• HOME
  • »
  • NEWS
  • »
  • film
  • »
  • മമ്മൂട്ടിയുടെ ഓഫര്‍; ശ്രീനിയേട്ടന്‍റെ വാക്ക്; ലാൽജോസിന്റെ ആദ്യചിത്രം റിലീസായി കാല്‍നൂറ്റാണ്ട്

മമ്മൂട്ടിയുടെ ഓഫര്‍; ശ്രീനിയേട്ടന്‍റെ വാക്ക്; ലാൽജോസിന്റെ ആദ്യചിത്രം റിലീസായി കാല്‍നൂറ്റാണ്ട്

സംവിധാന ജീവിതത്തിന് 25 വയസ് തികയുമ്പോള്‍ വന്ന വഴിയില്‍ ചേര്‍ത്തു നിര്‍ത്തിയവരെയും ആദ്യ സിനിമയുടെ പിറവിക്ക് കാരണക്കാരായവരെയും നന്ദിയോടെ ഓര്‍ക്കുകയാണ് ലാല്‍ ജോസ്

  • Share this:

    സഹസംവിധായകരായി തുടങ്ങി പിന്നീട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ നിരയിലേക്ക് ഉയര്‍ന്ന നിരവധി സംവിധായക പ്രതിഭകളാല്‍ സമ്പന്നമാണ് മലയാള സിനിമ. ജയപരാജയങ്ങളില്‍ അമിതാവേശം കാണിക്കാതെയും കഥയിലെ കൈയ്യടക്കം വെള്ളിത്തിരയില്‍ വരച്ചിടുകയും ചെയ്ത് ഒരുപിടി നല്ല സിനിമകള്‍ മലയാളിക്ക് സമ്മാനിച്ച ലാല്‍ ജോസിന്‍റെ ആദ്യ സിനിമയായ ‘ ഒരു മറവത്തൂര്‍ കനവ്’ റിലീസായിട്ട് ഇന്നേക്ക് കാല്‍നൂറ്റാണ്ട് തികയുന്നു.

    കമലിന്‍റെ സംവിധാന സഹായി ആയി സിനിമയിലെത്തിയ ലാല്‍ ജോസിന്‍റെ സംവിധാന ജീവിതത്തിന് 25 വയസ് തികയുമ്പോള്‍ വന്ന വഴിയില്‍ ചേര്‍ത്തു നിര്‍ത്തിയവരെയും ആദ്യ സിനിമയുടെ പിറവിക്ക് കാരണക്കാരായവരെയും നന്ദിയോടെ ഓര്‍ക്കുകയാണ് അദ്ദേഹം.

    Also Read- പുറത്തുവന്നത് ‘ആടുജീവിതം’ ട്രെയിലറല്ല, അതിയായ വിഷമമുണ്ട് ; സംവിധായകന്‍ ബ്ലെസി

    1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായ ഒരു മറവത്തൂര്‍ കനവ് ഇന്നും മലയാളിക്ക് പ്രിയപ്പെട്ട ചിത്രമാണ്. ഒരു നവാഗത സംവിധായകന് സ്വാഭാവികമായി ലഭിക്കാവുന്നതിനേക്കാള്‍ മികച്ച നടീ നടന്മാരെയും അണിയറ പ്രവര്‍ത്തകരെയും ലാല്‍ ജോസിന് ലഭിച്ചിരുന്നു. ശ്രീനിവാസന്റെ തിരക്കഥയില്‍ മമ്മൂട്ടി, ദിവ്യ ഉണ്ണി, ബിജു മേനോന്‍, മോഹിനി, നെടുമുടി വേണു, സുകുമാരി, കലാഭവന്‍ മണി തുടങ്ങിയവര്‍ അഭിനയിച്ച മറവത്തൂര്‍ കനവിലെ ഹാസ്യ രംഗങ്ങള്‍ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തെടുത്ത് ചിരിക്കാറുണ്ട്.

    ആദ്യ സിനിമയുടെ പിറവിയിലേക്കെത്തിയ ആ കഥ സംവിധായകന്‍ ലാല്‍ ജോസ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിട്ടുണ്ട്.

    ഏപ്രിൽ 8 – എന്റെ ആദ്യ സിനിമ, മറവത്തൂർ കനവ് റിലീസായിട്ട് ഇന്ന് കാൽനൂറ്റാണ്ട് തികയുന്നു. ഒരു പിടി വലിയ മനുഷ്യരുടെ സന്മനസ്സാണ് എന്നെ വഴിനടത്തുന്നത്. ഈ ദിവസം ഞാൻ അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു. തൊണ്ണൂറുകളുടെ രണ്ടാം പാതിയിൽ വധു ഡോക്ടറാണ് എന്ന സിനിമയുടെ അസോസിയേററായി സെററിൽ ഓടി പായുമ്പോൾ ആ ചിത്രത്തിന്റെ നിർമ്മാതാക്കളായിരുന്ന അലക്സാണ്ടർ മാത്യു പൂയപ്പളളിയും ഡോക്ടർ ബ്രൈറ്റുമാണ് അവരുടെ അടുത്ത പടത്തിലൂടെ എന്നെ സ്വതന്ത്ര സംവിധായകനാക്കാം എന്ന ഓഫർ വയ്ക്കുന്നത്.

