മോഹൻലാൽ ചോദിച്ചു; 'ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?'
- Published by:Sarika N
- news18-malayalam
Last Updated:
ഇപ്പോഴും അതിരാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നാറുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു
നടൻ ഇന്നസെന്റിന്റെ രണ്ടാം ഓർമവാർഷികമാണ് ഇന്ന്. 2023 മാർച്ച് 26 നാണ് ഇന്നസെന്റ് നമ്മെ വിട്ടു പിരിയുന്നത്. ഇപ്പോഴിതാ പ്രിയ സുഹൃത്തിന്റെ ഓർമയിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. അനുഭവങ്ങളുടെ കലവറയാണ് ഇന്നസെന്റെന്നും സ്വന്തം ജീവിതമാണ് അദ്ദേഹത്തിന്റെ പാഠപുസ്തകം അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാനെന്നും സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. നാടോടിക്കാറ്റ്, സന്മനസ്സുള്ളവർക്ക് സമാധാനം, മനസ്സിനക്കരെ, പൊന്മുട്ടയിടുന്ന താറാവ്, അച്ചുവിന്റെ അമ്മ, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സത്യൻ അന്തിക്കാട് സിനിമകളിലെ കഥാപത്രങ്ങൾക്ക് ഇന്നസെന്റെ ജീവൻ പകർന്നിട്ടുണ്ട്. ഇപ്പോഴും അതിരാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നാറുണ്ടെന്നും സത്യൻ അന്തിക്കാട് പറയുന്നു.
സത്യൻ അന്തിക്കാട് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ, ' ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ.പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു, "ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?" "അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി."എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ.ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്'.
advertisement
പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇന്നസെന്റെ അവസാനമായി അഭിനയിച്ചത്. മാന്നാർ മത്തായി, സ്വാമിനാഥൻ, നാരായണൻ, ഉണ്ണിത്താൻ, കിട്ടുണ്ണി, ചാക്കോ മാപ്പിള, പോഞ്ഞിക്കര, കുറുപ്പ്, വാര്യർ തുടങ്ങി ഒരു പൊട്ടിച്ചിരിയോടെയോ വിങ്ങലോടെയോ മാത്രം ഓർത്തെടുക്കാനാകുന്ന ഒട്ടേറെ കഥാപാത്രങ്ങൾ മലയാളത്തിന് സമ്മാനിച്ചുകൊണ്ടാണ് അദ്ദേഹം കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Mar 26, 2025 1:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
മോഹൻലാൽ ചോദിച്ചു; 'ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും?'







