തനിക്കെതിരെ ഉയര്‍ന്ന ബലാത്സംഗ പരാതിയില്‍ (Rape Case) പ്രതികരണവുമായി നടനും നിര്‍മ്മാതാവുമായ വിജയ് ബാബു (Vijay Babu). ബുധനാഴ്ച പുലര്‍ച്ചെ ഫേസ്ബുക്ക് ലൈവിലെത്തിയാണ് (Facebook Live) വിജയ് ബാബു തനിക്കെതിരായ ആരോപണത്തില്‍ പ്രതികരിച്ചത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി.
ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇപ്പോൾ പരാതിക്കാരിക്കെതിരെ എഫ്ബി ലൈവിലൂടെ തുറന്നടിച്ചിരിക്കുകയാണ് വിജയ് ബാബു. പരാതിക്കാരിയുടെ പേര് ഉൾപ്പെടെ വെളിപ്പെടുത്തിയ വിജയ് ബാബു ഇതിനെതിരെ നിയമനടപടി ഉണ്ടായാല്‍ നേരിടാന്‍ തയാറാണെന്നും വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം പേടിച്ചാൽ മതിയെന്നും ഇതിൽ ഇര ശരിക്കും താനാണെന്നും വിജയ് ബാബു പറഞ്ഞു. തന്റെ കുടുംബവും സ്നേഹിക്കുന്നവരും ദുഖം അനുഭവിക്കുമ്പോൾ എതിർ കക്ഷി സുഖമായിരിക്കുകയാണെന്നും വിജയ് ബാബു പറഞ്ഞു.
Also Read- സിനിമയിൽ കൂടുതൽ അവസരങ്ങൾ നൽകാമെന്ന് പറഞ്ഞ് പീഡനം; നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കേസ്
2018 മുതൽ ഈ കുട്ടിയെ അറിയാം. അഞ്ച് വർഷത്തെ പരിചയത്തിൽ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയിൽ കൃത്യമായി ഓഡിഷൻ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത്. മാർച്ച് മുതൽ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്ക്രീൻ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വർഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു. ഈ കേസിൽ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് നൽകുമെന്നും വിജയ് ബാബു ലൈവിൽ പറഞ്ഞു.
വിഷയത്തെ സംബന്ധിച്ച് വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. കേസിന്റെ വിശദാംശങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു മലയാള സിനിമാ ലോകത്ത് കാലുറപ്പിച്ചത്. പിന്നീട് നടനായിട്ടെത്തിയ ഇദ്ദേഹം വിവിധ സിനിമകളിൽ വേഷമിട്ടിരുന്നു. ഫിലിപ് ആന്റ് ദി മങ്കി പെൻ, പെരുച്ചാഴി, ആട്, ആട് 2, മുദ്ദുഗൗ, ഹോം, സൂഫിയും സുജാതയും എന്നീ ശ്രദ്ധേയ സിനിമകളുടെ നിർമ്മാതാവാണ്. 1983 ൽ സൂര്യൻ എന്ന ചിത്രത്തിൽ ബാലതാരമായാണ് ഇദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവന്നത്.
മുന്‍പ് വിജയ് ബാബുവുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാതാവും വിജയ് ബാബുവിന്‍റെ ബിസിനസ് പങ്കാളിയുമായ സാന്ദ്രാ തോമസ് ഫ്രൈഡെ ഫിലിംസില്‍ നിന്ന് പിന്മാറിയിരുന്നു. 2017 ല്‍ ബിസിനസ് പരമായ തര്‍ക്കത്തിനിടയില്‍ വിജയ് ബാബു തന്നെ ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി സാന്ദ്രാ തോമസ് പരാതി നല്‍കിയിരുന്നു.
Sexual Harassment| ലൈംഗിക പീഡന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് മുൻകൂർ ജാമ്യം; ജാമ്യം ലഭിച്ചത് നാല് കേസുകളിൽ
കൊച്ചി: ലൈംഗിക പീഡന കേസുകളിൽ ( Sexual Harassment)കൊച്ചിയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്ക് (Anez Anzare)ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അനീസ് അൻസാരിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥിന്റെ ഉത്തരവ്. ബുധനാഴ്ച മുതൽ നാലുദിവസം പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. നാല് കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.
നാലു കേസുകളിലും ഓരോ ലക്ഷം രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണം. പാസ്പോർട്ട് പോലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അന്വേഷണത്തെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. മേക്കപ്പ് സ്റ്റുഡിയോയിൽ വെച്ച് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് നാല് കേസുകളാണ് അനീസ് അൻസാരിക്കെതിരെ പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പ് ചെയ്യുന്നതിനിടയിൽ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നു പിടിക്കുകയും ചെയ്തെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി ഒളിവിൽ പോയി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Producer Vijay Babu, Rape case, Vijay Babu