ദുബായ്: ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എൻഡിഎ സംസ്ഥാന കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് അജ്മാൻ കോടതി തള്ളി. തെളിവുകളുടെ അഭാവത്തിലാണ് കോടതി കേസ് തള്ളിയത്. പരാതിക്കാരന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുഷാറിന്റെ പാസ്പോർട്ട് അജ്മാൻ കോടതി തിരിച്ചു നൽകുകയും ചെയ്തു. സത്യം തെളിഞ്ഞതിൽ സന്തോഷമുണ്ടെന്ന് തുഷാറിന്റെ പിതാവും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (19.5 കോടി ഇന്ത്യൻ രൂപ) വണ്ടിച്ചെക്ക് കേസിലാണ് തുഷാർ അറസ്റ്റിലായത്. പത്ത് വര്‍ഷം മുമ്പ് നടന്ന സംഭവം എന്ന പേരിലായിരുന്നു നാസില്‍ അബ്ദുള്ള പരാതി നല്‍കിയത്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയില്‍ അജ്മാനില്‍ ഉണ്ടായിരുന്ന ബോയിങ്ങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു പരാതിക്കാരനായ നാസില്‍ അബ്ദുള്ളയുടെ കമ്പനി. കമ്പനി നഷ്ടത്തിലായപ്പോള്‍ വിറ്റ് നാട്ടിലേക്ക് വന്നസമയത്ത് നാസില്‍ അബ്ദുള്ളയ്ക്ക് കൈമാറിയ ചെക്കിന്റെ പേരിലായിരുന്നു പരാതി.
Also Read- തൊഴിലാളികളുടെ നടുവൊടിക്കുന്ന പരിഷ്കാരമെന്ന് കോടിയേരി
നേരത്തെ തന്നെ കുടുക്കിയതാണെന്ന് തുഷാര്‍ പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്നവിധത്തിലുള്ള നാസിലിന്റെ ഫോണ്‍ സംഭാഷണവും പുറത്തെത്തിയിരുന്നു. പേരുവെളിപ്പെടുത്താത്ത മറ്റൊരാള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കിയാല്‍ തുഷാറിന്റെ ബ്ലാങ്ക് ചെക്ക് തനിക്ക് ലഭിക്കുമെന്ന് അബ്ദുള്ള സുഹൃത്തിനോട് പറയുന്നതാണ് ശബ്ദരേഖയിലുണ്ടായിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Thushar vellappalli, Thushar vellappally, Thushar vellappally arrest, Thushar vellappally case