റിയാദ്: വിവിധ പരിപാടികളില്‍ പങ്കെടുക്കാനായി സൗദിയിലെത്തുന്നവർക്ക് ഇലക്ട്രോണിക് വിസ സൗകര്യം ഏര്‍പ്പെടുത്താന്‍ സൗദി ക്യാബിനറ്റ് തീരുമാനിച്ചു. ലോകത്തിലെ പ്രധാന ഉല്ലാസ കേന്ദ്രമായി സൗദിയെ മാറ്റാന്‍ ലക്ഷ്യമിട്ടും വിനോദ സഞ്ചാരികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി. ഓൺലൈന്‍ വഴി വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള നടപടികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി. ഇതിനായി എംബസിയിലോ കോൺസുലേറ്റിലോ പോകേണ്ടതില്ല. അപേക്ഷ അംഗീകരിച്ചാൽ വിസ ഇ-മെയിലായി ലഭിക്കും.
രാജ്യത്ത് നടക്കുന്ന വിവിധ വിനോദ, കായിക, ബിസിനസ് പരിപാടികളില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് പ്രത്യേകം വിസ അനുവദിക്കുന്നതാണ് പുതിയ തീരുമാനം. വിദേശത്തെ എംബസികളിലും കോണ്‍സുലേറ്റുകളിലും ഇതിനുള്ള അപേക്ഷ ലഭിച്ച് 24 മണിക്കൂറിനകം തന്നെ വിസ നല്‍കുമെന്നും ക്യാബിനറ്റ് വ്യക്തമാക്കുന്നു. സൗദിയിലെ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി, ജനറല്‍ എന്റർടെയ്ൻമെന്റ് അതോറിറ്റി എന്നിവ പരിപാടികളുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കും. രണ്ട് മാസം മുന്‍പെങ്കിലും വിവരങ്ങള്‍ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ചായിരിക്കും എംബസികളിലും കോണ്‍സുലേറ്റുകളിലും വിസ അനുവദിക്കുക. സന്ദര്‍ശക വിസയ്ക്ക് സമാനമായ ഫീസ് ഇതിനും ഈടാക്കും. കഴിഞ്ഞ വർഷം റിയാദിൽ ഫോർമുല റേസ് നടന്നപ്പോൾ സൗദി സന്ദർശക വിസ അനുവദിച്ചിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത് രാജ്യത്തെ ടൂറിസം മേഖലയുടെ വളർച്ചയാണ്. 2015ൽ 27.9 ഡോളറാണ് ഈ മേഖലയിൽ ചെലവിട്ടതെങ്കിൽ 2020ൽ 46.6 ഡോളറാണ് മാറ്റിവയ്ക്കുന്നത്. സിനിമകൾ പ്രദർശിപ്പിക്കുന്നതിന് 40 വർഷമായി നിലനിന്നിരുന്ന വിലക്ക് നേരത്തെ നീക്കിയിരുന്നു. സംഗീത പരിപാടികളും പാശ്ചാത്യ പോപ് സംഗീതനിശകളും സംഘടിപ്പിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.