യുഎഇയിലെ ഫുജൈറയിൽ ഇറാന്റെ ഡ്രോൺ ആക്രമണത്തിൽ തീപിടുത്തം
- Published by:Sarika N
- news18-malayalam
Last Updated:
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി പൂർണ്ണമായും അടച്ചു
ദുബായ്: പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെ പേർഷ്യൻ ഗൾഫിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ ഇറാന്റെ വൻ ആക്രമണം. യുഎഇയിലെ ഫുജൈറയിലുള്ള എണ്ണ വ്യവസായ മേഖലയിൽ ഇറാന്റെ ഡ്രോൺ പതിച്ച് വൻ തീപിടുത്തമുണ്ടായി. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഫുജൈറ മീഡിയ ഓഫീസ് അറിയിച്ചു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തങ്ങളുടെ വ്യോമപാത താൽക്കാലികമായി പൂർണ്ണമായും അടച്ചു. മേഖലയിലെ പല രാജ്യങ്ങളും യാത്രക്കാർക്ക് കർശന നിർദ്ദേശങ്ങൾ നൽകുകയും വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച റുവൈസ് റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി റിഫൈനറിയുടെ പ്രവർത്തനം യുഎഇ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫുജൈറയിലും ആക്രമണമുണ്ടായത്.
അതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തങ്ങളുടെ ശത്രുക്കൾക്കും അവരുടെ അധിനിവേശത്തിന് പിന്തുണ നൽകുന്നവർക്കും വേണ്ടി അടച്ചിട്ടിരിക്കുകയാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി പ്രഖ്യാപിച്ചു. ആഗോള എണ്ണ വിപണിയെ ബാധിക്കുന്ന ഈ നീക്കം വലിയ ആശങ്കയാണ് ഉയർത്തുന്നത്. എന്നാൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പാക്കാൻ ദക്ഷിണ കൊറിയ, ഫ്രാൻസ്, ചൈന, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ സഹകരിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു.
Location :
New Delhi,New Delhi,Delhi
First Published :
Mar 17, 2026 7:35 AM IST










