എന്നാണ് കത്തില്‍. കത്ത് കൊണ്ടുവന്നയാളിന്‍റെ കൈയില്‍ മറുപടി എഴുതി തിലകന്‍ അപ്പൂട്ടിക്ക് കൊടുത്തുവിട്ടു.
advertisement
അങ്ങനെ 1978ല്‍ ഉള്‍ക്കടല്‍ എന്ന സിനിമയിലൂടെ തിലകനെ സിനിമ അഭിനയ രംഗത്ത് സജീവമാക്കാനുള്ള നിയോഗം കെ.ജി ജോര്‍ജിനായിരുന്നു.
പിന്നീടങ്ങോട്ടുള്ള ഭൂരിഭാഗം സിനിമകളിലും തിലകന്‍ കെ.ജി ജോര്‍ജ് സിനിമകളുടെ അവിഭാജ്യ ഘടകമായി മാറിയിരുന്നു. സംവിധായകന്‍- നടന്‍ എന്നതിനെക്കാള്‍ പറഞ്ഞറിയാക്കാന്‍ കഴിയാത്ത ഒരുതരം മാനസിക അടുപ്പം ഇരുവരും വച്ചു പുലര്‍ത്തുകയും ചെയ്തു. ഉള്‍ക്കടലില്‍ നിന്ന് തുടങ്ങി കോലങ്ങളിലെ കള്ള് വര്‍ക്കി, യവനികയിലെ ട്രൂപ്പ് മാനേജര്‍ വക്കച്ചന്‍, ആദാമിന്‍റെ വാരിയെല്ലിലെ പുരുഷോത്തമന്‍ നായര്‍, ഇരകളിലെ മാത്യൂസ്, പഞ്ചവടിപ്പാലത്തിലെ ഇസഹാക്ക് തരകന്‍ തുടങ്ങിയ തിലകനെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയ കഥാപാത്രങ്ങള്‍ കെ.ജി ജോര്‍ജ് അദ്ദേഹത്തിന് സമ്മാനിച്ചു. കഥയ്ക്ക് പിന്നില്‍, ഈ കണ്ണികൂടി എന്നിവയടക്കം ഒടുവില്‍ സംവിധാനം ചെയ്ത ഇലവുങ്കോടുദേശം വരെ തിലകന് കൃത്യമായ ഇടമൊരുക്കാന്‍ കെ.ജി ജോര്‍ജിലെ സംവിധായകന്‍ ശ്രദ്ധിച്ചിരുന്നു.
advertisement
തന്നില്‍ നിന്ന് ജോര്‍ജും ജോര്‍ജില്‍ നിന്ന് താനും പലകാര്യങ്ങളും പഠിച്ചിട്ടുണ്ടാകാം എന്ന് തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഒരു പൂരക ബഹുമാനം പുലര്‍ത്താനാകണം സ്നേഹപൂര്‍വം ഉള്ള ഈ ആശാന്‍ വിളിയില്‍ നിറച്ചുവെച്ചതായിരുന്നു ഇരുവരുടെയും ബന്ധം. തിലകന് പിന്നാലെ കെ.ജി ജോര്‍ജും അഭ്രപാളിയിലേക്ക് മറയുമ്പോള്‍ മലയാള സിനിമയിലെ ഒരു അപൂര്‍വ സൗഹൃദം കൂടിയാണ് വിസ്മൃതിയിലേക്ക് മാഞ്ഞുപോകുന്നത്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
September 24, 2023 2:59 PM IST