രാജരാജ ചോളൻ ഹിന്ദു രാജാവായിരുന്നില്ല എന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. നമ്മുടെ ചിഹ്നങ്ങൾ നമ്മളിൽ നിന്ന് തട്ടിയെടുക്കപ്പെടുകയാണെന്നും വള്ളുവരെ കാവിവൽക്കരിക്കുന്നതും രാജരാജ ചോളനെ ഹിന്ദു രാജാവ് എന്ന് വിളിക്കുന്നതും പോലുള്ള കാര്യങ്ങൾ നിരന്തരം സംഭവിക്കുന്നുണ്ടെന്നും വെട്രിമാരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിനിമ ഒരു പൊതു മാധ്യമമായതിനാൽ ഇത്തരം രാഷ്ട്രീയ മാനങ്ങൾ മനസിലാക്കേണ്ടതുണ്ടെന്നും വെട്രിമാരൻ മുന്നറിയിപ്പ് നൽകി.
മണിരത്‌നം ചിത്രമായ പൊന്നിയിൻ സെൽവൻ പുറത്തിറങ്ങിയ പശ്ചാത്തലത്തിൽ കൂടിയാണ് വെട്രിമാരന്റെ അഭിപ്രായപ്രകടനം. ചോളരാജാവായ രാജ രാജ ചോളനിൽ നിന്ന് പ്രചോദനമുൾകൊണ്ട് എഴുതിയ കൽക്കിയുടെ സാങ്കൽപിക നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം.
വെട്രിമാരന്റെ വാദത്തിന് മറുപടിയുമായി ബിജെപി നേതാവ് എച്ച് രാജ രംഗത്തെത്തി. രാജരാജ ചോളൻ ഒരു ഹിന്ദു രാജാവാണെന്ന് എച്ച് രാജ ഊന്നിപ്പറഞ്ഞു. "വെട്രിമാരനെപ്പോലെ എനിക്ക് ചരിത്രത്തിൽ വലിയ അറിവില്ല, പക്ഷേ രാജരാജ ചോളൻ നിർമ്മിച്ച രണ്ട് പള്ളികളോ മസ്ജിദുകളും വെട്രിമാരൻ കാണിച്ചു തരട്ടെ. ശിവപാദ ശേഖരൻ എന്നാണ് അദ്ദേഹം സ്വയം വിളിച്ചിരുന്നത്. അപ്പോൾ അദ്ദേഹം ഹിന്ദു ആയിരുന്നില്ലേ?”, എച്ച് രാജ ചോദിച്ചു.
നടനും രാഷ്ട്രീയക്കാരനുമായ കമൽഹാസനും വെട്രിമാരന്റെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തി. ''രാജരാജ ചോളന്റെ കാലത്ത് ഹിന്ദു മതം ഉണ്ടായിരുന്നില്ല. വൈനവം, ശിവം, സമാനം (Vainavam, Shivam and Samanam) എന്നിവ ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരാണ് 'ഹിന്ദു' എന്ന പദം ആദ്യം ഉപയോഗിച്ചത്. ഉച്ചാരണം എങ്ങനെ ആണെന്നറിയാതെ അവർ തൂത്തുക്കുടിയെ (Thuthukudi) ടുട്ടികോറിൻ (Tuticorin) ആക്കി മാറ്റി'', മക്കൾ നീതി മയ്യം പാർട്ടി നേതാവ് കൂടിയായ കമൽഹാസൻ പറഞ്ഞു. ഇന്ത്യയിൽ നിരവധി മതങ്ങൾ ഉണ്ടെന്നും എട്ടാം നൂറ്റാണ്ടിൽ തന്നെ ആദിശങ്കരർ 'ഷൺമദ സ്തംഭം' (Shanmadha Stabanam) സൃഷ്ടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Also read : 250 കോടിയും കടന്ന് ചോളന്മാരുടെ പടയോട്ടം; 'പൊന്നിയിന്‍ സെല്‍വന്‍' ജൈത്രയാത്ര തുടരുന്നു
ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഫിക്ഷണൽ സിനിമ ആഘോഷിക്കുകയാണ് വേണ്ടതെന്ന് അണിയറപ്രവർത്തകർക്കൊപ്പം പൊന്നിയിൻ സെൽവൻ കണ്ടത്തിനു ശേഷം കമൽഹാസൻ പ്രതികരിച്ചു. ചരിത്രത്തെ ഊതി വീർപ്പിച്ചു കാണിക്കുകയോ വളച്ചൊടിക്കുകയോ ഭാഷാ പ്രശ്നം ഇതിലേക്ക് കൊണ്ടുവരുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
വിക്രം, കാർത്തി, ഐശ്വര്യ റായ് ബച്ചൻ, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, പ്രഭു, ആർ ശരത്കുമാർ, വിക്രം പ്രഭു, പ്രകാശ് രാജ്, റഹ്മാൻ, ആർ പാർത്ഥിപൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. രണ്ടു ഭാഗങ്ങളായാണ് ചിത്രം ഒരുക്കിയതെന്നും രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പൂർത്തിയാക്കിയതായും മണിരത്നം അറിയിച്ചിരുന്നു. എഴുത്തുകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായ കൽക്കി കൃഷ്ണമൂർത്തിയുടെ 2,200 പേജുകളുള്ള പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചോള സാമ്രാജ്യത്തിലെ ചരിത്ര സംഭവങ്ങളെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ നോവൽ 1955-ലാണ് പുറത്തിറങ്ങിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BJP Tamilnadu, Ponniyin Selvan, Vetri Maaran