റിതിക സിംഗ് (Ritika Singh) പ്രധാനവേഷത്തിലെത്തുന്ന “ഇൻ കാർ ” ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കാഴ്ചക്കാരെ പിടിച്ചുലയ്ക്കുന്ന കാഴ്ചകളാണ് ഇൻകാർ ട്രെയ്ലറിൽ ഉള്ളത്. ഹർഷ് വർദ്ധൻ സംവിധാനം ചെയ്ത ‘ഇൻകാർ’ എന്ന സിനിമ യഥാർത്ഥ സംഭവങ്ങളാണ് പ്രതിപാദിക്കുന്നത്. 2023 മാർച്ച് 3ന് ചിത്രം തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും. അഭയ് ഡിയോളിന്റെ ‘നാനു കി ജാനു’, ഗോവിന്ദയുടെ ‘ഫ്രൈഡേ’യും നിർമ്മിച്ച അഞ്ചും ക്വറേഷിയും, സാജിദ് ക്വറേഷിയുമാണ് ഇൻ കാറും നിർമ്മിച്ചിരിക്കുന്നത്.
രാജ്യത്തെ നിരവധി സ്ത്രീകൾക്കും ഉണ്ടായിട്ടുള്ള ഒരു അനുഭവമാണ് ഇൻകാറെന്ന് റിതിക സിംഗ് പറഞ്ഞു. സിനിമ കാണുമ്പോൾ നിങ്ങളുടെ ജീവിതവുമായി അത് വളരെയധികം കണക്ടഡായിരിക്കും. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മാനുഷിക കഥയാണിതെന്നും റിതിക സിംഗ് വ്യക്തമാക്കി. വേഗത്തിൽ ഓടുന്ന കാറിനുള്ളിൽ നടക്കുന്ന യാഥാർത്ഥ്യബോധമുള്ളതും പിരിമുറുക്കമുള്ളതുമായ തട്ടിക്കൊണ്ടുപോകൽ കഥയാണ് ഇൻകാറെന്ന് സംവിധായകൻ ഹർഷ് വർദ്ധനും പറഞ്ഞു.
Also read: Kallanum Bhagavathiyum | വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, മോക്ഷ; ‘കള്ളനും ഭഗവതിയും’ ഫസ്റ്റ് ലുക്ക്
ഹരിയാന സംസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ, തട്ടിക്കൊണ്ടുപോയ പെൺകുട്ടിയുടെ അതിജീവന യാത്രയുടെ കഥ പറയുന്ന ചിത്രം ഓടുന്ന കാറിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റിതിക സിംഗ്, മനീഷ് ജഞ്ജോലിയ, സന്ദീപ് ഗോയാത്ത്, സുനിൽ സോണി, ഗ്യാൻ പ്രകാശ് തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മിഥുൻ ഗംഗോപഥയിയാണ് കാമറ ചലിപ്പിച്ചിരിക്കുന്നത്. മൊഹദ് സലൗദീൻ യൂസഫ്- കോ പ്രൊഡ്യൂസർ, മഹിപാൽ കരൺ രാത്രേ, യോഗേഷ് എം- അസോസിയേറ്റ് പ്രൊഡ്യൂസർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നല്ലിബിൽ വെങ്കടേഷ്. പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.
2002ൽ ടാർസാൻ കി ബേട്ടിയിലെ ബാലതാരമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന താരമാണ് റിതിക സിംഗ്. അഭിനയത്തിനൊപ്പം ആയോധനകലാ വിദഗ്‌ധ കൂടിയാണ് നടി. സുധ കൊങ്കര പ്രസാദ് സംവിധാനം ചെയ്ത ‘ഇരുതി സുട്രു’ എന്ന ചിത്രത്തിൽ ആർ. മാധവനോടൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. സലാ ഖാഡോസ് എന്ന പേരിൽ ഹിന്ദിയിലും ഈ ചിത്രം നിർമ്മിക്കപ്പെട്ടു.
63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ ഈ ചലച്ചിത്രത്തിലെ റിതികയുടെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. പിന്നീട് തെലുങ്ക് ചിത്രമായ ‘ഗുരു’വിലും തമിഴ് ചിത്രമായ ശിവലിംഗയിലും അഭിനയിച്ചു . കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലെ ചലച്ചിത്രങ്ങളിലെ അഭിനയത്തിനും റിതികയ്ക്ക് ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയുണ്ടായി.
2013 ൽ സൂപ്പർ ഫൈറ്റ് ലീഗിന് വേണ്ടിയുള്ള പരസ്യത്തിൽ റിതിക അഭിനയിച്ചിരുന്നു. ഈ പരസ്യം കണ്ടുകൊണ്ട് സുധ കൊങ്കരയാണ് റിതികയെ ഇരുതി സുട്രിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചത്. പരസ്യത്തിന്റെ പരിപാടിയുടെ ചെയർമാനായ രാജ് കുന്ദ്ര വഴിയായിരുന്നു അന്ന് സുധ കൊങ്കര റിതികയുമായി ബന്ധപ്പെട്ടത്. പിന്നീട് തന്റെ ദ്വിഭാഷാ ചിത്രമായ സാലാ ഖഡൂസിൽ (2016) ഒരു പ്രധാന വേഷത്തിൽ അഭിനയിച്ചു.
ചെന്നൈയിലെ ചേരികളിൽ വളരുന്ന ഒരു മാർവാരി പെൺകുട്ടിയായ മധി എന്ന കഥാപാത്രത്തെയാണ് റിതിക അവതരിപ്പിച്ചത്. ഒരു ബോക്സറായി മറ്റൊരാളെ അഭിനയിപ്പിക്കുന്നതിനേക്കാൾ ബോക്സറായ ഒരാളെ അഭിനയിപ്പിക്കുവാൻ നിർമ്മാതാക്കൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തമിഴിൽ ‘ഇരുതി സുട്രു’ എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് തമിഴിലുള്ള സംഭാഷണങ്ങൾ ഹിന്ദിയിൽ എഴുതിയാണ് റിതിക അഭിനയിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.