    ഉടനടി ഒരു തീരുമാനത്തിന് ധൈര്യമില്ലാത്തതിനാൽ ശ്രീനിയേട്ടനോ ലോഹിസാറോ തിരക്കഥയെഴുതിതന്നാൽ സംവിധാനം ചെയ്യാം എന്നൊരു അതിമോഹം പറഞ്ഞു. വധു ഡോക്ടറാണ് എന്ന ചിത്രത്തിന്റെ സെറ്റിലുണ്ടായിരുന്ന ശ്രീനിയേട്ടന്റെ ചെവിയിലും ഈ വിവരം അവർ എത്തിച്ചു. ഞെട്ടിച്ചു കൊണ്ട് ശ്രീനിയേട്ടന്റെ മറുപടി – ലാൽ ജോസാണെങ്കി ഞാൻ എഴുതാം. ആ വാക്കിന്റെ മാത്രം ബലത്തിൽ ഒരു പ്രൊജക്ടിന് ചിറക് മുളച്ചു. രണ്ട് കൊല്ലം ശ്രീനിയേട്ടനൊപ്പം പല സെററുകളിൽ കഥാ ചർച്ച.

    അതിനിടെ ഉദ്യാനപാലകനിൽ അസോസിയേറ്റായി പണിയെടുക്കുന്ന എന്നോട് മമ്മൂക്കയുടെ കുശലപ്രശ്നം – ആരാണ് നിന്റെ പടത്തിലെ നായകൻ. കഥ ആലോചനകൾ നടക്കുന്നേയുളളൂ എന്ന് എന്റെ മറുപടി. കഥയായി വരുമ്പോ അതിലെ നായകന് എന്റെ ഛായയാണെന്ന് നിനക്ക് തോന്നിയാൽ ഞാൻ അഭിനയിക്കാമെന്ന് മമ്മൂക്ക. ശ്രീനിയേട്ടന്‍റെ വാക്ക്, മമ്മൂട്ടിയുടെ ഓഫർ, അലക്സാണ്ടർ മാത്യുവിന്റേയും ഡോക്ടർ ബ്രൈറ്രിന്റേയും ഉത്സാഹം, ലാൽജോസെന്ന ചെറുപ്പക്കാരനിൽ ഇവരെല്ലാം ചേർന്ന് നിറച്ച് തന്ന ഊർജ്ജമാണ് ‘ഒരു മറവത്തൂർ കനവാ’യി മാറിയത്.

    1997 ഡിസംബറിൽ ഷൂട്ട് തുടങ്ങി, 1998 ഏപ്രിൽ എട്ടിന് റിലീസായി. എന്നെ സഹസംവിധായകനായി കൂടെ കൂട്ടിയ കമൽ സാർ, എന്നെ വിശ്വസിച്ച് എന്റെ ആദ്യ സിനിമയക്ക് തിരക്കഥയെഴുതി തന്ന ശ്രീനിയേട്ടൻ, പുതുമുഖ സംവിധായകന്റെ നായകനായ മഹാനടൻ, സിനിമ വലുതായപ്പോ നിർമ്മാണവും വിതരണവും ഏറ്റെടുത്ത സിയാദ് കോക്കർ – നന്ദി പറയേണ്ടവരുടെ പട്ടിക തീരുന്നില്ല. അതെന്റെ ജീവനോളം വലിയ ഒരു സുദീർഘ ലിസ്ററാണ്. അവരോടെല്ലാമുളള കടപ്പാട് എന്നും എന്റെ ഹൃദയത്തിൽ മിടിക്കുന്നുണ്ടെന്ന് മാത്രം പറയട്ടെ. ഇരുപത്തിയഞ്ച് വർഷത്തിനിടെ ഞാൻ ചെയ്ത ഇരുപത്തിയേഴ് സിനിമകളെ ഏറ്റെടുത്ത പ്രേക്ഷകർ.. തങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ എന്നെ സ്നേഹിക്കുന്നവർ. നന്ദി പറഞ്ഞ് ഞാൻ ചുരുക്കുന്നില്ല – സ്നേഹത്തോടെ ഓർക്കുന്നു. ഏവർക്കും ഈസ്റ്റർ – വിഷു ആശംസകൾ !

    Published by:Arun krishna
    First published: