ന്യൂഡൽഹി: ആഘോഷങ്ങൾ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം അന്താരാഷ്ട്ര ഉത്സവമാണ്. ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൻകിബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നും പ്രധാനമന്ത്രി. രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്ന ആത്മ നിർഭർ ഭാരത് പദ്ധതിയിലൂന്നിയായിരുന്നു റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗം.
കളിപ്പാട്ട നിർമ്മാണ രംഗത്തെ തദ്ദേശീയമായ വൈദഗ്ധ്യം വ്യാവസായികമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഏഴ് ലക്ഷം കോടിയിലധികം രൂപയുടെ കച്ചവടമാണ് ആഗോള കളിപ്പാട്ട വിപണിയിൽ നടക്കുന്നത്. എന്നാൽ ഇന്ത്യയുടെ പങ്ക് വളരെ ചെറുതാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇത് വർദ്ധിപ്പിക്കാൻ ഇന്ത്യ ശ്രമിക്കും. പ്രാദേശികമായ കളിപ്പാട്ടങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കേണ്ട കാലമാണിതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കളിപ്പാട്ട നിർമ്മാണത്തിലുൾപ്പെടെ കുട്ടികളുടെ സർഗ്ഗാത്മകതയും നൂതനമായ കഴിവുകളും പരിപോഷിപ്പിക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
'പ്രാദേശിക കളിപ്പാട്ടങ്ങളുടെ സമ്പന്നമായ പാരമ്പര്യം നമ്മുടെ രാജ്യത്ത് ഉണ്ട്. നല്ല കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയ കഴിവുള്ള നിരവധി പേർ രാജ്യത്ത് പലയിടങ്ങളിലുമുണ്ട്. കളിപ്പാട്ടങ്ങൾ വെറും വിനോദ ഉപകരണങ്ങൾ മാത്രമല്ല. കുട്ടികളുടെ സർഗാത്മകത പുറത്തെടുക്കാൻ സഹായിക്കുന്നവയാണ്. രാജ്യത്തെ ചില പ്രദേശങ്ങൾ കളിപ്പാട്ടങ്ങളുടെ കേന്ദ്രങ്ങളായി വികസിക്കുകയാണ്. രാംനഗരത്തിലെ ചന്നപട്ടണം (കർണാടക), കൃഷ്ണയിലെ കോണ്ടപളളി (ആന്ധ്രാപ്രദേശ്), തമിഴ്‌നാട്ടിലെ തഞ്ചാവൂർ, അസമിലെ ധുബ്രി, യുപിയിലെ വാരണാസി എന്നിവ പോലുളള സ്ഥലങ്ങൾ ഉദാഹരണം' - പ്രധാനമന്ത്രി പറഞ്ഞു.
കമ്പ്യൂട്ടർ ഗെയിമുകൾ വികസിപ്പിക്കാനും രാജ്യത്തെ യുവ സംരംഭകരോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഈ മാസം ആദ്യം നടന്ന ആപ്പ് ഇന്നൊവേഷൻ ചലഞ്ചിനെക്കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.
കോവിഡ് കാലത്തെ ആഘോഷങ്ങളിൽ ജനങ്ങൾ സ്വീകരിച്ച അച്ചടക്കത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.