പൂരപ്പെരുമ ഓസ്കർ പട്ടികയിൽ
Last Updated:
ന്യൂഡൽഹി: പൂരപ്പെരുമയുടെ നാദവിസ്മയം ഓസ്കർ വേദിയിലെത്തിക്കാൻ റെസൂൽ പൂക്കുട്ടി. തൃശൂർ പൂരത്തിന്‍റെ മേളപ്പെരുക്കം ഒപ്പിയെടുത്ത 'ദ സൗണ്ട് സ്റ്റോറി' എന്ന ചിത്രമാണ് 91-ാമത് ഓസ്ക്കറിന്‍റെ ചുരുക്കപ്പട്ടികയിൽ ഇടംനേടിയത്. 347 ചിത്രങ്ങൾക്കൊപ്പമാണ് 'ദ സൗണ്ട് സ്റ്റോറി'യും ഇടംനേടിയത്. ഓസ്കർ ജേതാവ് കൂടിയായ റെസൂൽ പൂക്കുട്ടിയാണ് ചിത്രത്തിലെ നായകൻ. 2019 ജനുവരി 22നാണ് ഓസ്കർ നാമനിർദേശ പട്ടിക പുറത്തുവിടുക. ഫെബ്രുവരി 24നാണ് ഓസ്കർ പ്രഖ്യാപനം. ഈ വർഷത്തെ ചെന്നൈ അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ പ്രദർശിപ്പിച്ച 'ദ സൗണ്ട് സ്റ്റോറി'ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
ഒരു ശബ്ദലേഖകന്‍റെ ജീവിതകഥ തൃശൂർ പൂരത്തിന്‍റെ പശ്ചാത്തലത്തിൽ പറയുന്ന 'ദ സൗണ്ട് സ്റ്റോറി'യുടെ രചനയും സംവിധാനവും പ്രസാദ് പ്രഭാകർ ആണ്. സ്റ്റോൺ മൾട്ടിമീഡിയയുടെ ബാനറിൽ രാജീവ് പനക്കലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബ്രെയിലി ലിപിയിൽ തിരക്കഥ ഒരുക്കിയ ചിത്രം കാഴ്ചവൈകല്യമുള്ളവർക്കായി സമർപ്പിക്കുന്നുവെന്ന് റെസൂൽ പൂക്കുട്ടി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ പൂരം തൽസമയ ശബ്ദലേഖനത്തിലൂടെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ പൂരത്തിനാണ് 36 മണിക്കൂർ തുടർച്ചയായി റെസൂൽ പൂക്കുട്ടിയും സംഘവും ചേർന്ന് മേളപ്പെരുക്കം റെക്കോർഡ് ചെയ്തത്. 128 ട്രാക്കുകളിലായാണ് പൂരം റെക്കോർഡ് ചെയ്തത്. 100 മിനുട്ടുള്ള ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, തെലുങ്ക് ഭാഷകളിലായാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്‍റെ സംഗീത സംവിധാനം ശരത്തും രാഹുൽരാജും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
advertisement
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2018 9:32 AM IST