ബോളിവുഡ് താരം
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതിൽ പ്രതികരണവുമായി നടി
റിയ ചക്രബർത്തി. റിയ സുശാന്തിന് മയക്കു മരുന്ന് നൽകിയിരുന്നുവെന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണം.
സിഎൻഎൻ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിലാണ് ഇതുമായി ബന്ധപ്പെട്ട് റിയ പ്രതികരിച്ചത്. താനല്ല സുശാന്താണ് ലഹരി ഉപയോഗിച്ചിരുന്നതെന്നും ലഹരി ഉപയോഗിക്കുന്നതിൽ നിന്ന് സുശാന്തിനെ പിന്തിരിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും റിയ പറഞ്ഞു.
ഞാൻ ഇതുവരെ മയക്കു മരുന്ന് ഉപയോഗിച്ചിട്ടില്ലെന്ന്. ഇത് കണ്ടെത്താൻ രക്ത പരിശോധനയ്ക്ക് താൻ തയ്യാറാണ്. സുശാന്ത് സ്ഥിരമായികഞ്ചാവ് ഉപയോഗിച്ചിരുന്നു. എന്നെ കണ്ടുമുട്ടുന്നതിന് മുമ്പ് തന്നെ സുശാന്ത് ഇത് ഉപയോഗിച്ചിരുന്നു- റിയ പറഞ്ഞു.
അദ്ദേഹത്തിന്റെ മാനേജർ ശ്രുതി മോദിയുമായുള്ള ചാറ്റ് സുശാന്തിന്റെ മയക്കു മരുന്ന് ഉപയോഗം എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചായിരുന്നുവെന്നും റിയ വ്യക്തമാക്കി.
"ഞാൻ അദ്ദേഹത്തിന് മരുന്നുകൾ നൽകിയിട്ടില്ല, ചികിത്സ നിർദ്ദേശിച്ചിട്ടില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തെ ചികിത്സിച്ച അഞ്ച് ഡോക്ടർമാരെ വിളിക്കാത്തത്? അദ്ദേഹത്തിനോട് മരുന്നുകൾ മറക്കരുതെന്ന് ഞാൻ ഓർമ്മിപ്പിച്ചു. ഒരു കാമുകിയെന്ന നിലയിൽ എന്റെ ഒരേയൊരു വേഷം അതായിരുന്നു. ഇതിൽ ക്രിമിനൽ നടപടി എന്താണ്? കേദാർനാഥ് എന്ന സിനിമയുടെ കാലം മുതൽ അദ്ദേഹം മരുന്നുകൾ കഴിച്ചു. സുഷാന്ത് ആന്റി സൈക്കോട്ടിക് മരുന്നുകളായിരുന്നു. ഞാൻ ഒരിക്കലും സുശാന്തിന്റെ തെറാപ്പി സെഷനുകളിൽ പങ്കെടുത്തിരുന്നില്ല- റിയ പറഞ്ഞു.
സുശാന്തിന്റെ കുടുംബത്തിന്റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്നും റിയ പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബം നിരന്തരം എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ അവർ ഈ മയക്കുമരുന്ന് ആരോപണം എന്റെ മേൽ ചുമത്തിയിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പ് ഏറ്റെടുത്തതിനുശേഷം അവർ ഇക്കാര്യത്തിൽ മിണ്ടാതിരിക്കണം. ഞാൻ ഇതിനകം രണ്ട് ആരോപണങ്ങളുടെയും മാധ്യമവിചാരണയുടെയും ഭാഗമായിരിക്കുകയാണ് -റിയ വ്യക്തമാക്കി.
റിയയുടെ വാട്സാപ് ചാറ്റുകൾ പുറത്തുവന്നതോടെയാണ് അവർക്കു ലഹരി ഇടപാടുകൾ ഉണ്ടായിരുന്നെന്നും സുശാന്തിന് സുശാന്തിന് ലഹരിമരുന്നുകൾ നൽകിയിരുന്നുവെന്നും അടക്കമുള്ള ആരോപണങ്ങൾ ഉയർന്നത്. സംഭവുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ റിയയ്ക്കെതിരെ കേസും റജിസ്റ്റർ ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.